ഭൂമിദേവി പെറ്റ ഇരട്ടകൾ. രണ്ടും സുന്ദരിമാർ. നാലായിരം മൈൽ അകലെയാണ് വളർന്നതെങ്കിലും ഒരേ മുഖഛായ, ഏകദേശം ഒരേ സ്വഭാവം. ഒന്നിന്റെ വിളിപ്പേര് - സഞ്ചാരികളുടെ സ്വർഗ്ഗം. മറ്റേത് ദൈവത്തിന്റെ സ്വന്തം നാട്. അങ്ങനെ ബാലി ദ്വീപും കേരളവും സഞ്ചാരികൾക്ക് പ്രിയപ്പെട്ടവ. ഒരു വ്യത്യാസമുണ്ട്. പ്രകൃതി നൽകിയ സ്ത്രീധനം ബാലി പരിപാലിക്കുന്നു.
ബാലിയിൽ പ്രകൃതിയും ദൈവവും മനുഷ്യരും ചിരിക്കുന്നത് ചെമ്പകപ്പൂക്കളിലൂടെ. എല്ലാ വീടുകളിലും ക്ഷേത്രങ്ങളിലും തെരുവുകളിലും ചെമ്പകച്ചിരി തന്നെ. വെൺചെമ്പകം സ്വർണചെമ്പകം, പട്ടുചെമ്പകം. തലയിൽ വർണപുഷ്പകിരീടമണിഞ്ഞ ദാരു സുന്ദരിമാർ. ഹിമവാന് ദേവദാരു പോലെ ബാലിക്ക് ചെമ്പകങ്ങളുടെ താലപ്പൊലി. ബാലിക്കാർക്ക് ഇവൾ ജംബകം അഥവാ കംഭോജം. രവീന്ദ്രനാഥടാഗോറിനെയും കുമാരനാശാനെയും കൊതിപ്പിച്ച ചെമ്പകപ്പൂക്കൾ.
ബാലിതലസ്ഥാനമായ ഡെൻപസാർ വിമാനത്താവളം കടലുരുമ്മിക്കിടക്കുന്നു. സിംഗപ്പൂരിൽ നിന്ന് രണ്ടരമണിക്കൂർ ആകാശയാത്രമതി ഇവിടെയെത്താൻ. വിമാനത്താവളത്തിന്റെ ഉൾഭിത്തികളിൽ രാമായണമുഹൂർത്തങ്ങളുടെ വർണചിത്രങ്ങൾ. ചെമ്പകപുഷ്പകിരീടമണിഞ്ഞ ബാലി സുന്ദരിമാരുടെ നൃത്തചിത്രങ്ങളുമുണ്ട്. മുസ്ലീം ഭൂരിപക്ഷമുള്ള ഇന്തോനേഷ്യയിൽ ഏറ്റവുമധികം വിനോദസഞ്ചാരികളെത്തുന്നത് ബാലിയെന്ന പ്രവിശ്യയിലാണ്. ഇവിടെ എൺപതുശതമാനത്തിലധികം ഹിന്ദുമതവിശ്വാസികൾ. മുഖ്യവരുമാനം ടൂറിസം. പ്രധാന ക്ഷേത്രങ്ങളിലും ബീച്ചുകളിലും കൃഷിസ്ഥലങ്ങളിലും ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയിരിക്കുന്നു.
ലോകത്തെ അമ്പരപ്പിക്കുന്ന അത്ഭുതങ്ങളോ അംബരചുംബികളായ കെട്ടിടങ്ങളോ ഹോട്ടലുകളോ ബാലിയിലില്ല. ഷോപ്പിംഗ് പറുദീസയുമില്ല. ബുള്ളറ്റ് ട്രെയിനോ ആറുവരിപ്പാതയോ ഇല്ല. എന്നിട്ടും ലോകസഞ്ചാരികൾ ഇവിടേക്ക് പ്രവഹിക്കുന്നു. മറ്റെങ്ങും കാണാത്ത ശാന്തിയും വിശുദ്ധിയും ഇവിടെ അനുഭവപ്പെടുന്നുവെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. എങ്ങും നിറഞ്ഞുനിൽക്കുന്നത് ഗ്യാമലിൻ വാദ്യസംഗീതവും മോഹിപ്പിക്കുന്ന തനത് നൃത്തരൂപങ്ങളും. ഗുരുത്വം, വിനയം, സ്നേഹം എന്നിവ ബാലിക്കാരുടെ രക്തത്തിൽ അലിഞ്ഞിരിക്കുന്നു. പരസ്പരബഹുമാനം അവരുടെ മുഖമുദ്ര. വീട്ടിലായാലും സ്ഥാപനങ്ങളിലായാലും എണീറ്റുനിന്ന് തൊഴുകൈകളോടെ നമസ്തേ പറയും.
ജീവിതം ഉത്സവമാക്കിയവർ
പുരാതനകാലത്ത് ഏഷ്യയേയും ആസ്ട്രേലിയയേയും ബന്ധിപ്പിച്ചിരിക്കുന്നതായി കരുതപ്പെടുന്ന ദ്വീപമാലയിലെ ദിവ്യരത്നമാണ് ബാലി. ശാന്തസമുദ്രത്തിൽ ചിതറിക്കിടക്കുന്ന പോളിനേഷ്യൻ ദ്വീപസമൂഹത്തിലെ കുലീനമായ ഒരംഗം. ഉക്രൈൻ - റഷ്യ പോരാട്ടമോ അമേരിക്കയുടെ ലോകപൊലീസ് മീശപിരിക്കലോ ചെറുരാജ്യങ്ങളെ വിഴുങ്ങാനുള്ള ചൈനയുടെ കഠിനമായ വിശപ്പോ ബാലിക്കാർക്ക് അറിയില്ല. അതിനുള്ള താത്പര്യമോ നേരമോ ഇല്ല. അതിഥികളെ സ്വീകരിക്കാനും സത്ക്കരിക്കാനും സ്നേഹിക്കാനും അവർക്കറിയാം. കാരണം അവർക്ക് ജീവിതം ഒരു ഉത്സവമാണ്. ഒരുനാൾ കൊടിയേറി ദിവസങ്ങൾക്ക് ശേഷം കൊടിയിറങ്ങുന്നതല്ല. ജനനം മുതൽ മരണം വരെ നീളുന്ന നിറപ്പകിട്ടാർന്ന ഉത്സവം.
സോമർസെറ്റ് മോം, മഹാകവി രവീന്ദ്രനാഥ ടാഗോർ, അമേരിക്കൻ എഴുത്തുകാരൻ ഹെർമൻ മെൽവില്ലെ, ഡച്ചു ചിത്രകാരൻ പോഷ ഗൊഗിഷ തുടങ്ങിയവർ ഈ മരതകദ്വീപ് സന്ദർശിച്ചിട്ടുണ്ട്.എസ്.കെ. പൊറ്റെക്കാട് കപ്പൽമാർഗം വളരെ കഷ്ടപ്പാടുകൾ സഹിച്ച് ബാലിയിലെത്തി. ബാലിയിലെ ജീവിതം ഒരു കഥപോലെ 1958-ൽ പുറത്തിറങ്ങിയ ബാലിദ്വീപ് എന്ന കൃതിയിൽ ബാലിയിലെ ജീവിതം വരച്ചു കാട്ടുന്നു. ജ്ഞാനപീഠം അവാർഡ് ലഭിച്ച ഒരു ദേശത്തിന്റെ കഥ രചിക്കാൻ അദ്ദേഹത്തിന് ബാലി അനുഭവങ്ങളും പ്രേരണയായിട്ടുണ്ടാകാം. മലയാളികളെ ബാലിയിലെത്തിക്കുന്നതിന്റെ മുഖ്യ പ്രമോട്ടർ ഇന്നും എസ്.കെ. തന്നെ. ബാലിയിലെ മഴയും ബാലിപ്പെണ്ണിന്റെ മനസ്സും, ചേവായൂരിലെ രാരുനായരുടെ പീടികയിലെ ചൂട്ടുമൊക്കെ ഇന്നും വായനക്കാരന്റെ മനസിലുണ്ടാകും.
ബാലിദ്വീപ് ജാവദ്വീപിനോടു ചേർന്നു കിടന്നിരുന്നുവെന്ന് ബാലിക്കാർ വിശ്വസിക്കുന്നു. ഗൈഡായി കിട്ടിയ അഗുഷും അതിനോട് യോജിക്കുന്നു. നാല്പത്തിമൂന്നുകാരനായ ഒരു ചിരിക്കുടുക്ക. ഭാര്യ ഒരു മണി എക്സ്ചേഞ്ചിലെ ജീവനക്കാരി. രണ്ടു പെൺമക്കളും ഒരു പുത്രനും. ബാലിക്കാർ സുന്ദരന്മാരും സുന്ദരികളുമാണല്ലോ എന്ന സഞ്ചാരികളുടെ പ്രശംസ സൂചിപ്പിച്ചപ്പോൾ ബാലിക്കാർക്കു സൗന്ദര്യമുണ്ടെങ്കിൽ അതു ചിരിച്ചു നേടിയതാണെന്ന് അഗുഷ്. മൊബൈലിൽ മാതാപിതാക്കളടക്കമുള്ള സ്വന്തം കുടുംബചിത്രം കാട്ടി. സന്തുഷ്ട സുന്ദരകുടുംബം എന്ന് പറഞ്ഞപ്പോൾ കൊച്ചുകുട്ടിയെപ്പോലെ നാണം കുണുങ്ങി. മലയാളികളുടെ ഏറ്റവും പിശുക്ക് മനം തുറന്ന് ചിരിക്കാനും നല്ല വാക്ക് പറയാനുമാണല്ലോ.
വിശാലമായ നെൽപ്പാടങ്ങൾ പഴയ കുട്ടനാടിന്റെയും പാലക്കാടിന്റെയും നെല്ലറപ്പെരുമയുള്ളവ. മലഞ്ചരിവുകളിലും തട്ടുതട്ടായി വയലുകൾ. പുരികങ്ങൾപോലെ വളഞ്ഞ വരമ്പുകൾ. ടെറസ് ഫാമിംഗ് ടൂറിസ്റ്റുകളെ ആകർഷിക്കുന്ന കാഴ്ചയാക്കിയിരിക്കുന്നു. സെൽഫി പോയിന്റ്, സ്കൈ ബൈക്ക്, കൂറ്റൻ ഊഞ്ഞാലുകൾ, ടോയ്ലറ്റ്, റസ്റ്റോറന്റ് എന്നിവയുമുണ്ട്. ഉൗഞ്ഞാലാടി ഹരം കൊള്ളുന്ന വിദേശ സഞ്ചാരികൾ. അതിൽ പ്രായഭേദമില്ല.
മൂന്നുനേരവും നെല്ലരിഭക്ഷണമാണ് ബാലിക്കാർക്ക് പ്രിയം. മീനോ ചിക്കനോ ഉണ്ടെങ്കിൽ സദ്യതന്നെ. സാംബാൾ എന്ന മുളകുചമ്മന്തി രുചികരം. കുപ്പിവെള്ളത്തെക്കാൾ ലാഭകരമാണ് ഇളനീർ വാങ്ങുന്നത്. ഒത്ത ഒരു കരിക്ക് മൂന്നുപേർ കുടിച്ചാലും തീരില്ല. കാൽലക്ഷം ഇന്തോനേഷ്യൻ രൂപ കൊടുക്കണമെന്ന് മാത്രം. ഇന്ത്യൻ കറൻസിയുടെ മൂല്യം കൂടുന്നത് നേപ്പാളിലും ബാലിയിലും എത്തുമ്പോഴാണ്. നമ്മുടെ അഞ്ഞൂറ് രൂപ അവരുടെ ഒരുലക്ഷം. നല്ല ഭക്ഷണം കഴിക്കാൻ രണ്ടുലക്ഷമെങ്കിലുമാകും. പിശുക്കൻ മലയാളിയും ബാലിയിൽ ലക്ഷപ്രഭുവും കോടീശ്വരനുമായി ജീവിക്കേണ്ടിവരും. ഇന്ത്യക്കാരെന്ന് കണ്ടാൽ ബാലിക്കാർ ചോദിക്കും: ഷാരൂഖ്ഖാന്റെ സ്വന്തക്കാരല്ലേ? ഷാരൂഖിന്റെ സിനിമ ഇന്തോനേഷ്യൻ സബ് ടൈറ്റിലോടെ ബാലിയിൽ പ്രദർശിപ്പിക്കാറുണ്ട്.
കിരീടം വച്ച ബീച്ചുകൾ
കിരീടം വച്ച രാജ്ഞിമാരെപ്പോലെയാണ് ബാലിയിലെ പല ബീച്ചുകളും. കുട്ടേ, ജിമ്പാരൻ, ക്രിസ്റ്റൽ, ഗോൾഡൻ, സോന, ബ്രോക്കൻ തുടങ്ങി ബീച്ചുകളെല്ലാം സഞ്ചാരികൾക്ക് എന്നുമൊരു ഹരമാണ്. ഏറ്റവും പ്രസിദ്ധം കുട്ടേബീച്ചാണ്. സഞ്ചാരികളുടെ ഇച്ഛക്കൊത്ത സുഖസൗകര്യങ്ങളുള്ള ബീച്ച്. സന്തൂർ പോർട്ടിൽ നിന്ന് ഒരുമണിക്കൂർ ബോട്ട് യാത്ര ചെയ്താൽ നുസാപെനിഡ എന്ന ഗ്രാമദ്വീപായി. വിദേശ സഞ്ചാരികളുടെ പറുദീസയാണിവിടം. പ്രശസ്തമായ പല ബീച്ചുകളും ഇവിടെയാണ്. ആസ്ട്രേലിയയുടെ ഏറ്റവുമടുത്ത മുനമ്പിലെത്താൻ കടൽമാർഗം രണ്ടുമണിക്കൂർ മതി. തിരക്കിട്ട ജീവിതം നയിക്കുന്ന സഞ്ചാരികളും സമ്പന്നരും ഇവിടെ രാപാർക്കുന്നു. 45,000 കുടുംബങ്ങളേയുള്ളൂ ഈ ദ്വീപിൽ. ഗ്രാമപ്പാതയിൽ വീടുകളോട് ചേർന്ന് ചെറിയ പെട്രോൾ പമ്പുകൾ. ഒരുലിറ്റർ പെട്രോളിന് 61 രൂപയേയുള്ളൂ. സോനാ ബീച്ച്, ക്രിസ്റ്റൽ ബീച്ച്, ബ്രോക്കൺ ബീച്ച് എന്നിവയിൽ സദാ തിരക്കാണ്. കെലിംഗ് കിങ് ബീച്ചിൽ കടൽപ്പരപ്പിൽ തലയെടുപ്പോടെ നിൽക്കുന്ന പാറമല. ഇന്തോനേഷ്യയ്ക്കു പുറമേ പല പാശ്ചാത്യ കലണ്ടർ ചിത്രങ്ങളിലും ഇടംപിടിച്ച പ്രശസ്തനാണ് ചെറുവിരൽ എന്നർത്ഥമുള്ള കെലിംഗ് കിങ്. അയോദ്ധ്യയും തീർത്ഥഗംഗയും രാമലക്ഷ്മണന്മാരും സംസ്കൃത നാമങ്ങളും ബാലിയിലുണ്ട്. തീർത്ഥഗംഗ വിശാലമായ ഒരു കുളമാണ്. ഗംഗ അദൃശ്യമായി ഇവിടെ സംഗമിക്കുന്നു എന്നാണ് വിശ്വാസം. ടൂറിസ്റ്റുകളുടെ തിരക്കുണ്ട് ഇവിടെയും. ഉയരത്തിലുള്ള ഹിഡൻ ഹില്ലും സുന്ദരമാണ്.
കമാനാകൃതിയിലുള്ള ശിലയുടെ മദ്ധ്യഭാഗത്തുനിന്ന് ഒരു ദീർഘചതുരം അടർത്തിമാറ്റിയ പോലെയാണ് ബാലിയിലെ വാസ്തുശില്പങ്ങൾ. ക്ഷേത്രങ്ങളും വീടുകളുടെ മതിലുകളും ഈ ആകൃതിയിലാണ്. ബാലിയിലെ റോഡരികിലെല്ലാം ഇത്തരം വാസ്തുനിർമ്മാണശാലകൾ കാണാം. മരപ്പണിശാലകളും സമൃദ്ധം. ലോകത്തെ ഏറ്റവും വിദഗ്ദ്ധരായ ശില്പികളും ചിത്രകാരന്മാരും ബാലിയിലാണ്.
നൃത്തത്തിന്റെ മയിൽപ്പീലികൾ
ലെഗോങ് നൃത്തം, അബാങ് നൃത്തം, കചക് നൃത്തം, ജോഗെ നൃത്തം എന്നിവ ബാലിയുടെ സ്വന്തം നൃത്തരൂപങ്ങൾ. ശൃംഗാരലാസ്യ നൃത്തമാണ് ജോഗെ. നൃത്തകേന്ദ്രങ്ങളിലുമുണ്ട് പ്രവേശന ടിക്കറ്റ്. രാമായണ സാരമായ കചക് നൃത്തം മലയാളികൾക്ക് നന്നായി രസിക്കും. സീതയും രാമലക്ഷ്മണന്മാരും രാവണനുമെല്ലാം പ്രത്യക്ഷപ്പെടും. ലവകുശന്മാരും വരുന്നുണ്ട്. സംഭാവന നൽകുന്നവർക്ക് ചെമ്പകപ്പൂവാണ് പ്രസാദം.
ഹരിദ്വാറിലെ ഗംഗയിലൊഴുക്കുന്ന ആരതിയെ ഓർമ്മിപ്പിക്കുന്നതാണ് ബാലിയിലെ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ സൂര്യോദയ വേളയിൽ ഒരുക്കുന്ന ലഘുപൂജ. അഗ്രഹാരങ്ങൾക്കു മുന്നിലെ കോലം വരയ്ക്കൽ പോലെ. തെങ്ങോലയോ വാഴയിലയോ ചതുരത്തിൽ കോലമാക്കി അതിൽ ചെമ്പകപ്പൂ, ജമന്തിപ്പൂ, ഭസ്മം , ചന്ദനം, ഒരു ചെറു ബിസ്ക്കറ്റ് എന്നിവ വയ്ക്കുന്ന ചടങ്ങാണ്. എല്ലാ ഹിന്ദുഭവനങ്ങളിലും പുലർവെട്ടത്തിലൊരുക്കുന്ന ഈ ചടങ്ങുണ്ട്.
ഒരു ബാലി ഭവനമെങ്കിലും കാണണമെന്ന ആശ പത്തിരട്ടിയായി ഗൈഡ് സഫലമാക്കി. ബാലി ആദിവാസികളുടെ ഒരു സമൂഹവാസസ്ഥാനം. നീണ്ട കളിത്തട്ടു പോലുള്ളതിന്റെ ഒരു ഭാഗത്ത് പുരുഷന്മാരുടെ ചർച്ചായോഗം. മറുവശത്ത് സ്ത്രീകൾ. സ്ത്രീകൾ പാചകം ചെയ്യുകയും ഭക്ഷണം വിളമ്പുകയും ചെയ്യുന്നു. ഒരു മേക്കപ്പുമില്ലെങ്കിലും സുന്ദരികളായ സ്ത്രീകൾ.
അർദ്ധനാരീശ്വരം ബാലിമനസ്
പഴമയുടെ നന്മകളെ നെഞ്ചോടുചേർത്തുപിടിക്കുമ്പോൾത്തന്നെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ സ്വന്തമാക്കാനും ബാലി മനസ് ശ്രമിക്കുന്നു. പ്രാചീനതയും ആധുനികതയും അർദ്ധനാരീശ്വരൻ പോലെ ആ മനസിലുണ്ട്. കഠിനാദ്ധ്വാനികളാണ് ബാലിക്കാർ. അലസതയാണ് മരണം. നല്ല കർമ്മങ്ങളാണ് ഭാഗ്യത്തിലേക്കും മോക്ഷത്തിലേക്കും നയിക്കുന്നതെന്ന് അവർ വിശ്വസിക്കുന്നു. ശ്വാസമുള്ളിടത്തോളം കർമ്മനിരതരാകുക. അലസതയെന്ന പിശാചിനെ തുരത്തുക. ബാലി പകരുന്ന ഗൃഹപാഠവും സാമൂഹ്യപാഠവും അതാണ്. ഭഗവത്ഗീതാസാരവും മറ്റൊന്നല്ലല്ലോ.ഡെൻപസാർ വിമാനത്താവളത്തിൽ മടക്കയാത്രയ്ക്കു നിൽക്കുമ്പോൾ ഗൈഡ് അഗുഷ് സമ്മാനിച്ചതും ചെമ്പകപ്പൂവായിരുന്നു. ബാലിയുടെ സ്നേഹവും ഓർമ്മകളും അതിൽ മണമായി ഒളിഞ്ഞിരിക്കുന്നപോലെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |