കണ്ണൂർ: മകൻ കുളത്തിൽ മുങ്ങിമരിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്ന പിതാവും മരിച്ചു. അരോളി സ്വദേശിയായ പി രാജേഷാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകൻ രംഗീത് രാജ് (14) ഇന്നലെ ഉച്ചയ്ക്ക് മുങ്ങിമരിച്ചിരുന്നു. കണ്ണൂർ എടയന്നൂരിൽ അച്ഛനോടൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. കുളത്തിൽ മുങ്ങിപ്പോയ രാജേഷ് ഗുരുതരാവസ്ഥയിലായിരുന്നു. കൊട്ടിയൂർ ഉത്സവത്തിന്റെ ഭാഗമായ ഇളനീർവയ്പ്പ് ചടങ്ങിന് പോകുന്നതിനിടെ കുളത്തിൽ കുളിക്കാനിറങ്ങിയതാണ് ഇരുവരും.
കുളത്തിന്റെ കരയിൽ മാലയും വസ്ത്രവും ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് രണ്ടു പേരെയും കുളത്തിൽ അവശനിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് രംഗീത് രാജ് മരിച്ചിരുന്നു. രാജേഷ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കീച്ചേരിയിൽ ഓട്ടോ ഡ്രെെവറായിരുന്നു രാജേഷ്. അരോളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു രംഗീത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |