SignIn
Kerala Kaumudi Online
Thursday, 25 April 2024 7.22 PM IST

മണിപ്പൂർ വീണ്ടും അശാന്തം, വെടിവയ്പിൽ ജവാൻ കൊല്ലപ്പെട്ടു

manipur

ഇംഫാൽ: മണിപ്പൂരിൽ ഇന്നലെ സുരക്ഷാസേനയും അക്രമികളും തമ്മിൽ വീണ്ടും ഏറ്റുമുറ്റലുണ്ടായി. സംഘർഷത്തിൽ ഒരു ബി.എസ്.എഫ് ജവാൻ കൊല്ലപ്പെടുകയും രണ്ട് അസാം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. സി.ടി.രഞ്ജിത് യാദവാണ് കൊല്ലപ്പെട്ടത്. കുക്കി ഭീകരരുമായുണ്ടായ വെടിവയ്പിലാണ് ഇദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടതെന്ന് ബി.എസ്.എഫ് ട്വീറ്ററിലൂടെ അറിയിച്ചു. ഇന്നലെ രാവിലെ കാക്‌ചിംഗ് ജില്ലയിലെ സുഗ്‌നു- സെറോ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാസേനയ്ക്കു നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയുണ്ടായ വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സംഘർഷാവസ്ഥ തുടരുന്നതിനാൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലിൽ രണ്ട് എ.കെ സീരീസ് റൈഫിളുകളുൾപ്പെടെ നിരവധി ആയുധങ്ങൾ സേന കണ്ടെത്തി. രണ്ട് ദിവസമായി അസാം റൈഫിൾസ്, ബി.എസ്.എഫ് ജവാന്മാർക്കുനേരെ സുഗ്‌നു- സെറോ മേഖലയിൽ ഇടയ്ക്കിടെ വെടിവയ്പുണ്ടായതായി പ്രതിരോധ വക്താവ് അറിയിച്ചു. പരിക്കേറ്റവരെ സൈനിക ഹെലികോപ്ടറിലാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. ഭീകരരിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അവ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഇംഫാൽ വെസ്റ്റിൽ വെടിവയ്‌പിനിടെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഒരു മാസത്തിലധികമായി നീണ്ടു നിന്നിരുന്ന സംഘർഷത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തോടെ അയവ് വന്നിരുന്നെങ്കിലും വീണ്ടും സ്ഥിതി ഗുരുതരമായിരിക്കുകയാണ്. ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബ അദ്ധ്യക്ഷനായ മൂന്നംഗ സമിതിയെ കഴിഞ്ഞ ദിവസം അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. മെയ്തി വിഭാഗത്തെ പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശത്തെ തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ആക്രമണങ്ങളിൽ ഇതുവരെ 98 പേർ കൊല്ലപ്പെടുകയും 310 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

നിരോധനം നീട്ടി

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്റർനെറ്റ് സേവനങ്ങളുടെ നിരോധനം നീട്ടി. ബ്രോഡ്ബാൻഡ് ഉൾപ്പെടെയുള്ള സേവനങ്ങൾ 10ന് വൈകുന്നേരം മൂന്ന് വരെ നിറുത്തിവച്ചതായി കമ്മിഷണർ എച്ച്.ഗ്യാൻ പ്രകാശ് അറിയിച്ചു.

മണിപ്പൂർ അഭയാർത്ഥികൾക്കായി
മിസോറാമിൽ ഉന്നതതല സമിതി

സംഘർഷത്തെത്തുടർന്ന് മണിപ്പൂരിൽ നിന്നെത്തിയ അഭയാർത്ഥികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും സംരക്ഷണം ഉറപ്പുവരുത്താനും ഉന്നതതല സമിതി രൂപീകരിച്ച് മിസോറം സ‌ർക്കാ‌ർ. മുഖ്യമന്ത്രി സോറംതൻഗയുടെ നിർദ്ദേശാനുസരണം ആരംഭിച്ച സമിതിയുടെ നേതൃത്വം ആഭ്യന്തര മന്ത്രി ലാൽ ചാംലിയാന വഹിക്കും.തിങ്കളാഴ്ച യോഗം ചേർന്ന സമിതി മണിപ്പൂരിൽ നിന്നെത്തിയിട്ടുള്ളവരുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചു. അവരുടെ ആരോഗ്യം പരിശോധിക്കാനും വിദ്യാർത്ഥികൾ പഠനം തുടരുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.മണിപ്പൂർ,​ മ്യാന്മർ,​ ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നായി 50,​000ത്തോളം പേർക്ക് നിലവിൽ സംസ്ഥാനം അഭയം നല്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി.

ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് 9,​501 മണിപ്പൂരികൾ മിസോറാമിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയിട്ടുണ്ട്. അഭയാർത്ഥികളുടെ സംരക്ഷണം ഉറപ്പുവരുത്താൻ ഭരണകൂടം നേരത്തേ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഒരു കുട്ടിയുൾപ്പെടെ മൂന്ന് മണിപ്പൂരികൾ മിസോറാമിൽ അസുഖം മൂലം മരിച്ചിരുന്നു. പലായനത്തിനിടെ രണ്ട് പേർ വാഹനാപകടത്തിലും മരിച്ചു. വിദ്യാഭ്യാസ മന്ത്രി ലാൽ ഛന്ദം റാൾട്ടെയാണ് സമിതിയുടെ വൈസ് ചെയർമാൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.