@ ചിക്കൻ പണികൊടുത്തു.
കോഴിക്കോട്: പാൽ, ഗ്യാസ്, വൈദ്യുതി, വെള്ളം എന്നിവയ്ക്കെല്ലാം വില കുത്തനെ ഉയർന്നതോടെ പ്രതിസന്ധിയിലായ ഹോട്ടലുകൾക്ക് ഇരുട്ടടിയായി ചിക്കൻ വില വർദ്ധനവും. ഇതോടെ ഹോട്ടൽ ഭക്ഷണ വില ഉയർന്നേക്കും.
കഴിഞ്ഞ ഒന്നര മാസം കൊണ്ട് ചിക്കന് വലിയതോതിൽ വില വർദ്ധിച്ചതായി ഹോട്ടൽ ഉടമകൾ പറയുന്നു. കിലോയ്ക്ക് 140-160 രൂപ എന്നനിലയിൽ ആടിക്കളിച്ച വിലയാണ് 250ൽ എത്തിനിൽക്കുന്നത്. വില വർദ്ധനവിന് പിന്നിൽ സംഘടിത ശ്രമമുണ്ടെന്നാണ് ഹോട്ടൽ ഉടമകളുടെ ആരോപണം. ചിക്കന് പല ജില്ലകളിലും പല വിലയാണ്. കോഴിക്കോട്ടും മലപ്പുറത്തും വ്യത്യസ്ത വിലയാണെന്ന് അവർ പറയുന്നു. ഫാമുകൾ അനിയന്ത്രിതമായി വില വർദ്ധിപ്പിക്കുകയാണെന്നാണ് ചിക്കൻ വ്യാപാരികളുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ചിക്കൻ വ്യാപാരി വ്യവസായി സമിതി ഈ മാസം 14 മുതൽ കടകൾ അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ വേനൽ ശക്തമായതോടെ ഫാമുകളിൽ കോഴികൃഷി കുറഞ്ഞതും തീറ്റവില ഉയർന്നതുമാണ് വിലക്കയറ്റത്തിന് കാരണമായി ഫാമുടമകൾ പറയുന്നത്.
മത്സ്യവിലയും പിന്നിലല്ല
മത്സ്യ വില നിലവിൽ ഉയർന്നുനിൽക്കുകയാണ്. ട്രോളിംഗ് നിരോധനം വരുന്നതോടെ മത്സ്യ ലഭ്യത കുറയുകയും വില ഇനിയും കൂടുകയും ചെയ്യും. സാധാരണ ട്രോളിംഗ് നിരോധനം വരുന്നതോടെ ചിക്കൻ വിഭവങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് ഹോട്ടലുകളിലെ രീതി. എന്നാൽ ഇത്തവണ കാര്യങ്ങൾ തകിടം മറിയുന്ന സ്ഥിതിയിലേക്കാണ് ചിക്കന്റെ വിലക്കയറ്റം.
ഹോട്ടൽ വിഭവങ്ങൾക്ക് വില ഉയർത്തില്ലെന്ന് വ്യക്തമാക്കുമ്പോഴും നിലവിലെ സാഹചര്യത്തിൽ മുന്നോട്ട് പോവാൻ കഴിയില്ലെന്ന വിലയിരുത്തലാണ് ഹോട്ടലുടമകൾക്കുള്ളത്. ഹോട്ടൽ ഭക്ഷണ വിലയിൽ വർദ്ധനവുണ്ടായാൽ സാധാരണക്കാരന്റെ ബഡ്ജറ്റും അതോടെ താളം തെറ്റും.
@ ഹോട്ടലുകളിലെ മാലിന്യ
നീക്കം പ്രതിസന്ധിയിൽ
വിലക്കയറ്റം സൃഷ്ടിക്കുന്ന പ്രതിസന്ധിയ്ക്ക് പുറമെ കോഴിക്കോട് നഗരത്തിലുൾപ്പെടെ മാലിന്യ നീക്കം പ്രതിസന്ധിയിലാണ്. മാലിന്യ നീക്കത്തിനായി ഹോട്ടലുടമകൾ ഏൽപ്പിച്ച ഏജൻസിയുടെ വാഹനം കോർപ്പറേഷൻ അധികൃതർ പിടിച്ചെടുത്തതോടെയാണ് മാലിന്യ നീക്കം പെരുവഴിയിലായത്. ഏറെ ചർച്ചകൾക്കൊടുവിൽ ഹോട്ടൽ ഉടമകൾ സ്വന്തമായി നടപ്പാക്കിയ പദ്ധതിയാണ് കോർപ്പറേഷന്റെ ഇടപടലിനെ തുടർന്ന് പ്രതിസന്ധിയിലായതെന്ന് ഹോട്ടലുടമകൾ ആരോപിക്കുന്നു. പകരം സംവിധാനം ഏർപ്പടുത്തിയിട്ടുമില്ല.
"നിത്യോപയോഗ സാധനങ്ങൾക്കെല്ലാം വലിയ തോതിൽ വില വർദ്ധിച്ചിട്ടുണ്ട്. ഹോട്ടൽ ഭക്ഷണത്തിന് നിലവിൽ വില വർദ്ധിപ്പിച്ചിട്ടില്ല. പക്ഷേ അനിയന്ത്രിതമായ വിലക്കയറ്റം ഹോട്ടലുകളെ പ്രതിസന്ധിയിലാക്കുന്നു." .... യു.എസ്. സന്തോഷ്കുമാർ ( ജില്ലാ സെക്രട്ടറി, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |