തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷന്റെ (കെ.എഫ്.സി) ലാഭം നാലിരട്ടിയായി വർദ്ധിച്ചു. കൊവിഡിന് ശേഷമുണ്ടായ സാമ്പത്തിക ഉണർവും സർക്കാരിന്റെ സംരംഭകത്വ പ്രോത്സാഹന നടപടികളുടെയും ഫലമായാണ് ഈ വളർച്ച. ഒരു പൊതുമേഖലാസ്ഥാപനം കഴിഞ്ഞ ഏഴ് പതിറ്റാണ്ടിൽ നേടിയ മികച്ച പ്രകടനമാണിതെന്ന് സാമ്പത്തിക റിപ്പോർട്ട് പുറത്തിറക്കികൊണ്ട് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 50.19കോടി രൂപയാണ് കെ.എഫ്.സി.യുടെ ലാഭം. മുൻവർഷം ഇത് 13.20കോടിയായിരുന്നു. ഒരുവർഷംകൊണ്ട് നാലിരട്ടി വർദ്ധനവുണ്ടായി. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയിട്ടും കെ.എഫ്.സി. വായ്പാനിരക്ക് കൂട്ടിയിരുന്നില്ല. സർക്കാർ 200കോടിയുടെ ഓഹരി മൂലധനം കൂടി നൽകിയതോടെ സാമ്പത്തിക അടിത്തറ ഭദ്രമായി. മികച്ച പ്രകടനത്തിന് ഇത് സഹായകരമായി. കഴിഞ്ഞ വർഷം 6529.40 കോടി രൂപയാണ് വായ്പയായി നൽകിയത്. ഇതാദ്യമായാണ് 5,000കോടിക്ക് മേൽ വായ്പ നൽകുന്നത്. അടുത്തവർഷം 10,000കോടിയുടെ വായ്പയാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ സംരംഭകത്വ വർഷം കണക്കിലെടുത്ത് സ്റ്റാർട്ടപ്പ്, ചെറുകിട സംരംഭക മേഖലയിൽ 3207.22 കോടി രൂപയുടെ വായ്പയാണ് നൽകിയത്. മൊത്തം വായ്പയുടെ പകുതിയോളം വരുമിത്. 8%ആണ് നിരക്ക്. എന്നാൽ 3% സർക്കാർ സബ്സിഡിയുള്ളതിനാൽ കെ.എഫ്.സി. വായ്പയ്ക്ക് ആകർഷകത്വം കൂടുതലാണ്. പലിശ വരുമാനം 518.17 കോടി രൂപയിൽ നിന്നും 694.38 കോടി രൂപയായി വർദ്ധിച്ചു.
അതേസമയം കിട്ടാക്കടം മൊത്തം വായ്പയുടെ 3.27 ശതമാനത്തിൽ നിന്ന് 3.11 ശതമാനമായും കൂടിക്കിടക്കുന്ന കിട്ടാക്കടം 1.28 ശതമാനത്തിൽ നിന്ന് 0.74 ശതമാനമായും കുറഞ്ഞു. സ്‌പെഷ്യൽ വായ്പാ കുടിശിക റിക്കവറിയിലൂടെ 59.49 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞതാണ് ഇതിന് കാരണം. വാണിജ്യ ബാങ്കുകളേക്കാൾ മികച്ച പ്രവർത്തന നേട്ടമാണിതെന്നും ധനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |