ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് ടോസ് , ഓസീസിന് ബാറ്റിംഗ്
ഓസീസ് 327/3, ട്രാവിസ് ഹെഡിന് (146*) സെഞ്ച്വറി,സ്മിത്തിന് (95*) അർദ്ധസെഞ്ച്വറി
ലണ്ടൻ : ഇന്ത്യയ്ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറിയ ഓസീസ് മികച്ച നിലയിൽ . നാലാം ഓവറിൽ ഓപ്പണർ ഉസ്മാൻ ഖ്വാജയെ നഷ്ടമായ ഓസീസ്ആദ്യദിനം സ്റ്റംപെടുക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 327 റൺസ് എന്ന നിലയിലാണ്. സെഞ്ച്വറി കടന്ന് മുന്നേറുന്ന ട്രാവിസ് ഹെഡിന്റെയും (146*), 95 റൺസുമായി പുറത്താകാതെ നിൽക്കുന്ന സ്റ്റീവൻ സ്മിത്തിന്റെയും 43റൺസടിച്ച ഡേവിഡ് വാർണറുടെയും പോരാട്ടമാണ് ഓസീസീസിനെ മികച്ച സ്കോറിലെത്തിച്ചത്.
അശ്വിനില്ലാതെ ഇന്ത്യ
മുൻ നിര സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഒഴിവാക്കിയാണ് ഇന്ത്യ ഇന്നലെ പ്ളേയിംഗ് ഇലവൻ പ്രഖ്യാപിച്ചത്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ശാർദ്ദൂൽ താക്കൂർ എന്നിങ്ങനെ നാലുപേസർമാർ ടീമിൽ ഇടം പിടിച്ചപ്പോൾഒരേയൊരു സ്പിന്നർക്ക് മാത്രമായിരുന്നു അവസരം. ഈ സ്ഥാനത്തേക്ക് രവീന്ദ്ര ജഡേജയെയെയാണ് തീരുമാനിച്ചത്. ബാറ്റിംഗിലെ മികവാണ് ജഡേജയ്ക്ക് നറുക്ക് വീഴാൻ കാരണമായത്. വിക്കറ്റ് കീപ്പറായി ശ്രീകാർ ഭരത് തന്നെയെത്തിയപ്പോൾ ഇഷാൻ കിഷന് പുറത്തിരിക്കേണ്ടിവന്നു. വെറ്ററൻ താരം അജിങ്ക്യ രഹാനെ പ്ളേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തി.
സിറാജിന് ആദ്യ വിക്കറ്റ്
മത്സരത്തിന്റെ നാലാം ഓവറിൽതന്നെ ഖ്വാജയെ കീപ്പർ ശ്രീകാർ ഭരതിന്റെ കയ്യിലെത്തിച്ച് മികച്ച തുടക്കമാണ് മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് നൽകിയത്.10 പന്തുകൾ നേരിട്ട ഖ്വാജയ്ക്ക് റണ്ണൊന്നുമെടുക്കാനാവാതെ മടങ്ങേണ്ടിവന്നു. തുടർന്നിറങ്ങിയ മാർനസ് ലാബുഷേയ്ൻ (26) വാർണർക്ക് മികച്ച പിന്തുണ നൽകിയതോടെ പതിയെ ഓസീസ് അപകടഘട്ടം പിന്നിട്ടു.
സ്കോർ ബോർഡിൽ രണ്ട് റൺസുള്ളപ്പോൾ ക്രീസിൽ ഒരുമിച്ച വാർണറും ലാബുഷേയ്നും 22-ാം ഓവറിൽ 71 റൺസിലെത്തിച്ച ശേഷമാണ് വേർപിരിഞ്ഞത്. വാർണറെ ഭരതിന്റെ കയ്യിലെത്തിച്ച് ശാർദ്ദൂൽ താക്കൂറാണ് സഖ്യം പൊളിച്ചത്. 60 പന്തുകൾ നേരിട്ട വാർണർ എട്ടുഫോറുകളുടെ അകമ്പടിയോടെയാണ് 43 റൺസിലെത്തിയത്.73/2 എന്ന നിലയിലാണ് ഓസീസ് ലഞ്ചിന് പിരിഞ്ഞത്. 25-ാം ഓവറിൽ ലാബുഷേയ്നെ ബൗൾഡാക്കി ഷമി ഇന്ത്യയ്ക്ക് അടുത്ത ആശ്വാസം നൽകി. എന്നാൽ തുടർന്ന് ട്രാവിസ് ഹെഡും സ്മിത്തും ക്രീസിലൊരുമിച്ചതോടെ ആ ആശ്വാസം ഇല്ലാതായി.
ഒാസീസ് തല ഉയർത്തുന്നു
മൂന്നാം വിക്കറ്റിൽ ഒരുമിച്ച ഹെഡ്- സ്മിത്ത് സഖ്യത്തിന്റെ കുതിപ്പിന് മുന്നിൽ ഇന്ത്യൻ ബൗളർമാർ തളരുകയായിരുന്നു. നാലുപേസർമാരെയും ജഡേജയെയും മാറിമാറി ഉപയോഗിച്ചിട്ടും കൂട്ടുകെട്ട് പൊളിക്കാനായില്ല. നേരിട്ട 60-ാമത്തെ പന്തിൽ ഹെഡ് അർദ്ധസെഞ്ച്വറിയിലെത്തിയ ഹെഡ് അക്രമിച്ച് കളിക്കാനുള്ള മൂഡിലായിരുന്നു. ചായയ്ക്ക് മുന്നേ ഹെഡ് അർദ്ധസെഞ്ച്വറി കടന്നിരുന്നു. ചായയ്ക്ക് പിരിയുമ്പോൾ 170/3 എന്ന നിലയിലായിരുന്നു കംഗാരുക്കൾ. ചായ കഴിഞ്ഞ ശേഷവും ഇരുവരും സ്കോർ ഉയർത്താൻ തുടങ്ങി. സ്മിത്ത് അർദ്ധസെഞ്ച്വറി കടന്നതിന് പിന്നാലെ ഹെഡ് തന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയിലുമെത്തി.
251 റൺസാണ് ട്രാവിസ് ഹെഡും സ്മിത്തും ചേർന്ന് നാലാം വിക്കറ്റിൽ ഇതുവരെ കൂട്ടിച്ചേർത്തിരിക്കുന്നത്.
ഓസ്ട്രേലിയയ്ക്ക് പുറത്ത് ട്രാവിസ് ഹെഡ് നേടുന്ന ആദ്യ സെഞ്ച്വറി
ട്രാവിസ് ഹെഡിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ആറാം സെഞ്ച്വറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |