കൊച്ചി: ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിലെത്തിച്ച അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് വീണ്ടും മയക്കുവെടി വച്ച് പിടിച്ചത് വേദനാജനകമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഇക്കാര്യം തന്നെ വളരെയധികം വേദനിപ്പിച്ചുവെന്നും കൂടുതൽ പറഞ്ഞ് വിഷയം വിവാദമാക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കളമശേരി സെന്റ് പോൾസ് കോളേജിൽ വരാപ്പുഴ അതിരൂപതാ തലത്തിൽ ആരംഭിക്കുന്ന പരിസ്ഥിതി ക്ളബിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നമ്മൾ അരിക്കൊമ്പനെ പിടികൂടി അവനിഷ്ടമുള്ള ഇടത്തിനുപകരം നമുക്ക് ഇഷ്ടമുള്ളയിടത്താക്കുന്നു. നമ്മൾ തീരുമാനിക്കുന്നത് മറ്റെല്ലാവർക്കും ബാധകമാകുന്നു. മനുഷ്യൻ മനുഷ്യനെ കേന്ദ്രീകരിച്ച് മാത്രമാണ് ചിന്തിക്കുന്നത്. എല്ലാ നിയമങ്ങളും മനുഷ്യന് വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭൂഗോളം കറങ്ങുന്നത് മനുഷ്യന് വേണ്ടിയാണെന്ന് തീരുമാനിച്ചാണ് നിയമങ്ങൾ ഉണ്ടാക്കുന്നത്. ഈ ഫിലോസഫിയ്ക്ക് മാറ്റം വരുന്നുണ്ട്'- ജസ്റ്റിസ് ദേവൻ രാചചന്ദ്രൻ വ്യക്തമാക്കി.
കമ്പത്തിന് സമീപം പൂശാനംപെട്ടിയിൽ വച്ച് പുലർച്ചെ 12.30ഓടെയാണ് തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ പിടികൂടിയത്. തിരുനെൽവേലിയിലെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്ക് കൊമ്പനെ മാറ്റും. തിരുനെൽവേലിയിൽ നിന്നും 45 കിലോമീറ്റർ ഉള്ളിലായാണ് മുണ്ടൻതുറൈ കടുവാ സങ്കേതം. അഗസ്‌ത്യമല ബയോസ്‌ഫിയർ റിസർവിൽ ഉൾപ്പെടുന്ന ഭാഗമാണിത്.
അരിക്കൊമ്പൻ പൂശാനംപെട്ടിക്കു സമീപം കാടുവിട്ട് ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് മയക്കുവെടിവച്ചത്. രണ്ട് ഡോസ് മയക്കുവെടി വച്ചതിനുശേഷം എലിഫെന്റ് ആംബുലൻസിൽ കയറ്റിയാണ് കൊണ്ടുപോകുന്നത്. മയങ്ങിയിരുന്ന ആന യാത്ര പുറപ്പെട്ടതോടെ മയക്കംവിട്ട നിലയിലായി. വാഹനത്തിന്റെ ഇരുവശങ്ങളിലേക്കും തുമ്പിക്കൈ നീട്ടുകയും ചെയ്‌തു. ആനയുടെ തുമ്പിക്കൈയിൽ മുൻപ് കണ്ട മുറിവ് ഇപ്പോഴും ഭേദമാകാത്ത നിലയിലാണ്. ലോറിയിൽവച്ചുതന്നെ ആനയ്ക്ക് വീണ്ടും ബൂസ്റ്റർ ഡോസ് നൽകിയേക്കുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |