പുതുക്കാട്: ക്ഷേത്ര ദർശനത്തിനെത്തിയവരുടെ കാർ കടത്തിക്കെണ്ടുപോയ യുവാവിനെ മേൽശാന്തി പിന്തുടർന്ന് പിടികൂടി. പാലക്കാട്, ചിറ്റൂർ നല്ലേപ്പുള്ളി കൃഷ്ണഗീഥ വിലാസം വീട്ടിൽ ലിയോദാസ് (30) ആണ് പിടിയിലായത്. നന്തിക്കര ഗണപതി ക്ഷേത്രത്തിലെത്തിയവരുടെ ഇന്നോവ കാറാണ് ഇന്നലെ രാവിലെ എട്ടോടെ ഇയാൾ കടത്തിക്കൊണ്ടുപോയത്. ഒല്ലൂർ പുത്തൂർ പൂണത്ത് വീട്ടിൽ സുമേഷും കുടുംബവുമാണ് ദർശനത്തിനെത്തിയത്. ക്ഷേത്രത്തിന് മുൻവശത്തെ സർവീസ് റോഡിൽ കാർ പാർക്ക് ചെയ്ത ശേഷം സുമേഷും ഭാര്യയും അമ്മയും ക്ഷേത്രത്തിലേക്ക് പോയി. സുമേഷിന്റെ പിതാവ് കാറിൽ നിന്ന് ഇറങ്ങാതിരുന്നതിനാൽ താക്കോൽ എടുത്തിരുന്നില്ല. ഈ തക്കം നോക്കി ലിയോദാസ് കാറിൽ കയറി ഓടിച്ചുപോകുകയായിരുന്നു. പിതാവ് ഉച്ചത്തിൽ കരഞ്ഞതോടെ ക്ഷേത്ര ശ്രീകോവിലിന് പുറത്തെ മുറിയിൽ ഇരുന്നിരുന്ന മേൽശാന്തി അഖിൽ സംഭവം തിരിച്ചറിയുകയും റോഡിൽ കിടന്നിരുന്ന തന്റെ കാറിൽ ഇയാളെ പിന്തുടർന്ന് നന്തിക്കരയിൽ വച്ച് തടഞ്ഞു നിറുത്തുകയുമായിരുന്നു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. ലിയോദാസിന്റെ കൈവശമുണ്ടായിരുന്ന ബാഗിൽ ഒട്ടേറെ വാഹനങ്ങളുടെ താക്കോലുകളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇയാൾക്ക് മാനസികാസ്വസ്ഥ്യമുള്ളതായി വീട്ടുകാർ അറിയിച്ചതായും ശനിയാഴ്ച മുതൽ ഇയാളെ കാണാതായതാണെന്നും വീട്ടുകാർ പറഞ്ഞതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |