ന്യൂഡൽഹി: രാജ്യത്ത് വൻ ലഹരിവേട്ട. 15,000 എൽ എസ് ഡി ബ്ലോട്ടുകളും 2.5കിലോ ഇറക്കുമതി ചെയ്ത മരിജുവാനയും 4.65 ലക്ഷം രൂപയുടെ നോട്ടുകളും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ സി ബി) പിടിച്ചെടുത്തു. ഇന്ത്യയിൽ രണ്ടു പതിറ്റാണ്ടിനിടെ നടന്ന ഏറ്റവും വലിയ എൽ എസ് ഡി വേട്ടയാണിത്.
വിവിധ അക്കൗണ്ടുകളിലായി നിക്ഷേപിച്ച 20ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ആറ് പേരെ എൻ സി ബി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. സംഘത്തിലെ പ്രധാനിയെ ജയ്‌പൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ലഹരി ശൃംഖല പോളണ്ട്, നെതർലാൻഡ്‌സ്, യു എസ് എ, ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങൾക്ക് പുറമേ കേരളത്തിലും പടർന്നു കിടക്കുന്നതായാണ് റിപ്പോർട്ട്. പിടിച്ചെടുത്ത എൽ എസ് ഡി യ്ക്ക് മാത്രം 10കോടിയിലധികം രൂപയുടെ വില വരും.
'ഡാർക് നെറ്റ് ഉപയോഗിച്ചായിരുന്നു ഇവരുടെ ഇടപാടുകൾ. ഓൺലൈനായുള്ള ഇടപാടുകളിൽ പണം അടച്ചിരുന്നത് ക്രിപ്റ്റോ കറൻസിയായോ ക്രിപ്റ്റോ വാലറ്റ് ഉപയോഗിച്ചോ ആണ്. ലഹരി വിൽക്കുന്നവരും വാങ്ങുന്നവരും തമ്മിൽ നേരിട്ട് യാതൊരു ഇടപാടുകളുമില്ല.’ - എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശ്വർ സിംഗ് വിശദീകരിച്ചു.
സംശയകരമായി തോന്നിയ ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ലഭിച്ച വിവരം അനുസരിച്ചാണ് ഈ ലഹരി സംഘത്തെ പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു. ശ്രദ്ധിക്കപെടാതിരിക്കാൻ സ്വകാര്യ മെസേജിംഗ് ആപ്പുകളും വെബ്സെെറ്റുകളുമാണ് ഇവർ ഉപയോഗിക്കുന്നത്. പിടിയിലായ ആറു പേരും ടെക്നിക്കൽ കാര്യങ്ങളിൽ മിടുക്കുള്ളവരാണെന്നും എൻ സി ബി വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |