മുംബയ്: റിസർവ് ബാങ്കിന്റെ ദ്വൈമാസ മോണിറ്ററിംഗ് പോളിസി കമ്മിറ്റി (എം.പി.സി.)യോഗം ജൂൺ ആറ് മുതൽ എട്ടുവരെ നടക്കും.
പണപ്പെരുപ്പം നിയന്ത്രിതമാവുകയും കൂടുതൽ കുറയാനുമുള്ള സാഹചര്യം കണക്കിലെടുത്ത് പലിശ നിരക്കിൽ കേന്ദ്രബാങ്ക് മാറ്റം വരുത്തിയേക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. മുൻകാലത്തെ പണനയ അവലോകന നടപടികൾ ഫലപ്രാപ്തിയിലെത്തിയാണ് പണപ്പെരുപ്പം കുറഞ്ഞതിലൂടെ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ റിപ്പോ നിരക്ക് 6.5 ശതമാനമായി തന്നെ കേന്ദ്രബാങ്ക് നിലനിർത്തിയേക്കും.
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിൽ ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി (പണനയ അവലോകന കമ്മിറ്റി) യോഗം നാളെ മുതൽ മൂന്ന് ദിവസമാണ് ചേരുന്നത്. 43ാമത് എം.പി.സി. യോഗത്തിന്റെ തീരുമാനം ജൂൺ 8ന് പ്രഖ്യാപിക്കും. ഏപ്രിലിൽ നടന്ന അവസാന യോഗത്തിൽ നിരക്ക് വർദ്ധന താല്കാലികമായി നിർത്തിവച്ച്, 6.5 ശതമാനം റിപ്പോ നിരക്കിൽ തുടരുകയായിരുന്നു. അതിനുമുമ്പ് നാണയപ്പെരുപ്പം പിടിച്ചുനിർത്താനുള്ള ശ്രമത്തിൽ 2022 മേയ് മുതൽ തുടർച്ചയായി ആറ് തവണ സെൻട്രൽ ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയിരുന്നു. 2023 ഫെബ്രുവരി വരെ മൊത്തം 250 ബി.പി.എസ് പോയിന്റാണ് ആർ.ബി.ഐ ഉയർത്തിയത്. ഇതോടെ റിപ്പോ നിരക്ക് 4 ശതമാനത്തിൽ നിന്ന് നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.5 ശതമാനത്തിലേക്ക് ഉയരുകയായിരുന്നു.
ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള (സി.പി.ഐ) പണപ്പെരുപ്പം ഏപ്രിലിൽ 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.7 ശതമാനമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് എംപിസി യോഗം ചേരുന്നത്. റിസർവ് ബാങ്ക് ഗവർണർ അടുത്തിടെ സൂചിപ്പിച്ചത് മേയിൽ പണപ്പെരുപ്പം ഏപ്രിലിനേക്കാൾ കുറവായിരിക്കുമെന്നാണ്. മേയ് മാസത്തെ സി.പി.ഐ ജൂൺ 12നാണ് പ്രഖ്യാപിക്കുക.
മൺസൂണിന്റെ പുരോഗതിയും ഖാരിഫ് വിളവെടുപ്പിനെ ബാധിച്ചേക്കാവുന്ന എൽ നിനോയുടെ ദോഷഫലങ്ങളും വിലയെ ബാധിക്കുമെന്നതും ആർ.ബി.ഐ എം.പി.സി നിരീക്ഷിക്കും. സാമ്പത്തിക ഡാറ്റ, പണപ്പെരുപ്പ പ്രവണതകൾ, ആഗോള സാമ്പത്തിക സാഹചര്യങ്ങൾ, നിലവിലുള്ള വെല്ലുവിളികൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളെ ആശ്രയിച്ചാകും എം.പി.സി. തീരുമാനമെടുക്കുക.
റിസർവ് ബാങ്ക് പലിശനിരക്ക് താൽക്കാലികമായി നിർത്തി റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്താനാണ് സാധ്യതയെന്ന് ബാങ്ക് ഓഫ് ബറോഡ ചീഫ് ഇക്കണോമിസ്റ്റ് മദൻ സബ്‌നാവിസ് പറഞ്ഞു. കാരണം, പണപ്പെരുപ്പം ഏപ്രിലിൽ 5 ശതമാനത്തിൽ താഴെയാണ് വന്നത്. മെയ് മാസത്തിൽ ഇത് ഇതിലും കുറവായിരിക്കും. മുൻകാല റിപ്പോ നിരക്ക് നടപടികൾ പണപ്പെരുപ്പത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതുകൊണ്ട് പലിശ നിരക്ക് കൂട്ടേണ്ട സാഹചര്യമില്ലെന്നും ഒരു പക്ഷേ 25-50 ബി.പി.എസ് കുറയ്ക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |