തിരുവനന്തപുരം: പുതിയ ബ്ലോക്ക് പ്രസിഡന്റുമാരെ നിശ്ചയിച്ചതിൽ മതിയായ കൂടിയാലോചന ഉണ്ടായില്ലെന്ന എ, ഐ ഗ്രൂപ്പുകളുടെ പരാതികൾക്കും പ്രതിഷേധങ്ങൾക്കുമിടെ, മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടനയുമായി സംസ്ഥാന കോൺഗ്രസ് നേതൃത്വം മുന്നോട്ട്. ഒറ്റപ്പേരിലേക്കെത്താനാവാത്ത മണ്ഡലങ്ങളുടെ കാര്യത്തിൽ തർക്കത്തിലുള്ള പേരുകളുൾപ്പെടുത്തിയുള്ള കരട് പട്ടിക 15നകം കെ.പി.സി.സിയിലെത്തിക്കാനാണ് നിർദ്ദേശം. കരട് പട്ടിക ഏഴംഗ കെ.പി.സി.സി ഉപസമിതി പരിശോധിക്കും. അതിലും തീർപ്പാകാത്തവ കെ.പി.സി.സി പ്രസിഡന്റിന് വിടും. അദ്ദേഹവും പ്രതിപക്ഷ
നേതാവും കൂടിയാലോചിച്ച് അന്തിമ തീരുമാനമെടുക്കും. ഒറ്റപ്പേരിലേക്കെത്താനായ മണ്ഡലം പ്രസിഡന്റുമാരെ ഡി.സി.സി പ്രസിഡന്റുമാർ തന്നെ പ്രഖ്യാപിക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ബ്ലോക്ക് പ്രസിഡന്റുമാർക്ക് 12നും 13നും എറണാകുളത്തും, തൃശൂർ മുതൽ കാസർകോട് വരെയുള്ളവർക്ക് 14നും 15നും കോഴിക്കോട്ടും നേതൃത്വ ശില്പശാല നടത്തും.
ഉമ്മൻചാണ്ടിയെ കണ്ട് എ ഗ്രൂപ്പ്
എ ഗ്രൂപ്പ് പ്രമുഖരായ എം.എം. ഹസൻ, ബെന്നി ബെഹനാൻ, കെ.സി. ജോസഫ് എന്നിവർ ഇന്നലെ ബംഗളുരുവിലെത്തി ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. കേരളത്തിൽ തിരിച്ചെത്തിയ ശേഷം സഹപ്രവർത്തകരുമായും രമേശ് ചെന്നിത്തല അടക്കമുള്ളവരുമായും കൂടിയാലോചിച്ച് തുടർ നീക്കങ്ങൾ നിശ്ചയിക്കും. എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നേരിൽ കണ്ട് പരാതി അറിയിക്കാനാണ് നീക്കം. പ്രഖ്യാപിച്ച പേരുകളിലല്ല, നടപ്പാക്കിയ രീതിയോടാണ് വിയോജിപ്പെന്നാണ് ഗ്രൂപ്പ് വൃത്തങ്ങൾ പറയുന്നത്.ഐ ഗ്രൂപ്പിന്റെ പ്രതിഷേധം ഇന്നലെ രമേശ് ചെന്നിത്തല ഡൽഹിയിലെത്തി ഹൈക്കമാൻഡിനെ ധരിപ്പിച്ചു. പുന:സംഘടനയെച്ചൊല്ലി ഗ്രൂപ്പുകളുയർത്തുന്ന ആക്ഷേപത്തെപ്പറ്റി ഇന്നലെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചില്ല. ബ്ലോക്ക് പ്രസിഡന്റുമാരുടെ പുന:സംഘടന പരമാവധി ന്യായയുക്തമായാണ് പൂർത്തിയാക്കിയതെന്ന നിലപാടിലാണ് എ.ഐ.സി.സി നേതൃത്വവും.
ഹൈക്കമാൻഡിൽ പരാതിപ്പെട്ടെന്ന് ചെന്നിത്തല
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനഃസംഘടനയിൽ പ്രശ്നമുണ്ടെന്നും, പരാതികൾ ഹൈക്കമാൻഡിനെ അറിയിച്ചെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൂടിയാലോചന ഇല്ലാതെയായിരുന്നു പ്രഖ്യാപനം. പരാതി ഇല്ലെന്നു പറഞ്ഞിട്ട് കാര്യമില്ല. യോജിച്ച പ്രവർത്തനമാണ് കോൺഗ്രസിനാവശ്യം. ഒറ്രക്കെട്ടായി പോകണമെന്നാണ് വയനാട്ടിലെ ക്യാമ്പിലും തീരുമാനിച്ചത്. എന്നാൽ അതിന് വിരുദ്ധമായ കാര്യങ്ങൾ നടന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെയും പരാതി അറിയിച്ചിട്ടുണ്ട്. പൂർണമായ വിവരങ്ങൾ ലഭിക്കുമ്പോൾ താരിഖ് അൻവറിന് കാര്യങ്ങൾ ബോദ്ധ്യമാകുമെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |