തിരുവനന്തപുരം: സംസ്ഥാനത്ത് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരുന്നത് 796 പേർ. അവയവമാറ്റ ശസ്ത്രക്രിയ ഏകോപിപ്പിക്കുന്ന കേരള ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനിൽ (കെ സോട്ടോ) രജിസ്റ്റർ ചെയ്തവരുടെ കണക്കാണിത്. ശസ്ത്രക്രിയാ ചെലവ് കൂടുതലായതിനാൽ രജിസ്റ്റർ ചെയ്യാത്തവരും നിരവധിയുണ്ട്. കൊഴുപ്പ് അടിഞ്ഞുള്ള കരൾ രോഗം (നോൺ ആൾക്കഹോളിക് ഫാറ്റി ലിവർ) മലയാളികളിൽ വ്യാപകമാണെന്ന് ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
കരളിന്റെ ക്ഷമത പൂർണമായും നശിക്കുമ്പോൾ ചികിത്സ ഫലംകാണില്ലെന്ന് ഡോക്ടർമാർ കണ്ടെത്തുന്നതോടെയാണ് കരൾ മാറ്റിവയ്ക്കാനായി രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ രോഗികൾക്ക് ആനുപാതികമായി കരൾമാറ്റ ശസ്ത്രക്രിയ നടക്കുന്നില്ല. സംസ്ഥാനത്ത് 2012മുതൽ ഇതുവരെ 287ശസ്ത്രക്രിയകളാണ് നടന്നത്. ഈവർഷം ഇതുവരെ എട്ടെണ്ണം. ജീവിച്ചിരിക്കുന്നവർ തമ്മിലും മരണപ്പെട്ടയാളുടെ അവയവദാനത്തിലൂടെയും നടന്ന കരൾമാറ്റ ശസ്ത്രക്രിയകൾ ഇക്കൂട്ടത്തിലുണ്ട്. 2015-16 കാലത്താണ് ഏറ്റവും കൂടുതൽ ശസ്ത്രക്രിയ നടന്നത്- 126.
സങ്കീർണമായ ശസ്ത്രക്രിയ ആയതിനാൽ സർക്കാർ മേഖലയിൽ ആശുപത്രികൾ കരൾമാറ്റിവയ്ക്കൽ രംഗത്ത് സജീവമായിരുന്നില്ല. ഇപ്പോൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇതിനുള്ള ശ്രമം തുടങ്ങി. കഴിഞ്ഞ ഏപ്രിൽ 25ന് സംസ്ഥാനത്ത് ആദ്യമായി സർക്കാർ മേഖലയിൽ മരണാനന്തര കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. കോട്ടയം,തിരുവനന്തപുരം മെഡിക്കൽ കോളേജുകളാണ് നിലവിൽ സർക്കാർ മേഖലയിൽ കരൾമാറ്റിവയ്ക്കൽ രംഗത്തുള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജിലും ഇതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
ചെലവ് 25 ലക്ഷംവരെ
കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സ്വകാര്യ ആശുപത്രികളിൽ 25ലക്ഷം രൂപാ വരെയാണ് ചെലവ്. സർക്കാർ മേഖലയിൽ 20ലക്ഷം. അവയവം മാറ്റിവയ്ക്കലിന് സർക്കാരിന്റെ ഇൻഷ്വറൻസ് പരിരക്ഷയില്ല. പാവപ്പെട്ടവർക്ക് സാമൂഹ്യസുരക്ഷാ മിഷന്റെ ധനസഹായവും പ്രധാനമന്ത്രിയുടെ ചികിത്സാ സഹായ പദ്ധതിയുമാണ് ആശ്വാസം. പദ്ധതി പ്രകാരം അനുവദിക്കുന്ന തുകയുടെ ബാക്കി രോഗി അടയ്ക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |