കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലിൽ ആൺസുഹൃത്തിനൊപ്പം താമസിച്ചിരുന്ന പാലക്കാട് സ്വദേശിയായ യുവതിയുടെ മരണം കൊലപാതകം.
പാലക്കാട് തിരുനെല്ലായി വിൻസെൻഷ്യൻ കോളനി ചിറ്റിലപ്പിള്ളി വീട്ടിൽ ലിൻസി (26)ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി ജെസിൽ ജലീലി (36)നെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് ലിൻസിയെ അബോധാവസ്ഥയിൽ ഹോട്ടൽമുറിയിൽ കണ്ടെത്തിയത്. പാലക്കാടു നിന്നെത്തിയ ലിൻസിയുടെ മാതാപിതാക്കൾ ചേർന്ന് അങ്കമാലിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ദിവസങ്ങളായി ജെസിലും ലിൻസിയും ഹോട്ടലിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു.
ജെസിലിനെ കാനഡയിൽ കൊണ്ടുപോകാമെന്നും കടബാദ്ധ്യതകൾ തീർക്കാമെന്നും പറഞ്ഞ് യുവതി കബളിപ്പിച്ചതിലെ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ലിൻസിയെ ജെസിൽ മർദ്ദിക്കുകയും ചവിട്ടി താഴെയിടുകയും ചെയ്തു. അബോധാവസ്ഥയിലായ ലിൻസിയെ ആശുപത്രിയിൽ എത്തിക്കാതെ ജെസിൽ പാലക്കാട്ടുള്ള വീട്ടുകാരെ വിളിച്ചു വരുത്തി. ലിൻസി ബാത്ത്‌റൂമിൽ വീണെന്നും ബോധമില്ലെന്നുമാണ് അവരെ അറിയിച്ചത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതായി എളമക്കര എസ്.എച്ച്.ഒ സനീഷ് വ്യക്തമാക്കി. ലിൻസിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ജെസിലിനെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |