കോട്ടയം: മദ്ധ്യകേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലേയ്ക്ക് മികച്ച റോഡിലൂടെ യാത്രചെയ്യാം. ഒരു പതിറ്റാണ്ടായി തകർന്നുകിടന്ന ഈരാറ്റുപേട്ട- വാഗമൺ റോഡിന്റെ പുനർനിർമ്മാണം പൂർത്തിയായതോടെ വാഗമണ്ണിലേക്ക് പാലാ, ഈരാറ്റുപേട്ട മേഖലകളിൽ നിന്നുള്ള യാത്ര സുഗമമാകും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് റീടെൻഡറിൽ നാലു മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയത്. വളവുകൾ നിറഞ്ഞ വഴിയിലൂടെ ഒരേസമയം റബർക്കാടുകളും തേയിലത്തോട്ടങ്ങളുടേയും സൗന്ദര്യം ആസ്വദിക്കാം. കുന്നും മലയും വെള്ളച്ചാട്ടവും കണ്ട് വാഗമണ്ണിലെത്താം.
പത്ത് വർഷമായി തകർന്നുകിടന്ന റോഡ് പുനർനിർമ്മിക്കാൻ 2021 ഒക്ടോബറിൽ 19.90 കോടി രൂപയുടെ ഭരണാനുമതിയും ഡിസംബറിൽ സാങ്കേതികാനുമതിയും നൽകി. ബി.എം.ബി.സി നിലവാരത്തിൽ റോഡ് നിർമ്മിക്കാൻ 16.87 കോടിക്ക് കരാർ നൽകിയെങ്കിലും നിബന്ധകൾ പാലിക്കപ്പെട്ടില്ല. നീട്ടിക്കൊടുത്ത കാലയളവിൽ തീക്കോയി വരെയുള്ള ആദ്യത്തെ 6 കി.മി ബി.എം ജോലികൾ പൂർത്തിയാക്കി ബാക്കി ഭാഗം കുഴികളടച്ച് സഞ്ചാരയോഗ്യമാക്കുകയും ചെയ്തെങ്കിലും വീണ്ടും ഉഴപ്പിയതോടെ കരാറെടുത്ത എറണാകുളത്തെ ഡീൻ കൺസ്ട്രക്ഷനെ 'റിസ്‌ക് ആൻഡ് കോസ്റ്റ്' (കരാറുകാരുടെ നഷ്ട ഉത്തരവാദിത്തത്തിൽ) വ്യവസ്ഥ ബാധകമാക്കി കഴിഞ്ഞ ഡിസംബർ അവസാനം ഒഴിവാക്കി റീടെൻഡർ ചെയ്യുകയായിരുന്നു.
ഗുണങ്ങളേറെ
കൂടുതൽ വിനോദസഞ്ചാരികളെത്തും
സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കും ഗുണകരം
പാക്കേജ് ടൂറിസം കൂടുതൽ ഉണരും
ദൂരപരിധി: 24 കിലോമീറ്റർ
പദ്ധതി ചെലവ് 19.90
പ്രത്യേകതകൾ
പൂർണമായും ബി.എം.ബി.സി നിലവാരത്തിൽ
ഇരുവശത്തും ഓടകളും (ഐറിഷ് ഡ്രെയിൻ) ജലനിർഗമന മാർഗങ്ങളും
കേടുപറ്റിയ കലുങ്കുകളും സംരക്ഷണഭിത്തികളും പുനർനിർമ്മിച്ചു
ഉദ്ഘാടനം 7ന്
7ന് വൈകിട്ട് നാലിന് ഈരാറ്റുപേട്ടയിൽ മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് റോഡ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷനാവും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ സ്വാഗതം പറയും.
മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറയുന്നു
'' എം.എൽ.എയുടെയും ജനങ്ങളുടെയും ഭാഗത്ത് നിന്ന് വലിയതോതിൽ ഉന്നയിച്ച പ്രശ്‌നങ്ങളിൽ ഒന്നായിരുന്നു ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ ശോച്യാവസ്ഥ. നിരവധി തടസങ്ങളെ അതിജീവിച്ച് നിർമ്മാണം പൂർത്തിയാക്കിയത്. ജനങ്ങളുടെ സന്തോഷത്തോടൊപ്പം പങ്കുചേരുന്നു''
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |