മുംബയ്: മുംബെയിൽ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ പങ്കാളി പൊലീസ് പിടിയിലായി. 32കാരിയായ സരസ്വതി വൈദ്യ എന്ന യുവതിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി വെട്ടിനുറുക്കിയ മനോജ് സഹാനി എന്ന 56കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മീര ഭയന്ദർ ഫ്‌ളൈ ഓവറിന് സമീപത്തെ മീര റോഡ് ഏരിയയിലെ ആകാശഗംഗ കെട്ടിടത്തിലെ വാടക ഫ്ളാറ്റിൽ, ഫ്ളാറ്റ് നമ്പർ 704ലാണ് ക്രൂരമായ സംഭവം നടന്നത്. സരസ്വതി വൈദ്യയോടൊപ്പം കഴിഞ്ഞ മൂന്ന് വർഷമായി ഈ ഫ്ളാറ്റിൽ താമസിക്കുകയായിരുന്നു മനോജ് സഹാനി. ഞായറാഴ്ച അർദ്ധരാത്രിയിലാണ് നാടിനെ ഒന്നടങ്കം നടുക്കിയ കൊലപാതകം നടന്നത്.
ഇന്നലെ രാവിലെയോടെ ഫ്ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ സമീപവാസികൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ക്രൂര കൃത്യം പുറത്തറിഞ്ഞത്. പൊലീസ് എത്തിയപ്പോൾ പ്രതി ഫ്ളാറ്റിൽ ഉണ്ടായിരുന്നില്ല. ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയ മനോജ് സഹാനിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മുറിക്കുള്ളിൽ കഷണങ്ങളാക്കിയ നിലയിലായിരുന്നു സ്ത്രീയുടെ മൃതദേഹമെന്ന് മുംബയ് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ജയന്ത് ബജ്ബലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. മനോജ് സഹാനിയും സരസ്വതി വൈദ്യയും ലിവ് ഇൻ റിലേഷൻഷിപ്പിൽ ആയിരുന്നു. മനോജിനെ സംശയിച്ച സരസ്വതി ഇയാളുമായി നിരന്തരം വഴക്കിട്ടിരുന്നു. ഞായറാഴ്ചയും ഇവർ തമ്മിൽ വഴക്കിട്ടു. പിന്നാലെ മനോജ് സരസ്വതിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. മരം മുറിക്കുന്ന കട്ടർ ഉപയോഗിച്ചാണ് ശരീരം മുറിച്ചത്. കൃത്യത്തിന് ശേഷം ദുർഗന്ധം ഉണ്ടാകാതിരിക്കാൻ ശരീരഭാഗങ്ങൾ കുക്കറിലിട്ട് വേവിച്ചു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ബാക്കി കഷണങ്ങൾ കവറുകളിലാക്കി വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചു. കാണാതായ ശരീര ഭാഗങ്ങൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. 13 ശരീര ഭാഗങ്ങൾ പ്രതിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി. ഇത് കഴിഞ്ഞ മൂന്ന് ദിവസമായി വീട്ടിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു.
സരസ്വതിയുടെ മൃതദേഹം പണ്ഡിറ്റ് ഭീംസെൻ ജോഷി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതി മനോജ് സഹാനിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും മൃതദേഹത്തിന്റെ കാണാതായ ഭാഗങ്ങൾ കണ്ടെത്തുക പൊലീസിന് വെല്ലുവിളിയാകും. ഡൽഹിയിലെ ശ്രദ്ധ വാക്കർ കൊലപാതകത്തിന്റെ നടുക്കം മാറുന്നതിന് മുൻപാണ് സമാനമായ രീതിയിൽ മറ്റൊരു കൊലപാതകം രാജ്യത്ത് അരങ്ങേറിയിരിക്കുന്നത്. 2022 മെയ് 18നാണ് ഡൽഹിയിലെ ഛത്തർപൂർ പ്രദേശത്ത് വച്ച് അഫ്താബ് പൂനവാല തന്റെ ലിവ് ഇൻ പങ്കാളിയായ ശ്രദ്ധ വാക്കറെ കൊലപ്പെടുത്തി മൃതദേഹം 35 കഷ്ണങ്ങളാക്കിയത്. ശേഷം ശരീരഭാഗങ്ങൾ നഗരത്തിന്റെ പല ഭാഗങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്തു. വളരെ ഞെട്ടലോടെയാണ് രാജ്യം ഈ വാർത്ത കേട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |