കൊച്ചി: തൃശൂർ പൂരത്തിനിടെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തിൽ മാംസാഹാരം വിളമ്പിയെന്ന പരാതിയെക്കുറിച്ചുള്ള കേരളകൗമുദി വാർത്തയിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി കൊച്ചിൻ ദേവസ്വം ബോർഡും പൂരം എക്സിബിഷൻ കമ്മിറ്റിയും സത്യവാങ്മൂലം നൽകാൻ ഉത്തരവിട്ടു. ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേസിൽ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ, പൂരം എക്സിബിഷൻ സമിതി സെക്രട്ടറി, പുരാവസ്‌തു വകുപ്പു ഡയറക്ടർ എന്നിവരെ കക്ഷി ചേർത്തു.
തൃശൂർ സ്വദേശി കെ. നാരായണൻകുട്ടി കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറിക്കും ദേവസ്വം ഓംബുഡ്‌സ്‌മാനും നൽകിയ പരാതിയെക്കുറിച്ചുള്ള വാർത്ത മേയ് പത്തിനാണ് കേരളകൗമുദി പ്രസിദ്ധീകരിച്ചത്. ഹോട്ടലുകളിൽ നിന്ന് ഭക്ഷണം പാഴ്‌സൽ നൽകാനുപയോഗിക്കുന്ന ചെറിയ പ്ളാസ്റ്റിക് കണ്ടെയ്നറുകളും വെള്ളക്കുപ്പികളും ഗോപുരത്തിനു സമീപം കൂട്ടിയിട്ടിരിക്കുന്ന ചിത്രവും വാർത്തയ്‌ക്കൊപ്പം നൽകിയിരുന്നു.
ജീർണാവസ്ഥയിലുള്ള തെക്കേ ഗോപുരത്തിൽ വിലക്കു ലംഘിച്ച് അസി. ദേവസ്വം കമ്മിഷണർ, ലാ ഓഫീസർ, ദേവസ്വം ബോർഡിന്റെ സീനിയർ ഉദ്യോഗസ്ഥർ എന്നിവർ കയറിയെന്നും നാരായണൻ കുട്ടി പരാതിയിൽ വ്യക്തമാക്കിയിരുന്നു. പൈതൃക മന്ദിരമായ തെക്കേഗോപുരത്തിന്റെ ജീർണാവസ്ഥ കണക്കിലെടുത്ത് മുകളിൽ കയറാൻ ആർക്കും അനുവാദമില്ല. ഇതു ലംഘിച്ചാണ് ഉദ്യോഗസ്ഥർ പൂരദിനത്തിൽ മുകളിൽ കയറിയത്. കേരളകൗമുദി നൽകിയ വാർത്തയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, ക്ഷേത്രോപദേശക സമിതിയംഗങ്ങൾ, തൃശൂർ നഗരസഭാ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |