ഇംഫാൽ: വംശീയ കലാപമടങ്ങാത്ത മണിപ്പുരിൽ ആംബുലൻസിൽ ആശുപത്രിയിലേക്ക് പോവുകയായിരുന്ന മൂന്നംഗ കുടുംബത്തെ ജീവനോടെ ചുട്ടെരിച്ചു. എട്ടു വയസുകാരനും അമ്മയും ബന്ധുവുമാണ് മരിച്ചത്. ടോൺസിംഗ് ഹാങ്സിംഗ് (8), അമ്മ മീന ഹാങ്സിംഗ് (45), ബന്ധു ലിഡിയ ലൗറെംബം (37) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആംബുലൻസ് തടഞ്ഞുനിറുത്തിയാണ് ആൾക്കൂട്ടം ഇവരെ തീയിട്ടത്. മൃതദേഹം തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അസം റൈഫിൾസിന്റെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ഇവിടെയുണ്ടായ അക്രമത്തിൽ ടോൺസിംഗിന് വെടിയേറ്റു. തുടർന്ന് അസം റൈഫിൾസ് കമാൻഡൽ പൊലീസിന്റെ അകമ്പടിയോടെ ആംബുലൻസിൽ ഇംഫാലിലേക്ക് കൊണ്ടുപോവുകയായിരുന്നു. മെയ്തി വിഭാഗത്തിൽപ്പെട്ട മീന കുക്കി വിഭാഗക്കാരനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഇതിനാലാണ് സമീപത്തുള്ള കുക്കി മേഖലയിലെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം ഇംഫാലിലേക്ക് തിരിച്ചത്. നാല് കിലോമീറ്ററോളം അസം റൈഫിൾസ് ഇവർക്ക് അകമ്പടി പോയിരുന്നു. ശേഷം പൊലീസിന് സുരക്ഷ കൈമാറുകയായിരുന്നുവെന്നാണ് വിവരം. വൈകിട്ട് 6.30ഓടെ ഐസോയിസിംബ എന്ന സ്ഥലത്ത് വച്ച് ആൾക്കൂട്ടം ആംബുലൻസിന് തീയിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാതെ ആഭ്യന്തര മന്ത്രാലയം
ആഭ്യന്തര മന്ത്രാലയവും മണിപ്പൂർ പൊലീസും മൂന്നംഗ കുടുംബത്തെ ചുട്ടുകൊന്നതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിനോട് റിപ്പോർട്ട് തേടി. ആയിരം ബി.എസ്.എഫ് ജവാന്മാരെ മണിപ്പൂരിലെ സംഘർഷ ബാധിത പ്രദേശങ്ങളിൽ വിന്യസിച്ചു. ഇതുവരെ 98 പേർ കലാപത്തിൽ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. 37,450 പേർ ദുരിതാശ്വാസ ക്യാമ്പിലാണ്. സംഘർഷം തുടരുന്നതിനിടെ ഗോത്രവിഭാഗങ്ങൾ ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിക്ക് മുന്നിൽ പ്രതിഷേധ മാർച്ച് നടത്തുകയാണ്.
ശക്തമായി തിരിച്ചടിക്കാൻ നിർദേശം
സുരക്ഷ സേനയ്‌ക്കെതിരെ ആക്രമണം ഉണ്ടായാൽ ശക്തമായി തിരിച്ചടിയ്ക്ക് നിർദേശം. ചൊവ്വാഴ്ചയുണ്ടായ വെടി വയ്പ്പിൽ ഒരു ബി.എസ്.എഫ്. ജവാൻ വീരമൃത്യു വരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര നിർദേശം. അർദ്ധസൈനികവിഭാഗമായ അസം റൈഫിൾസിലെ രണ്ടുസൈനികർക്കടക്കം നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച സുഗ്നു മേഖലയിൽ 15 പള്ളിക്കും 11 സ്‌കൂളിനും അക്രമികൾ തീയിട്ടുവെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 15 ഗ്രാമങ്ങളിൽ ആക്രമണം ഉണ്ടായെന്ന് ഗോത്രവർഗ ഫോറം നേതാക്കൾ പറഞ്ഞു. കോൺഗ്രസ് എം.എൽ.എയുടെ വീട് ഉൾപ്പെടെ കത്തിനശിച്ചു.
കണ്ടെത്താനുള്ളത് 3000ത്തോളം തോക്കുകൾ
മണിപ്പുർ സന്ദർശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭ്യർത്ഥിച്ചിട്ടും ഇതുവരെ തിരികെ ലഭിച്ചത് 900ത്തിനടുത്ത് തോക്കുകൾ മാത്രം. ആയുധപ്പുരയിൽ നിന്ന് നാലായിരത്തോളം അത്യാധുനിക തോക്കുകളും 5 ലക്ഷത്തോളം വെടിയുണ്ടകളുമാണ് നഷ്ടപ്പെട്ടത്. അപ്രത്യക്ഷമായ പൊലീസ് തോക്കുകളാണ് ഇംഫാൽ താഴ്‌വരയിൽ ഗോത്രവർഗക്കാർ കലാപത്തിന് ഉപയോഗിച്ചതെന്നാണ് കേന്ദ്രസേനയുടെ വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |