പരപ്പനങ്ങാടി : രാജ്യത്തെ നടുക്കിയ വൻ തീവണ്ടി ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ആശ്വാസത്തിലാണ് പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ കച്ചോട്ടിൽ ബൈജുവിന്റെ കുടുംബം. ബൈജുവിന്റെ മകൾ കാർത്തിക ബൈജു ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാണ് വെസ്റ്റ് ബംഗാളിലെ ചന്ദൻ നഗറിലെത്തിയത് .
കഴിഞ്ഞ 23നാണു ഇവർ നാട്ടിൽ നിന്നും പുറപ്പെട്ടത് . മത്സരം കഴിഞ്ഞു തിരിച്ചു വരാൻ അമ്മയോടും കോച്ച് പ്രതീഷിനോടും മറ്റു 18 പേരോടുമൊപ്പം ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും റിസർവേഷൻ ലഭിച്ചില്ല . അപ്പോഴാണ് ഹൗറയിൽ നിന്നുള്ള കൊറമാണ്ഡൽ എക്സ്പ്രസിന്റെ കാര്യം കോച്ച് പ്രതീഷിന്റെ ശ്രദ്ധയിൽ പെട്ടത് . ആദ്യം ആ ട്രെയിനിൽ പോകാമെന്ന് പറഞ്ഞിരുന്ന പ്രതീഷ് റിസർവേഷൻ ലഭ്യമല്ലാത്തതിനാൽ ഉണ്ടാകുന്ന പ്രയാസം കണക്കിലെടുത്ത് പൊടുന്നനെ ആ യാത്ര വേണ്ടെന്നു വയ്ക്കുകയായിരുന്നു.
ഹൗറയിൽ നിന്നും ചെന്നൈ വരെ എത്തുന്ന ട്രെയിൻ ആയിരുന്നിട്ടും നേരത്തെ എടുത്ത തീരുമാനം മാറ്റി യാത്ര വേണ്ടെന്നുവച്ചത് ഭാഗ്യം കൊണ്ട് മാത്രം. തീവണ്ടി അപകടം കഴിഞ്ഞ് ഗതാഗത തടസം നേരിട്ടതിനാൽ വോളിബാൾ അസോസിയേഷൻ ഏർപ്പെടുത്തിയ ബസിലാണ് യാത്ര ചെയ്തത്. ഭുവനേശ്വർ, വിജയവാഡ, ചെന്നൈ വഴി മറ്റു തീവണ്ടികളിൽ യാത്ര ചെയ്ത് ചൊവ്വാഴ്ച പുലർച്ചയാണ് നാട്ടിലെത്തിയത്. അരിയല്ലൂർ മാധവാനന്ദ വിലാസം ഹയർ സെക്കൻഡറി സ്കൂൾ പത്താം തരം വിദ്യാർത്ഥിനിയാണ് കാർത്തിക. മാതാവ് ജിജിയാണ് കാർത്തികയ്ക്കൊപ്പം പോയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |