പദ്ധതി സംസ്ഥാനത്തിന് ആവശ്യം
കൊച്ചി: സിൽവർലൈൻ പദ്ധതി ഗുരുതര പാരിസ്ഥിതിക ആഘാതത്തിന് ഇടയാക്കുമെന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠനറിപ്പോർട്ടിനെതിരെ പരിഷത്തിന്റെതന്നെ ഗവേഷണ സ്ഥാപനമായ ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ (ഐ.ആർ.ടി.സി ) രംഗത്തെത്തി. പഠനം ശാസ്ത്രീയമല്ലെന്നും മുൻവിധിയോടെയുള്ളതാണെന്നും വിവരശേഖരണത്തിന് ഉപയോഗിച്ച മാർഗങ്ങൾ ശരിയല്ലെന്നും പാലക്കാട് മുണ്ടൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഐ.ആർ.ടി.സിയുടെ മേധാവി പ്രൊഫ. ഡോ. ജെ. സുന്ദരേശൻ പിള്ള കേരളകൗമുദിയോട് പറഞ്ഞു. സംസ്ഥാനത്തെ ഗതാഗത വികസനത്തിന് സിൽവർലൈൻ അത്യന്താപേക്ഷിതമാണെന്നും വ്യക്തമാക്കി.
പഠനത്തിന്റെ രീതിശാസ്ത്രത്തിൽ പോരായ്മയുണ്ട്. അന്തിമഫലത്തിൽ തെറ്റിന് സാദ്ധ്യത കൂടുതലാണെന്ന് തുടക്കത്തിലേ സൂചിപ്പിച്ചെങ്കിലും ഗവേഷണവിവരങ്ങൾ പരിഷത്ത് ഭാരവാഹികൾ തങ്ങളുമായി പങ്കുവച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജിയോ ഇൻഫോമാറ്റിക് കേന്ദ്രം (ജി.ഐ.എസ്), പ്രകൃതിവിഭവ പരിപാലനം എന്നിവയുൾപ്പെടെ ശാസ്ത്രീയ ഗവേഷണവുമായി ബന്ധപ്പെട്ട 10 വിഭാഗങ്ങൾ ഐ.ആർ.ടി.സിയിലുണ്ട്. പാരിസ്ഥിതികാഘാത പഠനത്തിൽ ഇവയ്ക്ക് നിർണായക പ്രാധാന്യമുണ്ട്. സർവേയിലൂടെ ശേഖരിച്ച വിവരങ്ങളുടെ വർഗീകരണത്തിനും വിശകലനത്തിനും ജി.ഐ.എസ് മേധാവിയുടെ സഹായം തേടിയതല്ലാതെ സിൽവർലൈൻ പഠനവുമായി ബന്ധപ്പെട്ട ഒരുകാര്യത്തിലും ഐ.ആർ.ടി.സിയെ ഉൾപ്പെടുത്തിയില്ല.
സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ദീർഘകാല ഗവേഷണപാരമ്പര്യമുള്ള പ്രമുഖ ശാസ്ത്രജ്ഞരുടെ സേവനവും പരിഷത്ത് സ്വീകരിച്ചില്ല. വിവരശേഖരണത്തിന് ഉപയോഗിച്ച മാർഗങ്ങൾ, മനുഷ്യവിഭവശേഷി, വിവരശേഖരണം, അപഗ്രഥനം എന്നിവയിലെല്ലാം ഗുരുതര പിഴവുകൾ വന്നു.
യാതൊരു പ്രയോജനവുമില്ലാത്ത പഠനറിപ്പോർട്ട് പൂർണമായി തള്ളിക്കളയണം. ഒരു പരിശീലനവും ലഭിക്കാത്ത പരിഷത്ത് പ്രവർത്തകരാണ് സിൽവർലൈൻ സർവേ നടത്തിയത്. തെറ്റായ നിഗമനങ്ങൾ സിൽവർലൈൻ സംബന്ധിച്ച് ഭീതിപ്പെടുത്തുന്ന കണക്കുകളിലേക്കാണ് എത്തിക്കുന്നത്.
നിക്ഷിപ്തതാത്പര്യങ്ങളുള്ള ചില വിഭാഗങ്ങളാണ് പരിഷത്തിൽ സുപ്രധാന തീരുമാനങ്ങളെടുക്കുന്നത്. സംഘടനയിൽ ജനാധിപത്യവും ബൗദ്ധിക ചിന്താശേഷിയും നഷ്‌ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |