ന്യൂഡൽഹി: കർണാടക നിയമസഭ തിരഞ്ഞെടുപ്പിലുണ്ടായ ധാരണകൾ കോൺഗ്രസ് ഭൂരിപക്ഷം നേടിയതോടെ പാളിയെങ്കിലും ജെ.ഡി.എസിനെ എൻ.ഡി.എയിലെത്തിക്കാൻ ബി.ജെ.പി നീക്കം തുടങ്ങി. നിയമസഭ തിരഞ്ഞെടുപ്പിൽ നിറം മങ്ങിയ ജെ.ഡി.എസിന് രാജ്യസഭ സീറ്റുകൾ നൽകാമെന്ന വാഗ്‌ദാനവും നൽകിയെന്നാണ് സൂചന. എന്നാൽ കേരളത്തിൽ അടക്കം ജെ.ഡി.എസ് ഘടകങ്ങളെ ബി.ജെ.പിയുടെ നീക്കം പ്രതിസന്ധിയിലാക്കും.
കർണാടക തിരഞ്ഞെടുപ്പിന് ശേഷം കിംഗ്‌മേക്കറാകുമെന്ന് കരുതപ്പെട്ട ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെ കണക്കുകൂട്ടലുകൾ കോൺഗ്രസ് വൻ വിജയം നേടിയതോടെ പൊളിഞ്ഞിരുന്നു. 224 സീറ്റിൽ 19 സീറ്റ് മാത്രമാണ് ജെ.ഡി.എസ് നേടിയത്. എന്നാൽ കർണാടകയിൽ ജെ.ഡി.എസുമായുള്ള ബന്ധം തുടരാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആഗ്രഹിക്കുന്നത്. ഇരുവരുടെയും നിർദ്ദേശ പ്രകാരം പ്രാഥമിക ചർച്ചകൾ തുടങ്ങിയെന്നറിയുന്നു.
മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെയും മകൻ എച്ച്.ഡി കുമാരസ്വാമിയുടെയും നേതൃത്വത്തിലുള്ള ജെ.ഡി.എസ്, മുൻപ് കർണാടകയിൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയിരുന്നു. 20 മാസത്തെ അധികാരം പങ്കിടൽ ഫോർമുല പ്രകാരം 2006-ൽ കുമാരസ്വാമി മുഖ്യമന്ത്രിയായും ബി.എസ് യെദിയൂരപ്പ ഉപമുഖ്യമന്ത്രിയായും സഖ്യ സർക്കാർ രൂപീകരിച്ചു. എന്നാൽ ധാരണ പ്രകാരം ജെ.ഡി.എസ് അധികാരം കൈമാറാതിരുന്നതോടെ അതു പൊളിയുകയായിരുന്നു.
288 പേരുടെ മരണത്തിനിടയാക്കിയ ഒഡീഷ ട്രെയിൻ അപകടത്തെത്തുടർന്ന് പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ടപ്പോൾ ജെ.ഡി.എസ് നേതാവ് ദേവഗൗഡ ശക്തമായി പ്രതിരോധിച്ചിരുന്നു.
മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവന. പ്രതിപക്ഷം പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കകരിച്ചപ്പോൾ ദേവഗൗഡ പങ്കെടുത്തു. കൂടാതെ ബി.ജെ.പിയുമായി കൂട്ടുകൂടുന്നതിൽ തെറ്റില്ലെന്ന തരത്തിൽ പ്രസ്‌താവനയും നടത്തി. ബി.ജെ.പിയുമായി ബന്ധമില്ലാത്ത ഏതു പാർട്ടിയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പി വർഗീയ പാർട്ടിയാണെന്ന ആരോപണവും അദ്ദേഹം തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |