ആയിരക്കണക്കിന് ക്ഷേത്രങ്ങൾ ബാലിയിലുണ്ട്. വീടുകളോട് ചേർന്നുമുണ്ട് ക്ഷേത്രങ്ങൾ. ലുംബുയാങ്, ഉലവാത്തു, തനാലോട്ട്, ഉലൻഡാനു ബർത്തൻ, എംബുൾ എന്നിവ പ്രമുഖ ക്ഷേത്രങ്ങൾ. മുസ്ളിങ്ങളും ഈ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ ഏകമതസാരം പ്രസരിപ്പിക്കുന്ന ക്ഷേത്രങ്ങൾ.
ഷർട്ടും ചെരിപ്പും ക്ഷേത്രപ്രവേശനത്തിന് തടസമല്ല. ലുംബുയാങ് ക്ഷേത്രം കാണാൻ ഏതു സീസണിലും തിരക്കാണ്. സ്വകാര്യ വാഹനത്തിൽ പോയാലും പാർക്കിംഗ് കേന്ദ്രത്തിൽ നിന്ന് പ്രത്യേക വാഹനമുണ്ട് മലമുകളിലെത്താൻ. എല്ലാ ക്ഷേത്രങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങൾ കൂടിയായതിനാൽ പ്രവേശന ടിക്കറ്റുണ്ട്. അലങ്കാര കള്ളിമുണ്ട് ധരിക്കണമെന്ന് നിർബന്ധം. അത് അവർ തരും. മടക്കയാത്രയിൽ തിരികെ കൊടുക്കണം. നടന്നുകയറി വേണം ക്ഷേത്രത്തിലെത്താൻ. സഹായം വേണമെന്നുള്ളവരെ കാത്ത് ബൈക്കുമായി ബാലി യുവതീയുവാക്കൾ. ക്ഷേത്രത്തിന് മൂന്നുഗോപുരങ്ങൾ. മുകളിലെത്താൻ പടികളുണ്ട്. ആചാരപ്രകാരമുള്ളവർക്കേ മുകളിലേക്കു പ്രവേശനമുള്ളൂ.
ആർത്തവദിനങ്ങളിൽ സ്ത്രീകൾക്കു വിലക്കുണ്ട് എന്ന് നോട്ടീസ് ബോർഡിൽ. ശബരിമല ക്ഷേത്രപ്രവേശന വിവാദം ഓർത്തുപോയി. ക്ഷേത്രമുറ്റത്ത് കൂറ്റൻ വാതിൽ. അതാണ് പ്രശസ്തമായ സ്വർഗവാതിൽ. അവിടെ നിന്ന് പല പോസുകളിൽ ചിത്രമെടുക്കാൻ വൻതിരക്ക്. സ്വർഗവാതിലിലൂടെ നോക്കിയാൽ വിദൂരതയിൽ നീറിപ്പുകയുന്ന അഗുംഗ് അഗ്നിപർവതം. 2015ൽ ഇവന്റെ ക്രോധം പൊട്ടിത്തെറിച്ചു വൻനാശമുണ്ടായി. ബാലിയിലെ വമ്പൻ അഗ്നിപർവതമാണ് അഗുംഗ്. മറ്റൊന്ന് ബത്തൂർ. 2003ൽ കലിപൂണ്ട് നീറിയപ്പോൾ സർക്കാർ ആയിരങ്ങളെ ഒഴിപ്പിച്ചു. തന്റെ കുടുംബവും മാറ്റിപ്പാർപ്പിക്കപ്പെട്ടുവെന്ന് ഗൈഡ് പറഞ്ഞു. ആ സമയത്ത് സർക്കാർ സൗജന്യ റേഷൻ നൽകും. കൊവിഡ് കാലത്ത് പണമായിട്ടായിരുന്നു സർക്കാർ സഹായം.
ബത്തൂർ പർവതത്തെ കാണാനും തിരക്കാണ്. അതിന് അഭിമുഖമായിരുന്ന് ഭക്ഷണം കഴിക്കാൻ നിരവധി റസ്റ്റോറന്റുകൾ. റസ്റ്റോറന്റുകളിലും കടകളിലും സ്ത്രീകളാണ് നടത്തിപ്പുകാർ. നമ്മുടെ ദോശയും ഇഡ്ഡലിയും പുട്ടുമൊന്നും ഇല്ല.ബത്തൂർ അഗ്നിപർവതത്തിന്റെ താഴ്വാരത്തിൽ വിശാലമായ തടാകം. പർവത പാർശ്വങ്ങളിൽ ലാവയൊഴുകി കരുവാളിച്ച പാടുകൾ. ദേഹമാകെ വ്രണമായി കരുവാളിച്ച അശ്വത്ഥാമാവിന്റെ മുഖച്ഛായ. വെളുപ്പിന് മൂന്നുമണിക്ക് കയറിത്തുടങ്ങണം മുകളിലെത്താൻ. ആ സാഹസികതയ്ക്കും പാശ്ചാത്യരാണ് മുന്നിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |