SignIn
Kerala Kaumudi Online
Friday, 19 April 2024 12.20 PM IST

ഉപേക്ഷിച്ച മോമോസ് മാലിന്യം രാത്രിയിൽ തിരികെ എടുക്കാൻ എത്തിയപ്പോൾ കണ്ടത് ശംഖുവരയനെ, പഞ്ചായത്ത് സെക്രട്ടറിയുടെ കാല് പിടിച്ച് ഹോട്ടലുടമ

waste-disposal

തൃപ്പൂണിത്തുറ: പൊതുസ്ഥലത്ത് മാലിന്യംതള്ളിയവരെ പൊക്കാൻ പഞ്ചായത്ത് സെക്രട്ടറി 'ഷെർലക് ഹോംസായി'. അരിച്ചുപെറുക്കിയുള്ള അന്വേഷണത്തിൽ മാലിന്യം തള്ളിയവരെ തെളിവുസഹിതം പൊക്കി. വിളിച്ചുവരുത്തി പിഴയടിപ്പിച്ച ശേഷം തള്ളിയമാലിന്യം' കൈയോടെ' കൊടുത്തുവിടുകയും ചെയ്തു. ഉദയംപേരൂർ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഹാഷിമാണ് ഡിക്ടറ്റീവായത്. പഞ്ചായത്ത് പരിധിയിൽ മാലിന്യംതള്ളൽ വ്യാപകമായതോടെയാണ് സൈക്രട്ടറി കളത്തിലിറങ്ങിയത്. സഹായത്തിന് പഞ്ചായത്ത് ഉദ്യോഗസ്ഥരെയും കൂടേക്കൂട്ടി. നടക്കാവ് റോഡരികിൽ തള്ളിയ മാലിന്യംനിറച്ച കവറുകൾ തുറന്ന് പരിശോധിച്ചാണ് കുറ്റവാളികളികളെ കണ്ടെത്തിയത്.

• ഒരു മാലിന്യക്കവറിൽ നിന്ന് മണീട് പഞ്ചായത്തിലെ ഡേവിഡിനുവന്ന കൊറിയർ കിട്ടി. പഞ്ചായത്ത് അംഗത്തെ ബന്ധപ്പെട്ട് ഡേവിഡിനെ കണ്ടെത്തി. മാലിന്യം അരൂക്കുറ്റിയിലെ സജീർ എന്നയാൾക്ക് നൽകിയതാണെന്നായിരുന്നു ഇയാളുടെ മൊഴി. തുടർന്ന് സജീറിനെ കൈയോടെ പൊക്കി 5,000 രൂപ പിഴ ഈടാക്കി.

• മറ്റൊരു കവറിൽ നിന്ന് ഫസ്റ്റ്ക്രൈ എന്ന സ്ഥാപനത്തിന്റെ ഒഴിഞ്ഞ കുറെ പാക്കറ്റുകൾ കിട്ടി. പൂനെയിലെ വിലാസത്തിൽ ബന്ധപ്പെട്ടപ്പോൾ അവർ കൈമലർത്തി. തുടരന്വേഷണം ചെന്നുനിന്നത് ഒബ്റോൺ മാളിന് സമീപത്ത് ഈയിടെ തുടങ്ങിയ ഫസ്റ്റ്ക്രൈ സ്ഥാപനത്തിൽ. ജീവനക്കാരെ വിളിച്ചു വരുത്തി 20,000 രൂപ പിഴ ഈടാക്കി.

• കടലാസ് മാലിന്യങ്ങളുടെ മറ്റൊരു ചാക്ക് പൊട്ടിച്ചപ്പോൾ കിട്ടിയത് തൃപ്പൂണിത്തുറ പ്രൊഫഷനൽ കൊറിയറിന്റെ ലേബലുകൾ. പിഴയായി 2,500 രൂപ കൈയോടെ അടപ്പിച്ചു.

• ഉപേക്ഷിച്ച മോമോസ് രാത്രിയിൽ തിരികെ എടുക്കാൻ വന്ന ഹോട്ടലുകാരൻ ശംഖുവരയൻ പാമ്പിനെ കവറിനകത്ത് കണ്ട് തിരികെയോടി. സെക്രട്ടറിക്ക് മൊബൈലിൽ പാമ്പിന്റെ ഫോട്ടോ അയച്ച് നടപടി ഒഴിവാക്കാൻ കാലുപിടിക്കേണ്ടി വന്നു.

ക്യാമറയെ വെട്ടിച്ച് മാഫിയ

സാമൂഹ്യ വിരുദ്ധരുടെ താവളമായിരുന്ന നടക്കാവ് - മുളന്തുരുത്തി റോഡ് ഈയിടെയാണ് നവീകരിച്ച് ലൈറ്റുകൾ സ്ഥാപിച്ചത്. 14 ലക്ഷം രൂപ ചെലവഴിച്ച് സോളാർ സി.സി.ടി.വി ക്യാമറകളും ഘടുപ്പിച്ചു. സി.സി.ടിവിയില്ലാത്ത മേഖലകൾ തിരഞ്ഞുപിടിച്ച് മാലിന്യംതള്ളൽ തകൃതിയായതാണ് സെക്രട്ടറിയെ 'ഡിറ്റക്ടീവ്" ആക്കിയത്.

"മാലിന്യ നിക്ഷേപകരിൽ നിന്ന് രണ്ട് ആഴ്ചയ്ക്കുള്ളിൽ 42,500 രൂപ പിഴയീടാക്കി. ഉദയംപേരൂരിൽ മാലിന്യം തള്ളാൻ വരുന്നവർ ശക്തമായ നിരീക്ഷണത്തിലാണ്. ഭീമമായ തുക പിഴയടയ്ക്കേണ്ടി വരും".

മുഹമ്മദ് ഹാഷിം

പഞ്ചായത്ത് സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, FINE, WASTE DISPOSAL, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.