തിരുവനന്തപുരം: ക്രിമിനൽ കേസ് പ്രതി പി.എം. ആർഷോയെ എസ്.എഫ്.ഐയുടെ തലപ്പത്ത് പ്രതിഷ്ഠിക്കുകയും സംരക്ഷിക്കുകയും ചെയ്തതിന്റെ ദുരന്തമാണ് മഹാരാജാസ് കോളേജും മറ്റു കാമ്പസുകളും നേരിടുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. തെറ്റായ നിലപാടുള്ള ആരെയും പിന്തുണയ്ക്കില്ലെന്നു പ്രഖ്യാപിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഈ തെറ്റിനെ തലയിലേറ്റിവച്ചിരിക്കുകയാണ്.
ആർഷോ പി.ജി പരീക്ഷ എഴുതാതെയാണ് പാസായത്. സുഹൃത്തും കാലടി സർവകലാശാലയിൽ പി.എച്ച്.ഡി വിദ്യാർത്ഥിയുമായ കെ. വിദ്യയ്ക്ക് വ്യാജപ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുണ്ടാക്കാൻ ആർഷോ സഹായിച്ചെന്നാണ് വിവരം. വിദ്യയ്ക്കെതിരെ കേസെടുത്തെങ്കിലും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ആർഷോയ്ക്ക് മുന്നിൽ പിണറായി പൊലീസിന് മുട്ടിടിക്കുകയാണ്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിച്ചാലേ മഹാരാജാസ് കോളേജിലെ ഗൂഢാലോചനയുടെ ചുരുളഴിയൂ.
തെറ്റുകൾക്കെല്ലാം സി.പി.എം കൂട്ടുനിൽക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
തട്ടിപ്പിനെ സി.പി.എം ന്യായീകരിക്കുന്നു: ചെന്നിത്തല
വിദ്യാവിജയന്മാർക്കും, വീണാവിജയന്മാർക്കും മാത്രമേ കേരളത്തിൽ രക്ഷയുള്ളൂവെന്ന് പി.എം.ആർഷോ വിവാദത്തിൽ രമേശ് ചെന്നിത്തലയുടെ വിമർശനം. എസ്.എഫ്.ഐ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെയും പരീക്ഷയെഴുതാതെയും ജയിക്കും. മഹാരാജാസ് കോളേജിനെ തട്ടിപ്പിന്റെ കേന്ദ്രമാക്കി. വ്യാജ ഡിഗ്രിക്കാരെ സി.പി.എം സംരക്ഷിക്കുന്നു. ഏത് തെറ്റിനെയും ന്യായീകരിക്കുന്ന തലത്തിലേക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാറുന്നത് ലജ്ജാകരമാണ്. തെറ്റായ പ്രവർത്തനങ്ങളെ ന്യായീകരിക്കുന്ന പ്രസ്ഥാനമായി എസ്.എഫ്.ഐ മാറുമ്പോൾ സി.പി.എം നേതൃത്വവും സർക്കാരും നോക്കുകുത്തിയാകുന്നത് ശരിയാണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
വ്യാജ വാർത്തയെന്ന് വിജയരാഘവൻ
മാർക്ക് ലിസ്റ്റ് വിഷയം സാങ്കേതിക പ്രശ്നം മാത്രമാണെന്നും അതിനെ സി.പി.എം വിരുദ്ധമായ വാർത്തയാക്കി ഉത്പാദിപ്പിച്ച് വിതരണം ചെയ്യുകയെന്ന സ്ഥിരം കലാപരിപാടി മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും സി.പി.എം പൊളിറ്റ് ബ്യൂറൊ അംഗം എ. വിജയരാഘവൻ പറഞ്ഞു. വിദ്യാ വിജയന്റെ കാര്യം താൻ കേട്ടിട്ടില്ല. നിയമവിരുദ്ധമായി ആര് പ്രവർത്തിച്ചാലും നടപടിയെടുക്കും. ആരെയും ന്യായീകരിക്കില്ല. പക്ഷെ വ്യാജവാർത്തകളെ ആ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |