SignIn
Kerala Kaumudi Online
Thursday, 25 April 2024 6.28 AM IST

തൗഹിദ് റഹ്മാൻ കേരളത്തിലെത്തിയത് എട്ട് വർഷം മുമ്പ്, തരിശുഭൂമി കണ്ടപ്പോഴൊരു ആഗ്രഹം; നാട്ടിൽ നിന്ന് 'സാധനങ്ങൾ' എത്തിച്ച് പണി തുടങ്ങി, ഇപ്പോൾ ഇവിടെ ഇങ്ങനെയാണ്

thouhidh

മാന്നാർ : മണ്ണിനെ പൊന്നായി കണ്ടിരുന്ന മലയാളികൾ കൃഷിയെയും കൃഷിയിടങ്ങളെയും കൈവിട്ടതോടെ അയൽ സംസ്ഥാനങ്ങളുടെ പച്ചക്കറി മാർക്കറ്റായി കേരളം മാറി. എന്നാൽ, സ്വന്തം നാട്ടിലെ പച്ചക്കറികൾ അന്യനാട്ടിൽ കിട്ടാനില്ലാത്തതുകൊണ്ട് കിട്ടിയ സ്ഥലത്ത് കൃഷിയിറക്കി വിളവെടുക്കുകയാണ് ജാർഖണ്ഡ് സ്വദേശി തൗഹീദ് റഹ്‌മാനും ഭാര്യ സക്കീറ ബീവിയും.

മാന്നാർ പാവുക്കര മൂന്നാം വാർഡിൽ കൂര്യത്ത് കടവിന് സമീപത്തെ അങ്കണവാടി കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുന്ന ഇവർ കുംഭ ചുരയ്ക്ക, വരിപ്പീച്ചിൽ, വഴുതന തുടങ്ങിയ സ്വന്തം നാട്ടിലെ വിഭവങ്ങൾക്കൊപ്പം നമ്മുടെ ചീരയും വിളയിക്കുന്നുണ്ട്. നമ്മുടെ നാടൻ വഴുതനയിൽ നിന്ന് വ്യത്യസ്തമായി കടുംപച്ച നിറത്തിലും വലിപ്പത്തിലുമുള്ള ജാർഖണ്ഡ് വഴുതനയാണ് കൂട്ടത്തിൽ കേമൻ. ചുരയ്ക്കയും പീച്ചിലുമൊക്കെ പടർന്നു പന്തലിച്ച് കായ്ച്ചുകിടക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിതന്നെ.

വിളവെടുത്ത പച്ചക്കറികളിൽ സ്വന്തം ആവശ്യം കഴിഞ്ഞത് സുഹൃത്തുക്കൾക്കും അയൽവാസികൾക്കും സൗജന്യമായി നൽകാനും ഇവർക്ക് സന്തോഷം.

തരിശ് പൊന്നായി

തൗഹീദ് റഹ്‌മാൻ കേരളത്തിൽ ആദ്യമായിട്ടെത്തിയത് എട്ടുവർഷം മുമ്പാണ്. ഭാര്യയും ഒന്നര വയസുള്ള മകൾക്കുമൊപ്പം വാടകക്ക് താമസിക്കുന്ന വീടിന് സമീപത്തെ തരിശു ഭൂമി കണ്ടപ്പോൾ ഉള്ളിലെ കർഷകൻ ഉണർന്നു. ആഗ്രഹം പറഞ്ഞപ്പോൾ ഉടമയ്ക്ക് സമ്മതം,​ തൗഹീദിന് വലിയ സന്തോഷം. ഇതോടെ,​

പലപ്പോഴായി നാട്ടിൽ നിന്ന് കൊണ്ടുവന്ന വിത്തുകൾ പാകിമുളപ്പിച്ചു,​ നട്ടുനനച്ചു. മേസ്തിരി പണിക്കാരനായ തൗഹീദ്,​ ജോലി കഴിഞ്ഞുള്ള സമയം മുഴുവൻ കൃഷിക്കായി മാറ്റിവച്ചു.താമസിയാതെ അതിനുള്ള ഫലവും കിട്ടി.

ജാർഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലെ അഗ്‌ലോം വില്ലേജിലെ താമസക്കാരായ മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം നല്ല കൃഷിക്കാരാണെന്നും കിഴങ്ങ്, സവാള, ഗോതമ്പ്, വെളുത്തുള്ളി തുടങ്ങിയവയാണ് അവിടത്തെ പ്രധാന കൃഷിയിനങ്ങളെന്നും തൗഹീദ് റഹ്‌മാൻ പറയുന്നു.

എന്തായാലും,​ തൗഹീദിന്റെ കൃഷിയിടത്തെക്കുറിച്ച് വാർഡ് മെമ്പർ സെലീന നൗഷാദിൽ നിന്ന് കേട്ടറിഞ്ഞ മാന്നാർ കൃഷി ഓഫീസർ പി.സി ഹരികുമാർ സ്ഥലത്തെത്തി ആവശ്യമായ സഹായം വാഗ്ദ്ധാനം ചെയ്തിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AGRICULTURE, AGRICULTURE NEWS, MIGRANT WORKER, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.