ന്യൂഡൽഹി: യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് ബാങ്കുകൾ. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്‌ബിഐ),എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ തുടങ്ങിയ ബാങ്കുകളാണ് യു.പി.ഐ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചിരിക്കുന്നത്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ) യുടെ നിർദേശ പ്രകാരം നിലവിൽ പ്രതിദിനം ഒരു ലക്ഷം രൂപയാണ് യു.പി.ഐ വഴി നടത്താവുന്ന ഇടപാട്. എന്നാൽ ബാങ്കുകളുടെ വലിപ്പത്തിനനുസരിച്ച് ഇതിൽ വ്യത്യാസമുണ്ട്.
പതിനായിരം മുതൽ ഒരുലക്ഷം വരെ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയും എച്ച്.ഡി.എഫ്.സി ബാങ്കും ദിവസത്തിൽ ഒരു ലക്ഷം രൂപ വരെയുള്ള യു.പി.ഐ ഇടപാടുകൾ അനുവദിച്ചിട്ടുണ്ട്. ആക്‌സിസ് ബാങ്കും യു.പി.ഐ പരിധി ഒരു ലക്ഷമാക്കിയിട്ടുണ്ട്.
എന്നാൽ കനറാ ബാങ്കും ബാങ്ക് ഓഫ് ബറോഡയും പ്രതിദിനം പരമാവധി 25,000 രൂപ വരെയാണ് യു.പി.ഐ വഴി ഇടപാട് നടത്താൻ അനുവദിക്കുന്നത്. ഐ.സി.ഐ.സി.ഐ ഇടപാടുകാർക്ക് ഒരു ദിവസം 10,000 രൂപവരെയാണ് യു.പി.ഐ വഴി ഇടപാട് നടത്താൻ കഴിയൂ.
പ്രതിദിനം 20 ഇടപാടുകൾ
യു.പി.ഐ ഇടപാടുകൾ വഴി നടത്തുന്ന പ്രതിദിന ഇടപാടുകളുടെ എണ്ണത്തിലും എൻ.പി.സി.ഐ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ നിർദേശ പ്രകാരം ഒരു വ്യക്തിക്ക് പരമാവധി 20 ഇടപാടുകളാണ് നടത്താനാകുക. അതിന് മുകളിൽ ഇടപാട് നടത്തണമെങ്കിൽ 24 മണിക്കൂർ കാത്തിരിക്കണം. ഇതിലും വിവിധ ബാങ്കുകൾക്ക് അനുസരിച്ച് വ്യത്യാസമുണ്ട്.
ആപ്പുകളുടെ പരിധി
യു.പി.ഐ ആപ്പുകൾ വഴിയുള്ള ഇടപാടുകളുടെ എണ്ണത്തിനും നിയന്ത്രണമുണ്ട്. വിവിധ യു.പി.ഐ ആപ്ലിക്കേഷനുകളും ബാങ്ക് ആപ്പുകളും വഴി ഒരു ദിവസം 10 ഇടപാടുകൾ മാത്രമാണ് നടത്താനാകുക. യു.പി.ഐ ആപ്ലിക്കേഷനുകൾ വഴി ചെലവഴിക്കാവുന്ന പരമാവധി തുക ഒരു ലക്ഷം രൂപയാണ്. ഇതു കൂടാതെ ഗൂഗിൾ പേ വഴി ആരെങ്കിലും 2,000 രൂപയോ അതിൽ കൂടുതലോ തുക അഭ്യർത്ഥിച്ചാൽ ദിവസേനയുള്ള ഇടപാട് പരിധി ഇല്ലാതാകും. ആമസോൺ പേ യു.പി.ഐ വഴി ആദ്യ 24 മണിക്കൂറിൽ പുതിയ ഉപയോക്താക്കൾക്ക് നടത്താവുന്ന ഇടപാട് പരിധി 5,000 രൂപയാണ്.
അതേസമയം എൻ.പി.സി.ഐ 2016 ൽ യു.പി.ഐ അവതരിപ്പിച്ചതു മുതൽ ഇതിലൂടെയുള്ള പണമിടപാടുകൾ കുതിച്ചുയരുകയാണ്. 2022-23 സാമ്പത്തിക വർഷത്തിൽ മൊത്തം 8,376 കോടി ഇടപാടുകൾ യു.പി.ഐ വഴി നടന്നു. ഇടപാട് മൂല്യം 139 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ മാസത്തിൽ മാത്രം 14.89 ലക്ഷം കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |