തിരുവനന്തപുരം: ബ്ളോക്ക് പ്രസിഡന്റുമാരുടെ പട്ടികയെ ചൊല്ലി കോൺഗ്രസിൽ തർക്കം മുറുകുന്നു. പുനഃസംഘടനയുമായി തത്കാലം സഹകരിക്കേണ്ടെന്ന നിലപാടിലാണ് എ വിഭാഗം. ഡി.സി.സി യോഗങ്ങൾ ബഹിഷ്‌കരിക്കാനും മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിൽ നിന്നു വിട്ടുനിൽക്കാനുമാണ് നീക്കം.
ആകെയുള്ള 283 ബ്ളോക്കുകളിൽ മൂന്ന് ജില്ലകൾ ഒഴിച്ച് 197 പ്രസിഡന്റുമാരെയാണ് പ്രഖ്യാപിച്ചത്. തർക്കമുള്ള 70 ഓളം ബ്ളോക്കുകളിൽ ഒരു ചർച്ചയും നടത്താതെ കെ.പി.സി.സി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും ചേർന്ന് തീരുമാനമെടുത്തതാണ് എ വിഭാഗത്തെ ചൊടിപ്പിച്ചത്. തങ്ങളുടെ അമർഷവും പ്രതിഷേധവും വിശദമാക്കി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറിന് എ വിഭാഗം കത്തയച്ചു. ഹൈക്കമാൻഡ് നീതിപൂർവമായി ഇടപെടുമെന്നാണ് പ്രതീക്ഷയെന്ന് ഒരു മുതിർന്ന നേതാവ് പറഞ്ഞു. വയനാട് ലീഡേഴ്സ് മീറ്റിലെ ഐക്യ തീരുമാനത്തിന് പിന്നാലെ അനാരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാൻ പാടില്ലായിരുന്നുവെന്ന വികാരമാണ് എ വിഭാഗത്തിന്. വലിയൊരു ശതമാനം പ്രവർത്തകർക്കും നേതാക്കൾക്കും പ്രയാസമുണ്ട്. കെ.പി.സി.സി പ്രസിഡന്റ് എല്ലാവരെയും വിശ്വാസത്തിലെടുത്തില്ലെന്നും നേതാവ് വ്യക്തമാക്കി.
ബ്ളോക്ക് പ്രസിഡന്റുമാരുടെ പട്ടികയിൽ ചില മാറ്റങ്ങൾ വരുത്താതെ മുന്നോട്ടു പോകാനാവില്ലെന്ന നിലപാടിലാണ് ഐ വിഭാഗവും. തങ്ങൾ നിർദ്ദേശിച്ചവരെ പരിഗണിക്കാത്തതിൽ ചില എം.പിമാർക്കും അമർഷമുണ്ട്. ചില ജില്ലകളിൽ എ വിഭാഗം രഹസ്യ യോഗം ചേർന്ന് കെ.പി.സി.സി നേതൃത്വത്തിനെതിരായ നീക്കങ്ങൾ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ആക്ഷേപങ്ങളിൽ കഴമ്പില്ലെന്നാണ് ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാട്. പഴയ എ ഗ്രൂപ്പിലെ പല നേതാക്കളും ഇപ്പോൾ വേറിട്ടു നിൽക്കുകയാണ്. അവരുടെ താത്പര്യങ്ങളും കണക്കിലെടുക്കണം. അപ്പോൾ പഴയ ഗ്രൂപ്പിന്റെ അതേ പ്രാതിനിധ്യം കിട്ടണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐ ഗ്രൂപ്പിന്റെ കാര്യത്തിലും സമാന സ്ഥിതിയാണ്. പഴയ കണക്കുകൾ വച്ച് പുനഃസംഘടനയെ സമീപിക്കുന്നതാണ് പ്രശ്നമെന്നും നേതൃത്വം പറയുന്നു. തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളിലാണ് ഇനി പട്ടിക പുറത്തിറക്കേണ്ടത്.
മാനദണ്ഡങ്ങൾ
പാലിച്ചില്ല:
എം.കെ.രാഘവൻ
കോഴിക്കോട്:കോൺഗ്രസ് ബ്ലോക്ക് ഭാരവാഹിപ്പട്ടികയിൽ അതൃപ്തി പരസ്യമാക്കി എം.കെ. രാഘവൻ എം.പി. പട്ടികയിൽ നിരവധി അപാകതകളുണ്ട്. മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല. സാമുദായിക സന്തുലനം പാലിച്ചില്ലെന്ന പരാതി വ്യാപകമാണ്. കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഇടപെടണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതാത് എം.പിമാരോട് ആശയവിനിമയം നടത്തി അന്തിമ തീരുമാനം എടുക്കുമെന്നാണ് മുമ്പ് പറഞ്ഞത്. വയനാട് നേതൃയോഗത്തിലും കൂടിയാലോചനകൾക്ക് ശേഷമേ ഭാരവാഹികളെ തീരുമാനിക്കാവൂ എന്ന് തീരുമാനിച്ചിരുന്നു. ഇതൊന്നും പാലിക്കാതെയാണ് നേതാക്കൾ മുന്നോട്ടുപോകുന്നത്. കെ.പി.സി.സി നേതൃത്വം വിഷയം ഗൗരവമായി പരിഗണിക്കണമെന്നും രാഘവൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |