കേപ്ടൗൺ: യു.എസിൽ വച്ച് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ രംഗത്ത്. വിദേശരാജ്യങ്ങളിൽ ഇത്തരത്തിൽ രാഷ്ട്രീയകാര്യങ്ങൾ പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തുമ്പോൾ ശക്തമായി പ്രതികരിക്കുമെന്നും ജയശങ്കർ പറഞ്ഞു. ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കയിലെത്തിയ അദ്ദേഹം ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്യുകയായിരുന്നു. യു.എസിൽ ' ചിലർ ' നടത്തിയ പ്രസ്താവനകളോട് താങ്കൾക്ക് എന്താണ് പറയാനുള്ളതെന്ന് സദസിൽ നിന്ന് ഉയർന്ന ചോദ്യത്തോടായിരുന്നു ജയശങ്കറിന്റെ പ്രതികരണം. ' ഞാൻ വിദേശത്ത് പോയി രാഷ്ട്രീയം പ്രയോഗിക്കാറില്ല. ഇക്കാര്യത്തിൽ നാട്ടിൽ തിരിച്ചെത്തിയ ശേഷം വളരെ ശക്തമായി വാദിക്കാൻ ഞാൻ തയ്യാറെടുത്തിട്ടുണ്ട്. ദേശീയ താത്പര്യത്തിനും പ്രതിച്ഛായയ്ക്കും വേണ്ടി പ്രവർത്തിക്കുന്നത് ഉൾപ്പെടെ ചില കൂട്ടായ ഉത്തരവാദിത്വങ്ങൾ കൂടി ജനാധിപത്യ സംസ്കാരത്തിനുണ്ട്. രാഷ്ട്രീയത്തേക്കാൾ വലുതായി ചില കാര്യങ്ങളുണ്ട്. രാജ്യത്തിന് പുറത്തുപോകുമ്പോൾ അത് ആലോചിക്കുന്നത് വളരെ പ്രധാനമാണ്. അതിനാൽ ചിലർ പറഞ്ഞ കാര്യങ്ങളോട് എനിക്ക് ശക്തമായ വിയോജിപ്പുണ്ട്. എന്നാൽ അതിനോടുള്ള എതിർപ്പ് ഇന്ത്യയിലെത്തിയ ശേഷം പ്രകടമാക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ പ്രതികരണം അപ്പോൾ നിങ്ങൾക്ക് കാണാം. ' രാഹുൽ ഗാന്ധിയുടെ പേരെടുത്ത് പറയാതെ ജയശങ്കർ വിമർശിച്ചു.
ജയശങ്കർ നമീബിയയിൽ
ദക്ഷിണാഫ്രിക്കയിലെ ചർച്ചകൾ പൂർത്തിയാക്കിയ ജയശങ്കർ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ തെക്കേ ആഫ്രിക്കൻ രാജ്യമായ നമീബിയയിലെത്തി. തലസ്ഥാനമായ വിൻഡ്‌ഹോക്കിലെത്തിയ അദ്ദേഹത്തെ നമീബിയൻ വിദേശകാര്യ സഹമന്ത്രി ജെന്നല്ലി മാറ്റുൻഡുവിന്റെ നേതൃത്വത്തിലെ നയതന്ത്ര സംഘം സ്വീകരിച്ചു. നമീബിയൻ ഭരണകൂടത്തിലെ ഉന്നതരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. നമീബിയയിലെത്തുന്ന ആദ്യ ഇന്ത്യൻ വിദേശകാര്യ മന്ത്രിയാണ് ജയശങ്കർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |