ന്യൂഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിനിടയാക്കിയ വീഴ്ചകൾ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബാലസോർ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ റെയിൽവേ നേരിടുന്ന പതിനൊന്ന് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത്.
' ഏതാണ് മൂന്ന് ലക്ഷത്തോളം ഒഴിവുകൾ റെയിൽവേയിലുണ്ട്. ഇക്കാരണത്താൽ ഇപ്പോഴുള്ള ലോക്കോപൈലറ്റുമാർ അധിക സമയം ജോലി ചെയ്യേണ്ടി വരുന്നു. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു. സിഗ്നലിംഗ് സംവിധാനത്തിന്റെ തകരാറുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ദക്ഷിണ റെയിൽവേയിലെ ഒരു ഉദ്യോഗസ്ഥൻ കഴിഞ്ഞ ഫെബ്രുവരിയിൽ റെയിൽവേ മന്ത്രാലയത്തിൽ കത്തയച്ചിരുന്നു. എന്നാൽ ആ കത്ത് പരിഗണിക്കപ്പെട്ടില്ല. റെയിൽ സുരക്ഷയെ കുറിച്ചുള്ള പാർലമെന്ററി സമിതിയുടെ റിപ്പോർട്ടും അവഗണിക്കപ്പെട്ടു. പാളം തെറ്റലും സുരക്ഷയും സംബന്ധിച്ച സിഐജിയുടെ റിപ്പോർട്ടും പരിഗണിച്ചില്ല. റെയിൽവേയ്ക്കായി നീക്കി വയ്ക്കുന്ന പണത്തിന്റെ അളവ് എന്തുകൊണ്ട് ഓരോ വർഷവും കുറയുന്നു.'
'എന്തുകൊണ്ട് കവച് പദ്ധതി രാജ്യത്തിന്റെ നാല് ശതമാനം ഭാഗത്ത് മാത്രം നടപ്പിലാക്കി. റെയിൽ ബഡ്‌ജറ്റും യൂണിയൻ ബഡ്‌ജറ്റും ഒന്നിച്ചാക്കാനുള്ള തീരുമാനം എന്തിന് വേണ്ടിയാണ്. റെയിൽവേയ്ക്ക് ലഭിക്കുന്ന പ്രത്യേക പരിഗണന ഇല്ലാതാക്കുന്നതല്ലേ ഈ തീരുമാനം. പ്രായമായവർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഇളവുകൾ എന്തിനാണ് റെയിൽവേ എടുത്ത് മാറ്റിയത്. അപകട കാരണം കണ്ടെത്തിയെന്ന് റെയിൽവേ മന്ത്രി പറയുന്നു. അതേ മന്ത്രി തന്നെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതെങ്ങനെ ന്യായീകരിക്കാനാകും. എന്താണ് ഇതിന്റെ അടിസ്ഥാനം.'
'2016ൽ കാൺപൂരിൽ അപകടമുണ്ടായി. അന്ന് 150പേർ മരിച്ചു. ആ ദുരന്തത്തിന് പിന്നാലെ അപകടത്തിൽ ഗൂഢാലോചന ഉണ്ടായെന്ന് പ്രധാനമന്ത്രി ഒരു പൊതുവേദിയിൽ പറഞ്ഞു. കേസന്വേഷണം എൻഐഎയെ ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ, 2018ൽ ഒരു ചാർജ് ഷീറ്റ് പോലും ഫയൽ ചെയ്യാതെ എൻഐഎ കേസ് അവസാനിപ്പിച്ചു. ആ സംഭവത്തിന്റെ ഉത്തരവാദി ആരാണ്.'- ഖാർഗെ കത്തിലൂടെ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |