പ്രാഗ്: 58 വർഷത്തിന് ശേഷം ഒരു പ്രധാന കിരീടത്തിൽ മുത്തമിട്ട് ഇംഗ്ളീഷ് ക്ളബ് വെസ്റ്റ്ഹാം യുണൈറ്റഡ്. യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടമാണ് കഴിഞ്ഞരാത്രി വെസ്റ്റ് ഹാം സ്വന്തമാക്കിയത് . ചെക്ക് റിപ്പബ്ലിക്കിലെ ഈഡൻ അരീനയിൽ നടന്ന ഫൈനലിൽ ഇറ്റാലിയൻ ക്ലബ്ബായ ഫിയൊറെന്റീനയെ തകർത്താണ് വെസ്റ്റ് ഹാം കിരീടത്തിൽ മുത്തമിട്ടത്. ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് ടീമിന്റെ വിജയം.
ഫൈനലിൽ വെസ്റ്റ് ഹാമിനായി സെയ്ദ് ബെന്റാഹ്‌മയും ജറോഡ് ബോവനും ലക്ഷ്യം കണ്ടപ്പോൾ ജിയാകോമോ ബോണാവെൻച്യുറ ഫിയോറെന്റിനയ്ക്ക് വേണ്ടി ആശ്വാസ ഗോൾ നേടി. ഗോൾരഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയിൽ 62-ാം മിനിട്ടിൽ ബെന്റാഹ്‌മയിലൂടെ വെസ്റ്റ് ഹാം മുന്നിലെത്തി. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് താരം ടീമിന് നിർണായക ലീഡ് സമ്മാനിച്ചു. എന്നാൽ 67-ാം മിനിട്ടിൽ മികച്ച ലോങ് റേഞ്ചറിലൂടെ ബോണാവെൻച്യുറ ഫിയോറെന്റിനയ്ക്ക് സമനില സമ്മാനിച്ചു. പിന്നാലെ ഇരുടീമുകളും ആക്രമണ ഫുട്‌ബാൾ അഴിച്ചുവിട്ടു.
നിശ്ചിത സമയം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ ഇൻജുറി ടൈമിൽ ബോവൻ വെസ്റ്റ് ഹാമിന്റെ വിജയനായകനായി മാറി. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ ബോവൻ ഗോൾകീപ്പറെ നിസ്സഹായനാക്കി വലകുലുക്കി. പിന്നാലെ റഫറി ഫൈനൽ വിസിൽ മുഴക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |