മാഡ്രിഡ് : 1,500 കിലോഗ്രാം ചോക്ലേറ്റിൽ നിർമ്മിച്ച വള്ളത്തിന്റെ കന്നിയാത്ര വിജയം. ഇക്കഴിഞ്ഞ വ്യാഴാഴ്ച വടക്കൻ സ്പെയിനിലെ ഗിപുസ്കോവ പ്രവിശ്യയിലെ പസൈയ പോർട്ടിൽ വച്ചായിരുന്നു ചോക്ലേറ്റ് വള്ളത്തെ നീറ്റിലിറക്കിയത്.
ഏപ്രിൽ 17 മുതൽ 40ലേറെ ചോക്ലേറ്റ് നിർമ്മാണ വിദഗ്ദ്ധരും ഷെഫുകളും ബോട്ട് നിർമ്മാതാക്കളും ചേർന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് ഈ മനോഹരമായ വള്ളം. വള്ളത്തിൽ മുകൾ ഭാഗത്തും ഇരിപ്പിടത്തിലും തടി ഉപയോഗിച്ചിട്ടുണ്ട്. അടി ഭാഗം പൂർണമായും ചോക്ലേറ്റാണ്.
ആകെ 1,700 കിലോഗ്രാമാണ് വള്ളത്തിന്റെ ഭാരം. കന്നി യാത്രയിൽ പേസ്ട്രി ഷെഫുകളായ രണ്ട് വോളന്റിയർമാരാണ് വള്ളത്തിൽ യാത്ര നടത്തിയത്. വള്ളത്തിൽ ചോർച്ചയോ മറ്റോ ഉണ്ടായിട്ടില്ല. നൂറുകണക്കിന് പേരാണ് ചോക്ലേറ്റ് വള്ളത്തിന്റെ ആദ്യ യാത്ര കാണാൻ തടിച്ചുകൂടിയത്. 30 മിനിറ്റാണ് കടലിലൂടെ വള്ളം യാത്ര ചെയ്തത്.
ഇതിലൂടെ വള്ളത്തിന് ഉപ്പ് ജലത്തെ അതിജീവിക്കാനാകുമെന്ന് തെളിയിച്ചതായി നിർമ്മാതാക്കൾ പറയുന്നു. വള്ളത്തിന് എന്തെങ്കിലും അപകടം സംഭവിച്ചാൽ രക്ഷാപ്രവർത്തനം നടത്താനുള്ള രണ്ട് ബോട്ടുകൾ സമീപത്ത് അനുഗമിച്ചിരുന്നു. 26 അടി നീളമുള്ള ചോക്ലേറ്റ് വള്ളം 16ാം നൂറ്റാണ്ടിൽ തിമിംഗല വേട്ടക്കാർ ഉപയോഗിച്ചിരുന്നതിന്റെ മാതൃകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |