വിശാഖപട്ടണം: സിനിമയിൽ അഭിനയിപ്പിക്കുന്നതിന് വേണ്ടി വർഷങ്ങളായി അമ്മ ശരീരവളർച്ചയ്ക്കുള്ള ഹോർമോൺ ഗുളികകൾ നൽകിക്കൊണ്ടിരുന്ന പെൺകുട്ടിയെ ആന്ധ്രാപ്രദേശിലെ ബാലാവകാശ കമ്മീഷൻ ഇടപെട്ട് മോചിപ്പിച്ചു. ആന്ധ്രാപ്രദേശിലെ വിജയനഗരം സ്വദേശിയായ 16കാരിയാണ് അമ്മയുടെ ചൂഷണത്തിന് ഇരയായിരുന്നത്.
കഴിഞ്ഞ നാല് വർഷമായി പെൺകുട്ടി ശരീരവളർച്ച കൂടുന്നതിനുള്ള ഹോർമോൺ ഗുളികകൾ കഴിച്ചിരുന്നു. അവസാനം ഗതികെട്ട് പെൺകുട്ടി ചൈൽഡ് ലൈനിൽ വിളിച്ച് പരാതി പറയുകയായിരുന്നു. ഈ ഗുളികകളുടെ പാർശ്വഫലം മൂലമുണ്ടാകുന്ന വേദന താങ്ങാനാകുന്നില്ലെന്നാണ് പെൺകുട്ടി പറഞ്ഞത്.
'ശരീര വളർച്ച കൂടുന്നതിനായി ചില ഗുളികകൾ കൂടുതൽ അളവിൽ അമ്മ നൽകിയിരുന്നു. അത് കഴിക്കുമ്പോഴൊക്കെ എന്റെ ബോധം പോകും. അടുത്ത ദിവസം ശരീരം വീർത്ത് വരും. വളരെയധികം വേദന അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഇക്കാരണത്താൽ പഠിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഗുളിക കഴിക്കില്ലെന്ന് പറഞ്ഞാൽ അമ്മ ഉപദ്രവിക്കും. ചിലപ്പോഴൊക്കെ ഷോക്കടിപ്പിക്കുമെന്ന് വരെ ഭീഷണിപ്പെടുത്താറുണ്ട്.'- പെൺകുട്ടി പരാതിയിൽ പറയുന്നു.
സിനിമയിൽ അവസരം കിട്ടുന്നതിനായി വീട്ടിലെത്തുന്ന നിർമാതാക്കളോടും സംവിധായകരോടും അടുത്തിടപഴകാൻ അമ്മ ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും കുട്ടി പറഞ്ഞു. മാതാപിതാക്കൾ വിവാഹമോചനം നേടിയ ശേഷം അമ്മയ്ക്കൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം. ഇതിനിടെ ഇവർ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നെങ്കിലും കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇയാൾ മരിച്ചു.
വെള്ളിയാഴ്ചയാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ പെൺകുട്ടിയുടെ വീട്ടിലെത്തി കുട്ടിയെ കൊണ്ടുപോയത്. ആദ്യം 112ൽ വിളിച്ച് പെൺകുട്ടി സഹായം തേടിയെങ്കിലും അവർ പ്രതികരിച്ചില്ല. പിന്നീടാണ് ചൈൽഡ്‍ലൈൻ നമ്പറായ 1098ൽ വിളിച്ച് പെൺകുട്ടി സഹായം അഭ്യർത്ഥിച്ചതെന്ന് ബാലാവകാശ കമ്മിഷൻ ചെയർമാൻ കേസാലി അപ്പാറാവു അറിയിച്ചു. ബാലാവകാശ കമ്മിഷൻ പൊലീസിനെയും വിവരം ധരിപ്പിച്ചതോടെ കേസെടുത്തതായി പൊലീസും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |