ഭുവനേശ്വർ: ട്രെയിൻ ദുരന്തത്തിൽ സിഗ്നൽ നല്കിയതിലടക്കം ഗുരുതര പിഴവുകൾ കണ്ടെത്തിയതിനെത്തുടർന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജിക്കായുള്ള ആവശ്യം മുറുകുന്നു. റെയിൽവേ സുരക്ഷയിൽ ശ്രദ്ധ ചെലുത്താതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുന്ന തിരക്കിലാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ആരോപിച്ചു. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുകൾ മുതൽ താഴെത്തട്ട് വരെയുള്ള തസ്തികകളുടെ ഉത്തരവാദിത്വം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേയിൽ മൂന്ന് ലക്ഷം തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ ഒമ്പത് വർഷമായി ഇത് നികത്താത്തതെന്താണ്. വേണ്ടത്ര ആളുകളില്ലാത്തതും ലോക്കോ പൈലറ്റുമാരുടെ ജോലി സമയവുമാണ് അപകടങ്ങൾ വർദ്ധിക്കാനുള്ള പ്രധാന കാരണമെന്ന് റെയിൽവേ തന്നെ സമ്മതിച്ചിട്ടുള്ളതാണ്.
സേഫ്റ്റി ശുപാർശകളോട് റെയിൽവേ കാണിക്കുന്ന അവഗണനയെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ റിപ്പോർട്ട് അനുസരിച്ച് 2017-18നും 2020-21നും ഇടയിൽ നടന്ന 10 ട്രെയിൻ അപകടങ്ങളിൽ ഏഴെണ്ണവും പാളം തെറ്റിയതാണ്.
റെയിൽവേ മന്ത്രാലയത്തിന്റെ കെടുകാര്യസ്ഥതയുടെ ഫലമാണ് ദുരന്തമെന്ന് ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളായ പവൻ ഖേരയും ശക്തിസിൻ ഗോഹിലും അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിവിധ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന കവച് ഉണ്ട്. എന്നാൽ ട്രെയിൻ ദുരന്തത്തിൽപ്പെട്ടവർക്ക് അത്തരം സംരക്ഷണം ഉണ്ടായിരുന്നില്ല. ലാൽ ബഹദൂർ ശാസ്ത്രി, മാധവറാവു സിന്ധ്യ, നിതീഷ് കുമാർ തുടങ്ങിയ നേതാക്കൾ ട്രെയിൻ ദുരന്തങ്ങളെത്തുടർന്ന് രാജിവച്ച ചരിത്രമുണ്ട്. എന്നാൽ രാജി സംബന്ധമായ ചോദ്യങ്ങൾ ഇപ്പോൾ അപ്രസക്തമാണെന്നും റെയിൽവേ മന്ത്രി പബ്ലിസിറ്റി സ്റ്റണ്ട് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാറ് വന്ദേ ഭാരത് ട്രെയിനുകൾ കാണിച്ച് ഇന്ത്യൻ റെയിൽവേയുടെ യാഥാർത്ഥ്യമായി കാണിക്കാൻ കഴിയില്ല. ഇന്ത്യൻ റെയിൽവേയുടെ പാളം തെറ്റലുകൾ എന്ന പേരിൽ 2022ൽ സി.എ.ജി റിപ്പോർട്ട് നല്കിയിട്ടുണ്ട്. അതിൽ നിരവധി പോരായ്മകളും ശുപാർശകളും ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും പവൻ ഖേര പറഞ്ഞു. ദുരന്ത ശേഷം എന്തെങ്കിലും നഷ്ടപരിഹാരം നല്കിയാൽ മതിയാകില്ലെന്ന് ശക്തിസിൻഹ് പറഞ്ഞു. നിരവധി കമ്മിറ്റികൾ വിവിധ റിപ്പോർട്ടുകൾ നല്കിയിട്ടും മോദി സർക്കാർ ഒരു നടപടിയും ചെയ്തിട്ടില്ല.
കോൺഗ്രസ് എം.പി കപിൽ സിബലും അശ്വിനി വൈഷ്ണവിനെതിരെ രൂക്ഷമായി പ്രതികരിച്ചു. ഒരു മന്ത്രിക്ക് ഇത്രയും മന്ത്രാലയങ്ങൾ ഒറ്റക്ക് കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും ഉത്തരവാദിത്വങ്ങൾ നിർവഹിക്കാതെ അനാവശ്യകാര്യങ്ങൾക്ക് പിറകെയാണ് സർക്കാർ പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഐടി, ഇലക്‌ട്രോണിക്സ്, റെയിൽവേ എന്നീ വകുപ്പുകളാണ് അശ്വിനി വൈഷ്ണവ് കൈകാര്യം ചെയ്യുന്നത്. ഈ വകുപ്പുകളിലെ പ്രവർത്തനങ്ങളെല്ലാം നിരാശജനകമാണെന്നും സിബൽ പറഞ്ഞു.
കപിൽ സിബലിന്റെ ട്വിറ്റ് ഇങ്ങനെ:
'അശ്വിനി വൈഷ്ണവ്, ഐടി, ഇലക്‌ട്രോണിക്സ് മന്ത്രി, റെയിൽവേ മന്ത്രി. റെയിൽവേ ബജറ്റില്ല. ഉത്തരവാദിത്തമില്ല. ഒരു മന്ത്രിക്ക് ഇത്രയും വലിയ മന്ത്രാലയങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ല. ബുള്ളറ്റ് ട്രെയിനുകൾ. വന്ദേ ഭാരത്. അസാധാരണമായത് സേവിക്കുക, സാധാരണയെ നിരാശ
അതേസമയം, ദുരന്തത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയിൽവേ മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |