ഇടുക്കി: കമ്പം ടൗണിലിറങ്ങി ഭീതി പരത്തി 10 ദിവസം പോലും തികയും മുമ്പാണ് അരിക്കൊമ്പനെ പിടികൂടി കാടുമാറ്റിയത്. എന്നാൽ കേരളത്തിൽ 10 വർഷത്തിലേറെ ജനങ്ങളുടെ സ്വൈര്യജീവിതം തകർത്തതിന് ശേഷം നിരവധി സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിലാണ് ആനയെ പിടികൂടാൻ തയ്യാറായത്.
മേയ് 27ന് പുലർച്ചെയാണ് അരിക്കൊമ്പൻ കമ്പം ടൗണിലിറങ്ങി പരിഭ്രാന്തി പരത്തിയത്. ടൗണിലൂടെ വിരണ്ട് ഓടുന്നതിനിടെ എതിരെ ബൈക്കിൽ വന്ന പാൽരാജിനെ തട്ടിയിടുകയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇയാൾ പിന്നീട് മരിക്കുകയും ചെയ്തിരുന്നു. ആന വിരണ്ടോടി നിരവധി വാഹനങ്ങൾക്ക് തകരാറും സംഭവിച്ചിരുന്നു. അന്ന് മണിക്കൂറുകൾക്കകം തന്നെ ആനയെ പിടികൂടി കാടുകയറ്റാൻ തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കുകയും അടുത്ത ദിവസം ഉച്ചയോടെ സന്നാഹമൊരുക്കുകയും ചെയ്തു. എന്നാൽ ഈ സമയത്തിനുള്ളിൽ കാടുകയറിയ അരിക്കൊമ്പൻ ഒരാഴ്ചയോളമായി ഷൺമുഖ നദി അണക്കെട്ട് പരിസരത്ത് തുടരുകയായിരുന്നു.
അർദ്ധരാത്രിയിൽ ആന ജനവാസമേഖലയിലിറങ്ങിയപ്പോൾ ഉടൻതന്നെ മയക്കുവെടി വച്ചു. കേരളം അന്ന് പറഞ്ഞിരുന്നത് രാത്രി മയക്കുവെടി വയ്ക്കാൻ കഴിയില്ലെന്നായിരുന്നു. രണ്ട് ഡോസ് മയക്കുവെടിയിൽ ആന മയങ്ങുകയും ചെയ്തു.
20 മണിക്കൂറോളം നീണ്ട ദൗത്യം (ടൈം ലാപ്സ്)
ഞായറാഴ്ച രാത്രി 12: അരിക്കൊമ്പൻ തേനി ജില്ലയിലെ പൂശാനംപെട്ടിക്കടുത്ത് ജനവാസമേഖലയിലിറങ്ങി
12.50: ദൗത്യസംഘം സർവ്വസജ്ജമായി ഇവിടെയെത്തി
1.00: വനംവകുപ്പ് മേഖലയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു
ഇന്നലെ പുലർച്ച 2.00: ആദ്യഡോസ് മയക്കുവെടി വച്ചു
2.50: മൂന്ന് കുങ്കിയാനകളെ കൊണ്ടുവന്നു
4.00: രണ്ടാമത്തെ ഡോസ് മയക്കുവെടി വച്ചു
5.10: എലിഫന്റ് ആംബുലൻസ് സ്ഥലത്തെത്തി
6.30: ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ ആനയെ ലോറിയിൽ കയറ്റി
7.15: തിരുനൽവേലിയിലേക്ക് ആനയുമായി എലിഫന്റ് ആംബുലൻസ് യാത്ര ആരംഭിച്ചു
ഉച്ചയ്ക്ക് 2.30: അരിക്കൊമ്പനെ വനത്തിൽ തുറന്നുവിടുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
വൈകിട്ട് 4.30: സർക്കാരിന്റെ വാദം കേട്ട് ദൗത്യം തുടരാൻ കോടതി അനുമതി
5.00: എലിഫന്റ് ആംബുലൻസ് മണിമുത്തറിലെത്തി
5.30: ആനയെ ഇവിടെ വിടുന്നതിനെതിരെ പ്രതിഷേധിച്ച പ്രദേശവാസികളെ അറസ്റ്റ് ചെയ്ത് നീക്കി
6.00: കളക്കാട്ട് കടുവാസങ്കേതത്തിലെ ഉൾവനത്തിലേക്ക് എലിഫന്റ് ആംബുലൻസ് കടന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |