ഫോർട്ട്‌കൊച്ചി: ഒരുമാസത്തിനിടെ പിടിച്ചത് അണലിയുൾപ്പെടെ പത്തോളം പാമ്പുകളെ. കുറ്റിക്കാട്ടിൽ നിന്നല്ല ഇത്രയും പാമ്പുകളെ പിടികൂടിയത്. പ്രതിദിനം നൂറോളം പേർ വന്നുപോകുകയും നിരവധിപ്പേർ ജോലി ചെയ്യുന്ന കൊച്ചി താലൂക്ക് ഓഫീസിൽ നിന്നാണ് ! ഇന്നലെ താലൂക്ക് ഓഫീസിലെ കാന്റീനിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി. ചായ ഗ്ളാസ് സൂക്ഷിക്കുന്നതിനടുത്ത് ചുരുണ്ട് കിടക്കുകയായിരുന്നു.
ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ അംഗീകാരമുള്ള പാമ്പുപിടുത്തക്കാരൻ ദിനേശ് പൈത്തി മലമ്പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥലത്ത് തുറന്നുവിട്ടു. പാമ്പിന് ഒരുമീറ്ററിൽ അധികം നീളമുണ്ടായിരുന്നു. പാമ്പുകളെ സ്ഥിരമായി കാണാൻ തുടങ്ങിയതോടെ ജീവനക്കാരും ഭീതിയിലാണ്.
വരാന്തയിൽ പോലും പാമ്പിനെ കണ്ട ദിവസങ്ങളുണ്ടെന്ന് ജീവനക്കാർ പറയുന്നു. വിവിധ ആവശ്യങ്ങൾക്കായി ഓഫീസിൽ എത്തുന്നവരും ഭീതിയിലാണ്. താലൂക്ക് ഓഫിസ് കെട്ടിടത്തിന് മുകളിൽ തന്നെയാണ് ഫോർട്ട്‌കൊച്ചി ആർ.ഡി ഓഫിസും പ്രവർത്തിക്കുന്നത്. ഇതിന് പിന്നിൽ കാടാണ്. ഇവിടെ നിന്നാണ് പാമ്പുകൾ ഓഫീസ് വളപ്പിലും മറ്റും എത്തുന്നതെന്നാണ് കരുതുന്നത്.
മലമ്പാമ്പാണ് താലൂക്ക് ഓഫീസ് താവളമാക്കിയിട്ടുള്ളത്. മൂന്ന് തവണ ഇവിടെ നിന്ന് കൂറ്റൻ മലമ്പാമ്പിനെ പിടികൂടിയിട്ടുണ്ട്. പാമ്പ് പിടുത്തക്കാരനെ കബളിപ്പിച്ച് ഒരു തവണ മലമ്പാമ്പ് രക്ഷപ്പെട്ടിരുന്നു. ഏതാനും നാൾക്ക് മുമ്പ് ഓഫീസിൽ പൊതുജനങ്ങൾക്കായുള്ള കക്കൂസിലെ ബക്കറ്റിൽ അണലിയെ കണ്ടെത്തിയിരുന്നു. ഓഫീസിന്റെ പലഭാഗത്തും ഇപ്പോൾ പാമ്പിനെ കാണാറുണ്ടെന്ന് ആശങ്കയോടെ ജീവനക്കാർ പറയുന്നു. പേടിയോടെയാണ് പലരും ജോലിയെടുക്കുന്നത്.
ഭാഗ്യം കടിച്ചില്ല !
നാല് വർഷം മുമ്പ് ഡെപ്യൂട്ടി തഹസിൽദാറിന്റെ കസേരയും പാമ്പ് സുഖനിദ്രയ്ക്കായി ഉപയോഗിച്ചിരുന്നു. ജോലിക്കെത്തിയ തഹസിൽദാർ കസേരയിൽ ഇരിക്കുന്നതിന് മുമ്പ് ടവ്വൽ കുടഞ്ഞപ്പോഴാണ് പാമ്പിനെ കണ്ടത്. സാധാരണ ഓഫീസിലെത്തി നേരെ കസേരിയിൽ ഇരിക്കാറായിരുന്നു പതിവ്. അന്ന് ടവ്വൽ കുടയാൻ തോന്നിയത് ഭാഗ്യമായെന്നാണ് തഹസിൽദാർ പിന്നീട് പറഞ്ഞത്. ഇരുന്നിരുന്നേൽ കടി ഉറപ്പായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |