കൊച്ചി: സിനിമകളുടെ ഒ.ടി.ടി പ്രദർശനം സർക്കാരിന് കോടികളുടെ നികുതിനഷ്ടം ഉണ്ടാക്കും. സമീപകാലത്ത് സൂപ്പർ ഹിറ്റായ '2018' തിയേറ്ററുകളിൽ 32 ദിവസം കൊണ്ട് നേടിയത് 180 കോടിയാണ്. വിനോദനികുതി, ജി.എസ്.ടി എന്നിവയിലൂടെ 40 കോടിയിലേറെ രൂപ സർക്കാരിന് ലഭിച്ചു. ഒ.ടി.ടിയിലേക്ക് പ്രദർശനം മാറ്റിയതോടെ തുടർ നികുതി വരുമാനം സർക്കാരിന് നഷ്ടമായി.
നൂറു ദിവസം വരെ ലാഭകരമായി തിയേറ്ററിൽ പ്രദർശിപ്പിക്കാൻ കഴിയുമായിരുന്ന സിനിമയാണ് 2018 എന്ന് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ കേരള (ഫുയോക്) ജനറൽ സെക്രട്ടറി സുമേഷ് ജോസഫ് കേരളകൗമുദിയോട് പറഞ്ഞു. ഇക്കൊല്ലം ഇതുവരെ നാൽപ്പതോളം സിനിമകൾ റിലീസ് ചെയ്തെങ്കിലും മൂന്നെണ്ണം മാത്രമാണ് ഹിറ്റായത് -- രോമാഞ്ചം, 2018, പാച്ചുവും അത്ഭുതവിളക്കും എന്നിവ. തിയേറ്ററിൽ റിലീസ് ചെയ്ത് 32-ാം ദിവസം 2018 ഉം 28-ാം ദിവസം പാച്ചുവും അത്ഭുതവിളക്കും ഒ.ടി.ടിയിൽ പ്രദർശിപ്പിച്ചു.
തിയേറ്ററിൽ 42 ദിവസം പ്രദർശിപ്പിച്ച ശേഷമേ ഒ.ടി.ടിയിൽ റിലീസ് ചെയ്യാവൂവെന്ന് സിനിമയുടെ പേര് രജിസ്റ്റർ ചെയ്യുമ്പോൾ ഫിലിം ചേംബറുമായി നിർമ്മാതാവ് കരാർ ഒപ്പിടുന്നുണ്ട്. ഇത് ലംഘിച്ചതിനാൽ ഇവയുടെ നിർമ്മാതാക്കളുടെ അടുത്ത സിനിമകളുമായി സഹകരിക്കില്ലെന്ന് ഫുയോക്കും കേരള ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷനും തീരുമാനിച്ചിട്ടുണ്ട്.
സമരം പൂർണം
ഒ.ടി.ടി റിലീസിൽ പ്രതിഷേധിച്ച് തിയേറ്ററുടമകൾ ഇന്നലെയും ഇന്നുമായി നടത്തുന്ന അടച്ചിടൽ സമരം പൂർണം. ഫുയോക്കിന്റെ 630, അസോസിയേഷന്റെ 50 സ്ക്രീനുകളിൽ സിനിമകൾ പ്രദർശിപ്പിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |