ന്യൂഡൽഹി: ലൈംഗികാരോപണം നേരിടുന്ന ബിജെപി എംപിയും റസ്‌ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് അമിത് ഷായുടെ ഡൽഹിയിലെ വസതിയിൽ നടന്ന കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടുവെന്നാണ് വിവരം. ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, സംഗീത ഫോഗട്ട് എന്നിവരാണ് അമിത് ഷായെ സന്ദർശിച്ചത്.
ബ്രിജ് ഭൂഷണെതിരെ ശക്തമായ നടപടി വേണമെന്ന് താരങ്ങൾ അമിത് ഷായോട് ആവശ്യപ്പെട്ടു. നിയമം നിയമത്തിന്റെ വഴിക്ക് മുന്നോട്ട് പോകുമെന്ന് അമിത് ഷാ പറഞ്ഞതായാണ് വിവരം. ബ്രിജ് ഭൂഷണെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നൽകിയ അന്ത്യശാസനം ഇന്നലെ അവസാനിച്ചതോടെയാണ് ഇവർ അമിത് ഷായെ കാണാൻ തീരുമാനിച്ചത്.
ബ്രിജ് ഭൂഷണെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഗുസ്തി താരങ്ങൾ തങ്ങൾക്ക് ലഭിച്ച രാജ്യാന്തര മെഡലുകൾ ഗംഗാ നദിയിൽ ഒഴുക്കാൻ ഹരിദ്വാറിൽ എത്തിയിരുന്നു. ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ കർഷക നേതാക്കളാണ് ഇവരെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചത്. ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ഈ മാസം ഒമ്പതിനകം നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ കേന്ദ്ര സർക്കാരിന് അന്ത്യശാസനം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |