ആലപ്പുഴ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ വഴി പിഴചുമത്താൻ തുടങ്ങിയ ആദ്യ ദിനമായ ഇന്നലെ ജില്ലയിൽ കുടുങ്ങിയത് 105 പേർ. ആദ്യദിവസമായതിനാൽ ട്രയൽ മോഡലിലാണ് നിയമലംഘകരെ കണ്ടെത്തിയതന്നതിനാൽ പിഴ ചുമത്തേണ്ടവരുടെ പട്ടികയിൽ നിയമലംഘകരുടെ എണ്ണം കുറവായിരിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇന്നലെ ശേഖരിച്ച ലിസ്റ്റ് പ്രകാരം ഇന്നാണ് വാഹന ഉടമകൾക്കുള്ള ചെല്ലാൻ തയ്യാറാക്കുക. ഇതോടെ, നിയമലംഘനം നടത്തിയ വാഹനത്തിന്റെ ഉടമയുടെ മൊബൈൽ നമ്പരിലേക്ക് അറിയിപ്പ് എത്തിതുടങ്ങും. വൈകാതെ മേൽവിലാസത്തിൽ നോട്ടീസും എത്തും.
ഹെൽമറ്റും, സീറ്റ് ബെൽറ്റും ധരിക്കാത്ത കേസുകളാണ് ക്യാമറ കണ്ണുകളിൽ വ്യാപകമായി കുടുങ്ങിയത്. ഏപ്രിൽ 20ന് ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങുമെന്ന് ആദ്യ പ്രഖ്യാപനം വന്ന ദിവസം മുതൽ ഒരു മാസക്കാലയളവിൽ ജില്ലയിലെ അപകട നിരക്കിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ.
ഏപ്രിൽ 20 മുതൽ മേയ് 20 വരെ അപകടനിരക്കിൽ 37 ശതമാനവും, മരണ നിരക്കിൽ 42 ശതമാനവും കുറവ് വന്നിട്ടുണ്ട്. നിരീക്ഷണ ക്യാമറകൾക്ക് മുന്നിലെത്തുമ്പോൾ നമ്പർ പ്ലേറ്റ് കൈകൊണ്ട് മറയ്ക്കുന്നതടക്കമുള്ള പൊടിക്കൈകൾ ഇന്നലെയും പരീക്ഷിച്ചവരുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |