കോട്ടയം : ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ മത്സ്യവിലയിൽ വൻകുതിപ്പ്. 300 രൂപയുണ്ടായിരുന്ന ഓലക്കൊഴുവയുടെ വില 550 ആയി. 550 രൂപയുണ്ടായിരുന്ന കാളാഞ്ചിക്ക് 750 ഉം, 350 രൂപയുണ്ടായിരുന്ന വറ്റ 700 ലേക്കും കുതിച്ചു. 100 140 രൂപയായിരുന്ന മത്തിയ്ക്ക് 240, അയല 250, കിളിമീൻ 220, ഉഴുവൽ 140, ആന്ധ്രാതിലോപ്പിയ 100 എന്നിങ്ങനെയാണ് വില.
മത്സ്യ ലഭ്യത കുറഞ്ഞതാണ് വില വർദ്ധിക്കാൻ കാരണമായതായി വ്യാപാരികൾ പറയുന്നു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, മുനമ്പം, ചെല്ലാനം, തോപ്പുംപടി, അഴീക്കൽ എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും ജില്ലയിലേക്ക് മത്സ്യങ്ങൾ എത്തുന്നത്. കടൽ മീൻ ലഭ്യത കുറഞ്ഞതോടെ വളർത്തുമത്സ്യങ്ങളുടെ വിലയും കൂടി.
വഞ്ചിയിൽ നിന്ന് അടുക്കളയിലേക്ക് പദ്ധതിയുടെ ഭാഗമായി സർക്കാർ ആരംഭിച്ച മത്സ്യ ഫെഡ് സ്റ്റാളുകളിലും വില കൂടുതലാണ്. ഇവരും അന്യസംസ്ഥാന വിപണിയെയാണ് ആശ്രയിക്കുന്നത്. പദ്ധതിയിട്ടിരുന്നതാകട്ടെ ഹാർബറുകളിൽ നിന്നും ഉൾനാടൻ മത്സ്യകർഷകരിൽ നിന്നും നേരിട്ട് അതാത് ദിവസത്തെ മീനുകൾ വിപണന കേന്ദ്രങ്ങൾ വഴിയെത്തിച്ച് വില്പന നടത്താനായിരുന്നു.
ഗുണനിലവാരം ഉറപ്പാക്കണം
വിലവർദ്ധനവ് മറയാക്കി ഗുണനിലവാരം കുറഞ്ഞതും രാസവസ്തുക്കൾ അടങ്ങിയതുമായ മത്സ്യവില്പന സജീവമാകാൻ സാദ്ധ്യതയുണ്ട്. കോട്ടയം, വൈക്കം, ഏറ്റുമാനൂർ, ചങ്ങനാശേരി, പായിപ്പാട്, കാഞ്ഞിരപ്പള്ളി തുടങ്ങിയവയാണ് പ്രധാന മത്സ്യ മാർക്കറ്റുകൾ. ഇക്കഴിഞ്ഞ ഏപ്രിലിൽ ഏറ്റുമാനൂരിൽ നിന്ന് ഫോർമാലിൻ അടങ്ങിയ പഴകിയ മീനുകൾ പിടിച്ചെടുത്തിരുന്നു. ഗുണനിലവാരമില്ലാത്ത മത്സ്യങ്ങളുടെ വഴിയോര വില്പനയും വ്യാപകമാണ്. പ്രധാന മാർക്കറ്റുകൾ മാത്രം കേന്ദ്രീകരിച്ച് മാത്രമാണ് പരിശോധനകൾ നടത്തുന്നത്. ഇതും വഴിപാടാണ്.
കരിമീനെ കരുതണം
കുമരകം കരിമീൻ എന്ന പേരിൽ ആന്ധ്രയിൽ നിന്നെത്തിക്കുന്ന കരിമീൻ ആലപ്പുഴ, കോട്ടയം ജില്ലകളിൽ വ്യാപകമായി വിറ്റഴിക്കുന്നുണ്ട്. കണ്ടാൽ എളുപ്പത്തിൽ വ്യത്യാസം മനസിലാകില്ലെങ്കിലും രുചിയുടെ കാര്യത്തിൽ നാടൻ കരിമീനിന്റെ ഏഴയലത്തുപോലും എത്താൻ ആന്ധ്ര മീനിന് കഴിയില്ലെന്ന് ഭക്ഷണപ്രേമികൾ പറയുന്നു. വേമ്പനാട്ട് കായലിലാണ് ഏറ്റവും വലിയ കരിമീൻ സമ്പത്ത്. കുട്ടനാടൻ കരിമീൻ എന്ന പേരിൽ മിക്ക ഹോട്ടലുകളിലും ലഭിക്കുന്നത് ആന്ധ്ര മീനാണ്. യഥാർത്ഥ കരിമീനിന്റെ വില കൊടുക്കുകയും വേണം.
''ട്രോളിംഗ് നിരോധനം മുതലെടുത്ത് ഗുണനിലവാരം കുറഞ്ഞ മത്സ്യം മാർക്കറ്റിലേക്കെത്തും. വില്പന തടയുന്നതിനായി ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തണം.
രാജീവ്, പൊതുപ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |