വാരാണസി: കോൺഗ്രസ് നേതാവായ അവധേഷ് റായിയെ 1991ൽ വധിച്ച കേസിൽ ഉത്തർപ്രദേശിലെ മൗവിൽ നിന്നുള്ള എം.എൽ.എയായ മുക്താർ അൻസാരി കുറ്റക്കാരനെന്ന് വാരണസി കോടതി. ഗുണ്ടാനേതൃത്വത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ ആളാണ് മുക്താർ അൻസാരി. മൗവിൽ നിന്ന് അഞ്ച് തവണ നിയമസഭയിലെത്തിയിട്ടുണ്ട് മുക്താർ അൻസാരി. ഇതിൽ രണ്ട് തവണ ബി .എസ്.പിയിലൂടെയാണ് എം.എൽ.എ ആയത്.
കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ അജയ് റായിയുടെ സഹോദരൻ അവദേശ് റായിയെ 1991 ആഗസ്ത് മൂന്നിന് വാരണാസിയിലെ അജയ് റായിയുടെ വീടിനു മുന്നിൽ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ഈ കുറ്റം ചെയ്യുമ്പോൾ അൻസാരി എം.എൽ.എയായിരുന്നില്ല. വേറെ ക്രിമിനൽ കേസുകളിലും മുക്താർ പ്രതിയാണ്. അൻസാരിയെ ഹാജരാക്കുന്നതിന്റെ പശ്ചാത്തലത്തിൽ കോടതിയിൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. മറ്റൊരാളെ തട്ടിക്കൊണ്ടുപോയി കൊന്ന കേസിൽ 10 വർഷം തടവു ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് മുക്താർ. ഏപ്രിലിലാണ് ഈകേസിൽ അദ്ദേഹത്തെ ശിക്ഷിച്ചത്. കോൺഗ്രസ് നേതാവിനെ കൊന്നകേസിൽ മുക്താർ അൻസാരിക്കൊപ്പം ഭീം സിംഗ്, മുൻ എം.എൽ.എ അബ്ദുൽ കലിം എന്നിവരുടെ പേരും എഫ്.ഐ.ആറിലുണ്ട്.
മെയ് 19 ഓടെ കേസിൽ വാദം കേൾക്കൽ പൂർത്തിയായിരുന്നു. വാദം നടന്നുകൊണ്ടിരിക്കെ, 2022 ജൂണിൽ കേസ് ഡയറി കാണാതായി. തുടർന്ന് കേസന്വേഷണം സി.ബിസി.ഐ.ഡി ക്ക് കൈമാറിയിരുന്നു . കേസ് ഡയറിയുടെ ഫോട്ടോ കോപ്പി ഉപയോഗിച്ചാണ് ബാക്കി വാദം കേൾക്കൽ പൂർത്തിയക്കിയത്. സഹോദരന്റെ കൊലപാതകത്തിൽ മുക്താർ അൻസാരിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് അജയ് റായ് ആണ് കേസ് നൽകിയത്. തന്റെയും കുടുംബത്തിന്റെയും ഒരുപാട് വർഷത്തെ കാത്തിരിപ്പിനാണ് കോടതി വിധിയോടെ അവസാനമായിരിക്കുന്നതെന്ന് അജയ് റായ് പ്രതികരിച്ചു. ''സർക്കാർ മാറിവന്നെങ്കിലും മുക്താർ ശക്തനാകുകയായിരുന്നു. എന്നാൽ വിട്ടുകൊടുക്കാൻ ഞങ്ങൾ തയ്യാറായിരുന്നില്ല'' അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |