2014 കാലഘട്ടത്തിലെ 74 എന്ന കണക്കിൽ നിന്നും 2022 എത്തിയപ്പോഴേക്കും ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ എണ്ണം 147 ആയിക്കഴിഞ്ഞു. 2025 ആകുമ്പോഴേക്കും 220 എന്ന ടാർഗറ്റിലേക്ക് എത്തിക്കാനാണ് മോദി സർക്കാരിന്റെ ശ്രമം. വരും വർഷങ്ങളിൽ 98,000 കോടി രൂപയുടെ പദ്ധതികളാണ് വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾക്കായി ഒരുങ്ങുന്നത്. ഇതിൽ 25,000 കോടി എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയും ബാക്കി തുക പൊതു-സ്വകാര്യ നിക്ഷേപങ്ങളിലൂടെയുമാണ് വിഭാവനം ചെയ്‌തിരിക്കുന്നത്.
കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ സിവിൽ എവിയേഷൻ ഇൻഡസ്‌ട്രിയുടെ ഉന്നമനത്തിനായി 20,000കോടി രൂപയാണ് എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ ചെലവാക്കിയിട്ടുള്ളത്. നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്തെ എയർപോർട്ടുകളുടെ തലവര തന്നെ മാറിയെന്ന് പറയാം. അടിസ്ഥാന സൗകര്യങ്ങൾ മുതൽ അത്യാധുനിക സംവിധാനങ്ങളടക്കമുള്ള വിമാനത്താവളങ്ങൾ നിരവധിയായി.
എന്നാൽ, ഇത്തരം സംവിധാനങ്ങളെല്ലാം കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നതിന് എയർപോർട്ട് അതോറിറ്റിക്ക് ഭീമമായ തനത് ഫണ്ട് കണ്ടത്തേണ്ടതുണ്ട്. എങ്ങിനെയാണ് അത്തരത്തിലുള്ള തുക ഒരു വിമാനത്താവളം ജനറേറ്റ് ചെയ്യുന്നതെന്ന് അറിയണ്ടേ? പ്രധാനമായും രണ്ട് തരത്തിലാണ് പ്രവർത്തന വരുമാനം എയർപോർട്ട് അധികൃത കണ്ടെത്തുന്നത്. എയറോനോട്ടിക്കൽ റവന്യൂ, നോൺ എയറോ നോട്ടിക്കൽ റവന്യൂ എന്നിങ്ങനെയാണവ.
എയർപോർട്ട്‌സ് കൗൺസിൽ ഇന്റർനാഷണലിന്റെ 2021ലെ എയർപോർട്ട് എക്‌ണോമിക്‌സ് റിപ്പോർട്ട് പ്രകാരം ലോകത്താകമാനമുള്ള വിമാനത്താവളങ്ങളുടെ വരുമാനം ( എയറോനോട്ടിക്കൽ റവന്യൂ, നോൺ എയറോ നോട്ടിക്കൽ റവന്യൂ) 54:40 എന്ന അനുപാതത്തിലാണ്. കൂടാതെ, നോൺ ഓപ്പറേറ്റിംഗ് റവന്യൂ 5.7 ശതമാനം എന്ന കണക്കിൽ വരുമാനം നേടിക്കൊടുക്കുന്നതിൽ പങ്കുവഹിക്കുന്നു.
വിമാനസർവീസിൽ നിന്നുള്ള വരുമാനമായ എയറോനോട്ടിക്കൽ റവന്യൂ ചില സമയങ്ങളിൽ തകർച്ച നേരിടുമ്പോൾ നോൺ എയറോനോട്ടിക്കൽ അഥവാ വാണിജ്യപരമായ മേഖലയിൽ നിന്നുള്ള വരുമാനമാണ് ഒരു വിമാനത്താവളത്തിന്റെ സുഗമമായ പ്രവർത്തനത്തെ സഹായിക്കുന്നത്. അതുകൊണ്ടുതന്നെ വിവിധങ്ങളായ മേഖലയിൽ നിന്ന് വരുമാനം കണ്ടത്തേണ്ട ചുമതല എയർപോർട്ട് അതോറിറ്റിയിൽ നിക്ഷിപ്‌തമാണ്.
എയറോനോട്ടിക്കൽ റവന്യൂ എന്താണെന്ന് അറിയാം
യാത്രക്കാരിൽ നിന്നും ഈടാക്കുന്ന തുകയാണ് എയറോനോട്ടിക്കൽ റവന്യുവിലെ ഏറ്റവും വലിയ ഘടകം. പ്രീ പാസഞ്ചർ ചാർജ്, മൂവ്‌മെന്റ് ചാർജ്, പാർക്കിംഗ് ഫീസ്, എയർപോർട്ട് ഡവലപ്‌മെന്റ് ലെവി, സെക്യൂരിറ്റി സർവീസ് ചാർജ്, ഇൻഫ്രാസ്ട്രക്‌ചർ ചാർജ്, എയർ ട്രാഫിക് മാനേജ്‌മെന്റ് ചാർജ്, ഗ്രൗണ്ട് സർവീസ് ആന്റ് സേഫ്‌റ്റി ചാർജ്, ബാഗേജ് ഹാൻഡിലിംഗ് ചാർജസ് എന്നിവയാണ് എയറോനോട്ടിക്കൽ റവന്യൂവിലേക്ക് സംഭാവന ചെയ്യുന്നവ.
നോൺ എയറോനോട്ടിക്കൽ റവന്യൂ അഥവാ വാണിജ്യ വരുമാനം
മുമ്പ് സൂചിപ്പിച്ചതുപോലെ വാണിജ്യ മേഖലയിൽ നിന്നും ലഭിക്കുന്ന വരുമാനമാണ് ഈ വിഭാഗത്തിലേത്. റീടെയിൽ, വെഹിക്കിൾ റെന്റൽ, വാലറ്റ് സർവീസസ്, പാർക്കിംഗ് ഫീസ്, അഡ്‌വർടൈസിംഗ്, ഡ്യൂട്ടി ഫ്രീ ഷോപ്പ്‌സ്, ബുക്ക് ഷോപ്പ്‌സ്, കഫേ, കറൻസി എക്‌സ്ചേഞ്ച് എന്നിവയാണ് നോൺ എയറോനോട്ടിക്കൽ റവന്യൂവിൽ ഉൾപ്പെടുന്നത്. യാത്രികർക്കൊരുക്കുന്ന ലോഞ്ച് സൗകര്യങ്ങളിൽ നിന്നും വിമാനത്താവളങ്ങൾക്ക് മികച്ച വരുമാനം ലഭിക്കുന്നുണ്ട്. ലോകത്തിലെ ഭൂരിഭാഗം വിമാനത്താവളങ്ങൾക്കും 40 ശതമാനം വരുമാനം നോൺ എയറോനോട്ടിക്കൽ വിഭാഗത്തിൽ നിന്നാണ്.
ഇന്ത്യയിൽ ഇങ്ങനെ-
എയർ നാവിഗേഷൻ സർവീസസ് (എഎൻഎസ്), എയർപോർട്ട് സർവീസസ് എന്നിവയുടെ മേൽനോട്ടത്തിലാണ് എയർപോർട്ട് സർവീസുകളുടെ നിരക്ക് നിർണയിക്കുന്നത്. എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ മേജർ, നോൺ മേജർ എന്നിങ്ങനെ രണ്ടായി വിമാനത്താവളങ്ങളെ തിരിച്ചിട്ടുണ്ട്. എയർപോർട്ട്‌സ് എകോണമിക് റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ എന്നറിയപ്പെടുന്ന 'എയ്‌റ'യ‌്ക്കാണ് ഫീസ് അടക്കമുള്ള കാര്യങ്ങളുടെ നിർണയത്തിന്റെ ഉത്തരവാദിത്തം. ചെറിയ വിമാനത്താവങ്ങളുടേത് വ്യോമയാന മന്ത്രാലയം നിശ്ചയിക്കും. ഇന്ത്യയിൽ ഓരോ വിമാനത്താവളത്തിനും സേവനങ്ങൾക്ക് വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്.
നിലവിൽ എഎഐയ‌്ക്ക് കീഴിലുള്ള പ്രധാന വിമാനത്താവളങ്ങൾ ഇവയാണ്-
1. ചെന്നൈ
2. കൊൽക്കത്ത
3. തിരുവനന്തപുരം
4. അഹമ്മദാബാദ്
5. കാലിക്കട്ട്
6. ജയ്‌പൂർ
7. ലക്‌നൗ
8. ഗുവഹട്ടി
9. ഗോവ
10. ശ്രീനഗർ
11. പൂനെ
കൊവിഡ് കാലത്തെ തളർച്ചയ‌്ക്ക് ശേഷം ഇന്ത്യൻ വ്യോമയാന വ്യവസായം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ഫെബ്രുവരി മുതലുള്ള സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നത് ആഭ്യന്തര വിമാന യാത്ര വർദ്ധിച്ചിട്ടുണ്ടെന്നും അത് ഫലത്തിൽ മഹാമാരിക്ക് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയെന്നുമാണ്. പാസഞ്ചർ ലോഡ് ഫാക്‌ടറിന്റെ (പിഎൽഎഫ്) കാര്യത്തിൽ, അമേരിക്ക, ചൈന, ജപ്പാൻ തുടങ്ങിയ മറ്റ് പ്രധാന രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ വളരെ മുന്നിലാണ്. ഒരു എയർലൈൻ എത്ര കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്നതിന്റെ അളവുകോലാണ് പിഎൽഎഫ്.
ഔദ്യോഗിക എയർലൈൻ ഗൈഡിന്റെ 2022 മാർച്ചിലെ റിപ്പോർട്ട് അനുസരിച്ച്, ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായി ഉയർന്നു. ഇരുപത്തിമൂന്നാം സ്ഥാനത്ത് നിന്നാണ് ഈ കുതിപ്പെന്ന് അറിയുമ്പോഴാണ് ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെ വികസനത്തിന്റെ ആക്കം മനസിലാവുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |