കമ്പം/മണിമുത്താർ: ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടി. ഇന്നലെ പുലർച്ചെ രണ്ടിന് തേനി ജില്ലയിലെ പൂശാനംപെട്ടിക്കടുത്ത് വച്ചാണ് വെടിവച്ചത്. തുടർന്ന് എലിഫന്റ് ആംബുലൻസിൽ 250 കിലോമീറ്രർ അകലെയുള്ള മണിമുത്താറിന് സമീപത്തെ മാഞ്ചോലയിലെത്തിച്ചു. മണിമുത്താറിൽ തുറന്നുവിടാനാണ് എത്തിയതെങ്കിലും ആനയുടെ ആരോഗ്യ സ്ഥിതി മോശമായതിനാൽ ഉടനുണ്ടാവില്ലെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. ആവശ്യമെങ്കിൽ അരിക്കൊമ്പന് ചികിത്സ നൽകിയ ശേഷമേ തുറന്നു വിടൂ.
ജനവാസ മേഖലയിൽ നിന്ന് 30 കിലോമീറ്രർ മാറി അപ്പർകോതയാറിലെ ഡാമിന് സമീപമാണ് ആനയെ വിടുക. ഇതിനിടെ പ്രതിഷേധിച്ച പ്രദേശവാസികളെ അറസ്റ്ര് ചെയ്തുനീക്കി.
ഞായറാഴ്ച അർദ്ധരാത്രി 12നാണ് അരിക്കൊമ്പൻ വനാതിർത്തിയോട് ചേർന്ന സ്വകാര്യ തെങ്ങിൻ തോപ്പിലെത്തിയത്. തുടർന്ന് തമിഴ്‌നാടിന്റെ പ്രത്യേക ദൗത്യസംഘം പുലർച്ചെ രണ്ടിന് മയക്കുവെടി വച്ചു. 100 മീറ്ററോളം ഓടിയശേഷം ആന നിന്നു.ഇതിനിടെ കമ്പത്തുണ്ടായിരുന്ന മൂന്ന് കുങ്കിയാനകളെയും സ്ഥലത്തെത്തിച്ചു. നാല് മണിക്ക് ബൂസ്റ്റർ ഡോസ് നൽകിയ ശേഷം കാലുകൾ വടം ഉപയോഗിച്ച് ബന്ധിച്ചു. പിന്നാലെ കുങ്കിയാനകളെത്തി എലിഫന്റ് ആംബുലൻസിൽ കയറ്റി. ക്ഷീണിതനായതിനാൽ കാര്യമായി പ്രതിരോധിച്ചില്ല.
രാവിലെ 7.15ന് വാഹനം പുറപ്പെട്ടെങ്കിലും ആന പ്രതിരോധിക്കാൻ ശ്രമിച്ചതോടെ രണ്ട് തവണ നിറുത്തിയിട്ടു. ഇടയ്‌ക്ക് ബൂസ്റ്റർ ഡോസ് നൽകി. മധുര - തിരുനൽവേലി ഹൈവേയിലെ യാത്രയ്ക്കൊടുവിൽ വൈകിട്ട് അഞ്ചിനാണ് മണിമുത്താറിലെത്തിയത്. തിരുനെൽവേലിയിലേക്കാണ് ആനയെ കൊണ്ടുപോകുന്നതെന്നു പറഞ്ഞെങ്കിലും വൈകിട്ടാണ് മണിമുത്താറിലേക്കാണെന്ന് വ്യക്തമായത്. അതിനിടെ രണ്ട് ഹർജികൾ മദ്രാസ് ഹൈക്കോടതിയിലെത്തിയെങ്കിലും ആനയെ തുറന്നുവിടാൻ അനുവദിക്കുകയായിരുന്നു.
വീണ്ടും കേരള അതിർത്തിയിൽ
തിരുവനന്തപുരം: കളകാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ അപ്പർ കോതയാറിന് സമീപം തുറന്നു വിട്ടാൽ അരികൊമ്പൻ ഇനി പശ്ചിമഘട്ട വനമേഖയിലുണ്ടാകും. കടുവ സങ്കേതത്തിന് സമീപത്തെ കാരയാറും ക്ടാവെട്ടി പാറയും പേയാറും പാണ്ടിപത്തും പിന്നിട്ട് അഗസ്ത്യമലയിലെ തമിഴ്നാട് ചരിവ് കടന്നെത്തിയാൽ ബോണക്കാടെത്താം. പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ചിലേക്കുമെത്തിയേക്കാം. 12 മണിക്കൂർ സഞ്ചരിച്ചാൽ ഇവിടെയെത്താം. എന്നാൽ പലതവണ മയക്കുവെടിയേറ്റ ആനയ്ക്ക് അതിന് സാധിക്കുമോ എന്നുള്ളത് സംശയമാണെന്ന് വിദഗ്ദ്ധർ പറയുന്നു. കാരയാറിലോ കട്ലമലൈ വെള്ളച്ചാട്ടത്തിലോ വീണ് ചരിയാനും സാദ്ധ്യതയേറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |