ന്യൂഡൽഹി: ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യമർപ്പിച്ച് കർഷകർ ഇന്ന് രാജ്യവ്യാപകമായി ഗ്രാമങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. സംയുക്ത കിസാൻ മോർച്ചയാണ് പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ഗ്രാമങ്ങളിൽ ഇന്ന് വൈകിട്ട് മെഴുകുതിരി തെളിയിച്ച് പ്രകടനം നടത്താനാണ് ആഹ്വാനം. കർഷകരും തൊഴിലാളികളും വിദ്യാർത്ഥികളുമടക്കം പങ്കെടുക്കും. ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന ഗുസ്‌തി ഫെഡറേഷൻ ഒഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ ജൂൺ ഒൻപതിനകം അറസ്റ്ര് ചെയ്യണമെന്ന് ഹരിയാന കുരുക്ഷേത്രയിൽ സംഘടിപ്പിച്ച ഖാപ് പഞ്ചായത്തിൽ കർഷക നേതാക്കൾ കേന്ദ്രസർക്കാരിന് അന്ത്യശാസനം നൽകിയിരുന്നു. ജന്തർ മന്ദറിലെ സമരവുമായി ബന്ധപ്പെട്ട് ഗുസ്‌തി താരങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്‌ത കേസുകളും പിൻവലിക്കണം. നടപടിയുണ്ടായില്ലെങ്കിൽ ഗുസ്‌തി താരങ്ങളെയും കൂട്ടി ജൂൺ ഒൻപതിന് ജന്തർ മന്ദറിൽ എത്തുമെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, വിഷയം വലിച്ചുനീട്ടിയാൽ ബി.ജെ.പിയെ രാഷ്ട്രീയമായി ബാധിക്കുമെന്ന് ഹരിയാനയിലെ ജാട്ട് ബി.ജെ.പി നേതാവും, മുൻ കേന്ദ്രമന്ത്രിയുമായ ചൗധരി ബീരേന്ദർ സിംഗ് പറഞ്ഞു. ഗുസ്‌തി താരങ്ങളുടെ പരാതിയിൽ നീതിപൂർവ്വമായ അന്വേഷണം നടക്കണമെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |