ന്യൂഡൽഹി: ഭാരത് സഞ്ചാര് നിഗം ലിമിറ്റഡിന് (ബി.എസ്.എൻ.എൽ) 89,047 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജിന് മന്ത്രിസഭ അംഗീകാരം നൽകി. ഇത് മൂന്നാം തവണയാണ് പൊതുമേഖല ടെലികോം കമ്പനിയിലേയ്ക്ക് കേന്ദ്രം ഫണ്ട് ഒഴുക്കുന്നത്. ഇക്വിറ്റി ഇൻഫ്യൂഷൻ വഴി 4ജി, 5 ജി സ്‌പെക്ട്രം അനുവദിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് പാക്കേജ് വഴി നടപ്പാക്കുക. ഇതോടെ ബി.എസ്.എൻ.എല്ലിന്റെ മൂലധനം 1.5 ലക്ഷം കോടി രൂപയിൽ നിന്നും 2.1 ലക്ഷം കോടി രൂപയായി ഉയരും. 2019 ൽ 69000 കോടി രൂപയുടേയും 2022 ൽ 1.64 ലക്ഷം കോടി രൂപയുടേയും പാക്കേജ് കേന്ദ്രം അനുവദിച്ചിരുന്നു.
രാജ്യത്തിന്റെ വിദൂരസ്ഥലങ്ങളിൽ പോലും സേവനം നൽകാനാകുന്ന വിധത്തിലേക്ക് ബി.എസ്.എൻ.എല്ലിനെ മാറ്റാൻ പാക്കേജ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തീരുമാനമറിയിക്കവേ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
4ജി വ്യാപകമാക്കും
ഏകദേശം 25,000 ഗ്രാമങ്ങൾക്ക് 4ജി കവറേജ് നൽകുക എന്നതാണ് ലക്ഷ്യം. രാജ്യംമുഴുവൻ 4 ജി നെറ്റ്‌വർക്ക് ലഭ്യമാക്കാനായി ബി.എസ്.എൻ.എല്ലും ടാറ്റ കൺസൾട്ടൻസി സർവീസസും തമ്മിൽ കരാർ ഒപ്പു വച്ചതിനു പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം. 5ജി നെറ്റ്‌വർക്കും ബി.എസ്.എൻ.എൽ ഈ വർഷംതന്നെ ആരംഭിക്കുമെന്നും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ കാരണം ബി.എസ്.എൻ.എൽ പ്രതിസന്ധിയിലായിരുന്നു. മറ്റ് ടെലികോം കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ തുടങ്ങിയ കമ്പനികളെല്ലാം രാജ്യത്ത് 5ജി നൽകി കഴിഞ്ഞു.
പാക്കേജുകൾ ഗുണം ചെയ്തു
നേരത്തെ നൽകിയ പാക്കേജുകൾ ബി.എസ്.എൻ.എല്ലിന് ഗുണകരമായെന്നും 2022 സാമ്പത്തിക വർഷം മുതൽ പ്രവർത്തന ലാഭം നേടാനായെന്നും കേന്ദ്രസർക്കാർ അവകാശപ്പെടുന്നുണ്ട്. കടം 32,944 കോടി രൂപയിൽ നിന്നും 22,289 കോടിയാക്കി കുറയ്ക്കാനായെന്നും കേന്ദ്രം വ്യക്തമാക്കി. അതേ സമയം ബി.എസ്.എൻ.എല്ലിന്റെ നഷ്ടം 2021-22 സാമ്പത്തിക വർഷത്തിലെ 6,982 കോടി രൂപയിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം 8,161 കോടി രൂപയായി ഉയർന്നിട്ടുണ്ട്. നഷ്ടത്തിലായ പൊതുമേഖലാ ടെലികോം കമ്പനിയായ മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡിന്റെ(എം.ടി.എൻ.എൽ) പ്രവർത്തനം അവസാനിപ്പിച്ച് ജീവനക്കാരെ ബി.എസ്.എൻ.എല്ലിലേക്ക് മാറ്റാനും സർക്കാരിന് പദ്ധതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |