ന്യൂഡൽഹി: റെസ്‌ലിംഗ് ഫെഡറേഷൻ മുൻ അദ്ധ്യക്ഷനും ബി.ജെ.പി എം,പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ ലൈംഗികാതിക്രമ കേസിൽ വഴിത്തിരിവായി പരാതി നൽകിയ താരത്തിന്റെ പിതാവിന്റെ മൊഴി. ബ്രിജ് ഭൂഷണിനെതിരെ മൊഴി നൽകിയ 17കാരിയായ ഗുസ്തി താരത്തിന്റെ പിതാവാണ് മൊഴി മാറ്റിയത്. മകളോട് ബ്രിജ് ഭൂഷൺ മോശമായി പെരുമാറിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
റെസ്‌ലിംഗ് ഫെഡറേഷൻ എന്റെ മകളോട് വിവേചനം കാണിച്ചതിലുള്ള ദേഷ്യം കാരണമാണ് ലൈംഗികാതിക്രമം ഉണ്ടായെന്ന ആരോപണം ഉന്നയിച്ചത്. 'ദേഷ്യം കാരണമാണ്' ഇങ്ങനെയൊരു പരാതി നൽകിയതെന്ന് ഇദ്ദേഹം പറയുന്നു.മജിസ്ട്രേറ്റിന് മുന്നിൽ ഞങ്ങൾ മൊഴി തിരുത്തിയിരുന്നു. ഈ പോരാട്ടത്തിൽ ഞങ്ങൾ ഒറ്റയ്ക്കായിരുന്നു. ഗുസ്തി താരങ്ങളുടെ കൂട്ടായ്മ പോലും ആദ്യസമയത്ത് സഹായിച്ചില്ലെന്നും അദ്ദേഹം പറയുന്നു.
ബ്രിജ് ഭൂഷണിന്റെ ഭാഗത്ത് നിന്ന് ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്ന് ജൂൺ അഞ്ചിന് സുപ്രീംകോടതിയിൽ ഞങ്ങൾ വിശദീകരിച്ചിരുന്നു. റെസ്‌ലിംഗ് ഫെഡറേഷൻ വിവേചനം കാണിക്കുന്നെന്ന ആരോപണം പിൻവലിച്ചിട്ടില്ല. മൊഴി മാറ്റിയതിന് പിന്നിൽ ഭയമോ സമ്മർദ്ദമോ ഇല്ല. കേസ് പിൻവലിച്ചിട്ടി്ല്ല, മൊഴി മാറ്റുക മാത്രമാണ് ചെയ്തതെന്നും ഗുസ്തി താരത്തിന്റെ പിതാവ് ദേശീയ മാദ്ധ്യമത്തോട് വ്യക്തമാക്കി.
അതേസമയം ബ്രിജ് ഭൂഷണിനെതിരായ സമരം ജൂൺ 15 വരെ താരങ്ങൾ നിറുത്തിവച്ചു. കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂർ ബജ്‌രംഗ് പുനിയ, സാക്ഷി മാലിക്, സത്യവ്രത് കദിയൻ എന്നിവരുമായി ഇന്ന് ആറ് മണിക്കൂറോളം നടത്തിയ ചർച്ചയിലാണ് ധാരണയായത്.
താരങ്ങൾക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷൻ ബ്രിജ്ഭൂഷണിനെതിരെയുള്ള അന്വേഷണം ജൂൺ 15ഓടെ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കും,ബ്രിജ് ഭൂഷൺ ഇനി ഫെഡറേഷൻ തലപ്പത്തേക്ക് വരില്ല തുടങ്ങിയ ഉറപ്പുകൾ മന്ത്രി നൽകി. ജൂൺ 15വരെ സമരം നടത്തില്ലെന്നും ഉറപ്പുകൾ പാഴായാൽ വീണ്ടും സമരമെന്നും ചർച്ചയ്‌ക്ക് ശേഷം താരങ്ങൾ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |