കൊച്ചി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷായുമായി തൃശൂർ രൂപത ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ചർച്ച നടത്തിയത് സഭാ നേതൃത്വത്തിന്റെ അറിവോടെയുമെന്ന് സൂചന. ചർച്ചയുടെ വിവരങ്ങൾ സഭ പുറത്തുവിട്ടിട്ടില്ല. അമൃത ആശുപത്രിയുടെ 25-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് മടങ്ങിയ അമിത്ഷാ നെടുമ്പാശേരിയിലെ ഹോട്ടലിലാണ് ആൻഡ്രൂസ് താഴത്തിനെ കണ്ടത്.
ബി.ജെ.പി സംഘടനാ സെക്രട്ടറി എം. ഗണേഷ്, പി.കെ. കൃഷ്ണദാസ്, ഫാ. റെനി മുണ്ടേൻ കുര്യൻ, ഫാ. അലക്സ് മാപ്രാണി എന്നിവരും പങ്കെടുത്തു. കൂടിക്കാഴ്ചയുടെ ചിത്രം ഷാ ട്വീറ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. വിദേശത്തുള്ള സിറോമലബാർ സഭാ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ അറിവോടെയാണ് കൂടിക്കാഴ്ചയെന്നാണ് സൂചനയെങ്കിലും സഭ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കർദ്ദിനാൾ നടത്തിയ കൂടിക്കാഴ്ചയുടെ തുടർച്ചയാണിത്. വടക്കേയിന്ത്യയിലെ ക്രൈസ്തവർ നൽകുന്ന പിന്തുണ കേരളത്തിലുമുണ്ടാകണമെന്ന് അമിത് ഷാ അഭ്യർത്ഥിച്ചതായാണ് സൂചന. മണിപ്പൂരിൽ ക്രൈസ്തവർക്കെതിരെ നടന്ന ആക്രമണങ്ങളിലെ ആശങ്ക താഴത്ത് അമിത് ഷായെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |