SignIn
Kerala Kaumudi Online
Thursday, 25 April 2024 3.41 PM IST

@ നാളികേര വിലയിടിവ് കർഷക സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

coconut

കുറ്റ്യാടി: നാളികേരത്തെ തഴയുന്ന കേന്ദ്ര-കേരള സർക്കാർ നയങ്ങളെ നേരിടാൻ കർഷകർ തെരുവിലേക്ക്.നാളികേര വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ കർഷക കോൺഗ്രസ്, കർഷക സംഘം, കർഷക ഐക്യവേദി എന്നീ സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന് മുന്നോടിയായ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ താമരശ്ശേരിയിൽ 2000 പേർ പങ്കെടുത്ത കൺവെൻഷൻ നടന്നു. വിലയിടിവിന് കാരണമായ ഇറക്കുമതിയെ പ്രതിരോധിക്കാൻ നാളികേരത്തിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണികളിലെത്തിക്കാൻ കർഷകർ നേതൃത്വം നൽകണമെന്ന ആവശ്യമാണ് കൺവെൻഷനിൽ ഉയർന്നതെന്ന് കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.പി.ചന്ദ്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നിരുത്തരവാദപരമായ ഇറക്കുമതിയും സംസ്ഥാന സർക്കാരിന്റെ കർഷകരോടുള്ള അവഗണനയുമാണ് വിലയിടിവിന് കാരണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കോരങ്കോട്ട് മൊയ്തു ആരോപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി കൈകൊള്ളണമെന്ന് കർഷക ഐക്യവേദി ഭാരവാഹികളായ വളപ്പിൽ ദിനേശനും ബാബുരാജും ആവശ്യപ്പെട്ടു.

പൊതിച്ച പച്ചത്തേങ്ങ കിലോയ്ക്ക് പൊതുവിപണിയിൽ 23 രൂപയായി കുറഞ്ഞിരിക്കുകയാണ്. അഞ്ചു വർഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് കർഷക സംഘടനകൾ പറയുന്നു. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 27- 28 രൂപ ലഭിച്ചിരുന്നു. സർക്കാർ പ്രഖ്യാപിച്ച 34 രൂപ കിട്ടിയാൽ തന്നെ കർഷകർക്ക് പ്രയോജനമില്ലെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് തേങ്ങവില വീണ്ടും കൂപ്പുകുത്തിയത്. പച്ചത്തേങ്ങയുടെയും കൊപ്രയുടെയും സംഭരണം പാളിയതാണ് വില വലിയ തോതിൽ കുറയാനിടയാക്കിയതെന്നാണ് ആരോപണം.

വർഷം നാലുലക്ഷം ടൺ തേങ്ങയാണ് സംസ്ഥാനം ഉത്പാദിപ്പിക്കുന്നത്. സംഭരണ കേന്ദ്രങ്ങൾ എല്ലാ പഞ്ചായത്തുകളിലും ഇല്ലാത്തതിനാൽ ദൂരദിക്കുകളിലേക്ക് പോകേണ്ട സ്ഥിതിയാണ്. വാഹന വാടകയിനത്തിൽ വലിയ ചെലവ് വരുന്നതിനാൽ ചുരുങ്ങിയ വിലയ്ക്ക് നാട്ടിൻപുറത്തെ വിപണികളിൽ തന്നെ തേങ്ങ വിറ്റഴിക്കുകയാണ് കർഷകർ. നാളികേര വില 29 രൂപയായി താഴ്ന്നപ്പോഴാണ് സർക്കാർ 32 രൂപ താങ്ങുവില പ്രഖ്യാപിച്ച് സംഭരണം ആരംഭിച്ചത്. പിന്നീട് താങ്ങു വില 34 രൂപയാക്കിയെങ്കിലും പൊതു വിപണിയിലെ വില 23 ആയി കുറഞ്ഞുവെന്നതാണ് വിചിത്രം. നാടൻ കോഴിമുട്ടയുടെ വില പോലും നാളികേരത്തിന് ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ ആരോപണം. ശരാശരി മൂന്നു പച്ചത്തേങ്ങയാണ് ഒരുകിലോ തൂക്കമാവുക. ഇതിന് 23 രൂപ ലഭിക്കുമ്പോൾ ഒന്നിന് ശരാശരി എട്ടു രൂപയിൽ താഴെയാണ് കിട്ടുന്നത്. അതേസമയം, നാടൻ കോഴിമുട്ട ഒന്നിന് 12 രൂപ മുതൽ മുകളിലോട്ടാണ് വില. തുടർച്ചയായി നാളികേര വില ഇടിയുന്നതിനാൽ പല കർഷകരും മുമ്പത്തെപ്പോലെ വളപ്രയോഗവും നടത്തുന്നില്ല. വളത്തിന്റെ വില കൂടിയതും കാരണമായി. വളപ്രയോഗം കുറഞ്ഞതും മതിയായ വേനൽമഴ ലഭിക്കാത്തതും വരും വർഷങ്ങളിലെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.