മൂന്നാർ: ചൊക്കനാട് എസ്റ്റേറ്റിലെത്തിയ കാട്ടാന പടയപ്പ പലചരക്ക് കടയുടെ വാതിൽ തകർത്തു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ പുണ്യവേലിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയാണ് കൊമ്പൻ ആക്രമിച്ചത്. എന്നാൽ കടയ്ക്കുള്ളിലെ സാധാനങ്ങളൊന്നും അപഹരിച്ചിട്ടില്ല. മൂന്നാഴ്ചയായി പടയപ്പയെ കാണാനില്ലെന്ന വാർത്ത പരന്നിരുന്നു. ഇതിനിടെയാണ് ആന കട ആക്രമിക്കുന്നത്. ഇതിന്റെ സി.സി ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊതുവിൽ പ്രശ്‌നക്കാരനല്ലെങ്കിലും അടുത്തകാലത്തായി ചെറിയ രീതിയിൽ ആന അക്രമസ്വഭാവം കാണിച്ചുവരുന്നുണ്ട്. പുണ്യവേലിന്റെ കടയ്ക്ക് നേരെയുള്ള പടയപ്പയുടെ ആദ്യ ആക്രമണമാണെങ്കിലും ഇതുവരെ 19 തവണയാണ് മറ്റ് കാട്ടാനകൾ കട ആക്രമിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർ രാത്രി തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി ആനയെ കാട്ടിലേക്ക് തുരത്തിയോടിച്ചു.
കടയുടെ തകർന്ന വാതിൽ താത്കാലിക അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിച്ചു. മൂന്നാർ കല്ലാറിൽ പഞ്ചായത്തിന്റെ മാലിന്യ പ്ലാന്റിൽ സ്ഥിരമായി ഭക്ഷണ മാലിന്യം കഴിക്കാൻ എത്തിയിരുന്ന പടയപ്പയെ കുറച്ചുദിവസമായി ജനവാസ മേഖലയോട് ചേർന്ന ഭാഗങ്ങളിലൊന്നും കണ്ടിരുന്നില്ല. വിഷയം വാർത്തയാതോടെ പ്ലാന്റിലേക്ക് കടന്ന് മാലിന്യം ഭക്ഷിക്കാനുള്ള എല്ലാ വഴിയും പഞ്ചായത്ത് അടച്ചിരുന്നു. ഇതോടെയാണ് ആന ജനവാസമേഖല വിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |