കൊച്ചി: സംവിധായകൻ നജീം കോയ താമസിച്ച ഹോട്ടല്‍മുറിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്തെത്തി.നിയമപരമായ ഒരു പരിശോധനയ്ക്കും തങ്ങൾ എതിരല്ലെന്നും എന്നാൽ എക്‌സൈസിന്റെ ഇപ്പോഴത്തെ നടപടി സംശയകരമാണെന്നും ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ലഹരിമരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച രാത്രി സംവിധായകന്‍ നജീം കോയ താമസിച്ചിരുന്ന ഈരാറ്റുപേട്ടയിലെ ഹോട്ടല്‍ മുറിയില്‍ എക്സൈസ് റെയ്ഡ് നടത്തിയത്.
സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയ നടന്‍ ടിനി ടോമിന്റെ മൊഴിയെടുക്കാന്‍ എക്സൈസ് വകുപ്പ് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും ബി ഉണ്ണികൃഷ്ണന്‍ ചോദിച്ചു. 'ടിനി ടോം എക്സൈസ് വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആണെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഈ ഏജന്‍സി ഇതുവരെ ടിനി ടോമിനെ വിളിപ്പിച്ചോ? നജീം കോയയെ പരിശോധിക്കാന്‍ തിരുവനന്തപുരത്തുനിന്ന് ഈരാറ്റുപേട്ട വരെ വരാന്‍ ഉത്സാഹം കാണിച്ച ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് ടിനി ടോമിന്റെ മൊഴി ഇതുവരെ എടുത്തില്ല? ഒരു നടന്റെ പല്ല് പൊടിഞ്ഞു എന്നാണ് പറയുന്നത്. ടിനി ടോം എക്സൈസ് വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ ഈ വിഷയം ആദ്യം ചോദിക്കേണ്ടത് ആരാണ്. എക്സൈസ് വകുപ്പ് ചോദിക്കണ്ടേ ബ്രാന്‍ഡ് അംബാസിഡറോട്? അതെന്താണ് ചെയ്യാത്തത്? ഒരു പ്രസ്താവന നടത്തുമ്പോള്‍ അതിന് ഉത്തരവാദിത്തം വേണം'-ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
നിയമപരമായ പരിശോധനകൾക്ക് തങ്ങൾ എതിരല്ല. എന്നാൽ ഒരാൾ താമസിക്കുന്ന സ്ഥലത്ത് ഇത്രയുംപേർ ഒരുമിച്ചെത്തി ഒരുമുറിമാത്രം പരിശോധിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയമുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. നജീം കോയയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
സിനിമാ സെറ്റുകളിൽ പൊലീസിനെ വിന്യസിക്കുമെന്ന കൊച്ചി സിറ്റിപൊലീസ് കമ്മിഷണർ പറഞ്ഞതിനെയും ബി ഉണ്ണികൃഷ്ണൻ വിമർശിച്ചു.'ഷാഡോ പൊലീസിനെ വച്ചാൽ ക്രൂവിന് തിരിച്ചറിയാൻ കഴിയും. സിനിമാ മേഖലയെ മുഴുവൻ സമയ നിരീക്ഷണത്തിൽ നിറുത്തുന്നത് എതിർക്കും. ഷാഡോ പൊലീസ് സിനിമാസെറ്റിൽ വേണ്ട'- അദ്ദേഹം ആവശ്യപ്പെട്ടു.
മലയാള സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ടിനി ടോം നേരത്തേ വെളിപ്പെടുത്തിയിരുന്നു. തന്റെ മകന് സിനിമയിൽ അവസരം ലഭിച്ചെന്നും എന്നാൽ ലഹരിയോടുള്ള ഭയം മൂലം അതു വേണ്ടെന്നു വച്ചെന്നും ആണ് ടിനി പറഞ്ഞത്. കേരള പൊലീസിന്റെ ‘യോദ്ധാവ്’ എന്ന ബോധവൽക്കരണ പരിപാടിയുടെ അംബാസിഡർ കൂടിയാണ് ടിനി ടോം. 'ലഹരിക്ക് അടിമയായ ഒരു നടനെ അടുത്തിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങി. ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നും പലരും പറയുന്നു. ഇപ്പോള്‍ പല്ല്, അടുത്തത് എല്ല് പൊടിയും. അതുകൊണ്ട് കലയാകണം നമുക്ക് ലഹരി'- എന്നായിരുന്നു ടിനി ടോം പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |