തിരുവനന്തപുരം: എ ഐ ക്യാമറ വഴി പിഴ ഈടാക്കുന്നതിൽ നിന്ന് വിഐപികളെ ഒഴിവാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കേന്ദ്ര നിയമത്തിൽ അനുശാസിക്കുന്നവ അല്ലാത്ത വാഹനങ്ങളെ ഒരു കാരണവശാലും എ ഐ ക്യാമറകളുടെ പരിധിയിൽ നിന്ന് ഒഴിവാക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലും ഇതേ രീതിയാണ് തുടരുന്നതെന്നും മന്ത്രിയായ ശേഷം തനിക്കും ഗതാഗത നിയമലഘനത്തിന് പിഴ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമലംഘനങ്ങളാണ് എ ഐ ക്യാമറ കണ്ടെത്തുന്നത്. അങ്ങനെയുണ്ടായാൽ മുഖം നോക്കാതെ നടപടി സ്വീകരിക്കും. ഞാൻ മന്ത്രിയായ ശേഷം എനിക്കും ലഭിച്ചിട്ടുണ്ട് പിഴ, മന്ത്രി തുടർന്നു. എ ഐ ക്യാമറകളുടെ മുന്നിൽ വിഐപി എന്നോ അല്ലാത്തവരെന്നോ പ്രത്യേക പരിഗണനയില്ല. എമർജൻസി വാഹനങ്ങൾക്ക് മാത്രമാണ് ഇളവ് ലഭിക്കുക. റോഡിൽ നടക്കാറുള്ള പരിശോധനകളിൽ വിഐപികൾക്ക് ലഭിക്കാറുള്ള പരിഗണന പോലും എ ഐ ക്യാമറയുടെ കാര്യത്തിൽ സാദ്ധ്യമല്ലെന്നും അദ്ദേഹം പദ്ധതിയുടെ മേന്മയായി പറഞ്ഞു. ഓഡിറ്റിന് വിധേയമാകുന്നതിനാൽ തന്നെ ഏതെങ്കിലും ഉദ്യോഗസ്ഥന് വിഐപികൾക്ക് ഇളവ് നൽകാനാകില്ല. സുതാര്യവും വിവേചനരഹിതവുമായുള്ള ഗതാഗത നിയമപാലനത്തിനാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി ആന്റണി രാജു കൂട്ടിച്ചേർത്തു.
നാളെ രാവിലെ എട്ട് മണി മുതലാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള എ ഐ ക്യാമറകൾ പിഴ ഈടാക്കി തുടങ്ങുക. 692 ക്യാമറകൾ നിലവിൽ പ്രവർത്തനസജ്ജമാണ്. 34 എണ്ണം കൂടി പ്രവർത്തനനിരതമാകേണ്ടതുണ്ട്. അതേസമയം ഇരുചക്രവാഹനത്തിൽ മാതാപിതാക്കൾക്കൊപ്പം ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാൻ അനുവദിക്കുമെന്നും പിഴ ചുമത്തില്ലെന്നും ആന്റണി അറിയിച്ചിരുന്നു. 12 വയസിൽ താഴെയുള്ള കുട്ടികളെ കൊണ്ടുപോയാലാണ് പിഴ ഈടാക്കാത്തത്. പക്ഷേ നാലുവയസിന് മുകളിലുള്ള കുട്ടികൾ ഹെൽമെറ്റ് നിർബന്ധമായും ധരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |