തൃക്കാക്കര: സമൂഹമാദ്ധ്യമങ്ങളിലൂടെ ആവശ്യക്കാരെ കണ്ടെത്തി മയക്ക് മരുന്നുവില്പന നടത്തിവന്ന രണ്ടുപേരെ പൊലീസ് പിടികൂടി. കാസർകോട് സ്വദേശിയായ അലിമറുകുംമൂല വീട്ടിൽ അജ്മൽ (20) കർണാടക മംഗലാപുരം സ്വദേശിയായ തൗഫീഖ് മൻസിൽ ഇർഷാദ് (28 ) എന്നിവരാണ് പിടിയിലായത്. യോദ്ധാവ് ഓൺലൈൻ പോർട്ടൽ വഴി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവർ താമസിച്ചിരുന്ന കാക്കനാട് പടമുഗൾ ചാത്തംവേലിപ്പാടം സൗഹൃദ നഗർ റോഡിലെ വാടക വീട്ടിലെ കിടപ്പ് മുറിയിൽ നിന്നും 24.68 കിലോ കഞ്ചാവ് പിടികൂടി. പന്ത്രണ്ട് പാക്കറ്റുകളിൽ സൂക്ഷിച്ച കഞ്ചാവും ഭാരം തൂക്കാനുപയോഗിക്കുന്ന യന്ത്രവും ചില്ലറ വിൽപ്പനയ്ക്ക് വേണ്ടിയുള്ള പാക്കറ്റുകളും കണ്ടെടുത്തു. പരിശോധനയിൽ ഒന്നരലക്ഷം രൂപയും ഇവരുടെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തു.പിടികൂടിയ കഞ്ചാവ് മാർക്കറ്റിൽ 25 ലക്ഷം രൂപയുടെ വിലവരുമെന്ന് പൊലീസ് പറഞ്ഞു.ആസാമിലെ മൊത്തവിൽപ്പനക്കാരിൽ നിന്ന് കഞ്ചാവെത്തിച്ച് ആവശ്യക്കാർക്ക് ചില്ലറ വിൽപ്പന നടത്തിവരികയായിരുന്നു ഇവർ.ട്രെയിൻ മാർഗമാണ് മയക്ക് മരുന്ന് കൊച്ചിയിൽ എത്തിച്ചിരുന്നത്. കാക്കനാട് ഓട്ടോ റിക്ഷ ഓടിക്കുന്ന ഇർഷാദ് 15 വർഷമായി കൊച്ചിയിലുണ്ട്. അജ്‌മൽ കൊച്ചിയിലെത്തിയിട്ട് മൂന്ന് വർഷമായി.ഡി.സി.പി എസ്.ശശിധരൻ,തൃക്കാക്കര അസി.കമ്മീഷണർ പി.വി. ബേബി,തൃക്കാക്കര സി.ഐ ആർ ഷാബു,എസ്.ഐ ഗിരീഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |